ജോഹന്നസ്‌ബർഗ് : കിഴക്കൻ ദക്ഷിണാഫ്രിക്കയിൽ ജിറാഫിന്റെ ചവിട്ടേറ്റ് 16 മാസം പ്രായമുള്ള പെൺ കുഞ്ഞിന് ദാരുണാന്ത്യം. ബുധനാഴ്ച തുറമുഖ നഗരമായ ഡർബാനിൽ നിന്ന് 270 കിലോമീറ്റർ അകലെ വടക്ക് - കിഴക്ക് സ്ഥിതി ചെയ്യുന്ന ഷ്‌ലൂഷ്‌ലൂവെയ് മേഖലയിലെ കുലേനി ഗെയിം പാർക്കിൽ ഇന്ത്യൻ സമയം രാത്രി 7.30ഓടെയാണ് സംഭവം. കുട്ടിയുടെ അമ്മയായ 25 കാരിയ്ക്കും ജിറാഫിന്റെ ആക്രമണമേറ്റു.
പരിക്കേറ്റ അമ്മയേയും കുഞ്ഞിനേയും ഉടൻ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും കുഞ്ഞിനെ രക്ഷിക്കാനായില്ല. അമ്മയുടെ നില ഗുരുതരമാണ്. ലോകത്തെ ഏറ്റവും ഉയരമുള്ള സസ്തനിയായ ജിറാഫ് വളരെ അപൂർവമായാണ് മനുഷ്യരെ ആക്രമിക്കുന്നത്. പാർക്ക് അധികൃതർ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ജിറാഫ് ആക്രമിക്കാനുണ്ടായ സാഹചര്യം വ്യക്തമല്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
2018ൽ ബ്രിട്ടീഷ് ശാസ്ത്രജ്ഞനായ സാം വില്യമിന്റെ ഭാര്യയേയും മൂന്ന് വയസുള്ള മകനേയും ദക്ഷിണാഫ്രിക്കയിലെ തന്നെ ബ്ലൈഡ് വൈൽഡ്‌ലൈഫ് എസ്റ്റേറ്റിൽ വച്ച് ജിറാഫ് ആക്രമിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇരുവരും പിന്നീട് സുഖം പ്രാപിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |