ട്വന്റി-20 ലോകകപ്പ്: ശ്രീലങ്കയും നെതർലൻഡ്സും സൂപ്പർ 12ൽ
യു.എ.ഇയോട് തോറ്റ് നമീബിയ പുറത്ത്
ഗീലോംഗ്: ട്വന്റി-20 ലോകകപ്പിൽ പ്രാഥമിക റൗണ്ട് ഗ്രൂപ്പ് എയിൽ നിന്ന് ശ്രീലങ്കയും നെതർലൻഡ്സും സൂപ്പർ 12 റൗണ്ടിൽ കടന്നു. നിർണായക മത്സരത്തിൽ നെതർലൻഡ്സിനെ 16 റൺസിന് കീഴടക്കി ഗ്രൂപ്പ് ചാമ്പ്യൻമാരായാണ് ശ്രീലങ്കയുടെ ഫൈനൽ പ്രവേശനം. അതേസമയം ഗ്രൂപ്പിലെ അവസാന മത്സരത്തിൽ നമീബിയ യു.എ.ഇയോട് 7 റൺസിന് തോറ്റതോടെയാണ് ശ്രീലങ്കയോട് പരാജയപ്പെട്ടെങ്കിലും രണ്ടാം സ്ഥാനക്കാരായി നെതർലൻഡ്സിന് സൂപ്പർ 12ലേക്ക് വഴിതെളിഞ്ഞത്. ശ്രീലങ്കയ്ക്കും നെതർലൻഡ്സിനും രണ്ട് മത്സരം വീതം ജയിച്ച് 4 പോയിന്റാണ് ഉള്ളതെങ്കിലും റൺറെയ്റ്റിലെ മുൻതൂക്കം ലങ്കയെ ഗ്രൂപ്പ് ചാമ്പ്യൻമാരാക്കുകയായിരുന്നു. ഓരോ മത്സരം വീതം ജയിച്ച നമീബിയയും മലയാളിയായ റിസ്വാൻ നയിച്ച യു.എ.ഇയും യഥാക്രമം മൂന്നും നാലും സ്ഥാനങ്ങളിലാണ്. ശ്രീലങ്ക സൂപ്പർ 12 ഗ്രൂപ്പ് 1ലും നെതർലൻഡ്സ് 2ലും ആണ്.
ലങ്ക കടന്നു
ജീവന്മരണ പോരാട്ടത്തിൽ നെതർലൻഡിനെതിരെ വീറച്ചെങ്കിലും വീഴാതെ വിജയം ശ്രീലങ്ക വിജയവും സൂപ്പർ യോഗ്യതയും സ്വന്തമാക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക ഓവറിൽ വിക്കറ്റ് നഷ്ടത്തിൽ 162 റൺസ് നേടി. മറുപടിക്കിറങ്ങിയ നെതർലൻഡിന്റെ വെല്ലുവിളി 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 149 റൺസിൽ അവസാനിച്ചു. അവരുടെ ഓപ്പണർ മാക്സ് ഒ ഡൗഡ് പുറത്താകാതെ അർദ്ധ സെഞ്ച്വറിയുമായി ( 53 പന്തിൽ 71) പൊരുതി നോക്കിയെങ്കിലും പിന്തുണ നൽകാൻ മറുവശത്ത് ആർക്കും കഴിയാതെ വന്നതിനാൽ അട്ടിമറിജയം നെതർലൻഡിന് അടുത്തുവന്നിട്ടും അന്യമായി. 6 ഫോറും 3 സിക്സും ഉൾപ്പെട്ടതാണ് മാക്സിന്റെ ഇന്നിംഗ്സ്. ക്യാപ്ടൻ സ്കോട്ട് എഡ്വാർഡാണ് (21) മറ്റുബാറ്റർമാരിൽ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചത്. വിക്രം ജീത്ത് സിംഗ് (7) ബസ് ഡേ ലീ (14), കോളിൻ അക്കർമൻ(0), ടോം കൂപ്പർ (16) എന്നിവരെല്ലാം നിരാശപ്പെടുത്തി.
നബീയയോട് തോറ്റതിനാൽ ജയം അനിവാര്യമായ മത്സരത്തിൽ നെതർലൻഡിനെതിരെ ടോസ് നേടിയ ശ്രീലങ്കൻ ക്യാപ്ടൻ ഡസുൻ ഷനാക ബാറ്റ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ പവർ പ്ലേയിൽ ഡച്ച് ബൗളർമാർക്ക് ലങ്കയെ പിടിച്ചുകെട്ടാനായി. ഏഴാമത്തെ ഓവറിലെ മൂന്നും നാലും പന്തുകളിലായി പതും നിസ്സാങ്കയേയും (14), ധനഞ്ജയ ഡിസിൽവയേയും (0) വീൻമീക്കറിൻ മടക്കി അയക്കുമ്പോൾ 36/2 എന്ന നിലയിലായിരുന്നു അവർ. പിന്നീട് അർദ്ധ സെഞ്ച്വറിയുമായി ഓപ്പണർ കുശാൽ മെൻഡിസ് 44 പന്തിൽ 5 വീതം സിക്സും ഫോറും നേടി 79 റൺസുമായി ലങ്കയുടെ രക്ഷകനാവുകയായിരുന്നു. ചരിത് അസലങ്ക 31 റൺസ് നേടി.
നമീബിയൻ നൊമ്പരം,
തലയുയർത്തി യു.എ.ഇ
അത്യന്തം ആവേശകരമായ മത്സരത്തിൽ യു.എ.ഇയോട് വെറും 7 റൺസ് അകലെ ജയം കൈവിട്ട നമീബിയ സൂപ്പർ 12 റൗണ്ടിന് പടിവാതിലിൽ ഇടറിവീഴുകയായിരുന്നു. മറുവശത്ത് ആദ്യ രണ്ട് മത്സരവും തോറ്ര യു.എ.ഇ അവസാന മത്സരത്തിൽ നമീബിയയുടെ അത്താഴം മുടക്കി തലയുയർത്ത് മടങ്ങി. ആദ്യം ബാറ്റ്ചെയ്ത യു.എ.ഇ 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 143 റൺസ് നേടി. മറുപടിക്കിറങ്ങിയ നമീബിയക്ക് 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 141 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ. അർദ്ധ സെഞ്ച്വറി നേടുകയും (41 പന്തിൽ 50) നമീബിയയുടെ ഇന്നിംഗ്സിലെ നിർണായകമായ അവസാന ഓവർ എറിയുകയും ഒരു വിക്കറ്ര് വീഴ്ത്തുകയും ചെയ്ത യു.എ.ഇയുടെ മുഹമ്മദ് വാസീമാണ് മാൻ ഓഫ് ദ മാച്ച്. മലയാളിയായ ക്യാപ്ടൻ സി.പി റിസ്വാൻ 29 പന്തിൽ പുറത്താകാതെ 43 റൺസ് നേടി. മറ്റൊരു മലയാളി താരം ബേസിൽ ഹമീദും (പുറത്താകാതെ 14 പന്തിൽ 25) മികച്ച ബാറ്റിംഗ് കാഴ്ചവച്ചു.
രണ്ടാം ബാറ്റിംഗിൽ മുൻനിര തകർന്നെങ്കിലും അർദ്ധ സെഞ്ച്വറി നേടിയ ഡേവിഡ് വൈസാണ് ( 36 പന്തിൽ 55) നമീബിയയെ വിജയതീരത്തിന് അടുത്തുരെ എത്താക്കാൻ പ്രധാന പങ്കുവഹിച്ചത്̣
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |