കൊച്ചി: ഇലന്തൂർ ഇരട്ട നരബലിക്കേസിൽ 12 ദിവസം പൊലീസ് കസ്റ്റഡിയിൽ വിട്ട ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവ് റദ്ദാക്കണമെന്ന പ്രതികളുടെ ആവശ്യം ഹൈക്കോടതി തള്ളി. അന്വേഷണ ഉദ്യോഗസ്ഥന്റെ സാന്നിദ്ധ്യത്തിൽ പ്രതികൾക്ക് രണ്ടു ദിവസം 15 മിനിട്ട് വീതം അഭിഭാഷകനെ കാണാൻ ജസ്റ്റിസ് കൗസർ എടപ്പഗത്ത് അനുമതി നൽകി. തുടർന്ന് ഇന്നലെ വൈകിട്ട് അഞ്ചിന് പ്രതികൾ അഭിഭാഷകനെ കണ്ടു. നാളെ വീണ്ടും അനുമതി നൽകും.
ചോദ്യം ചെയ്യുമ്പോൾ അഭിഭാഷകനെ കാണാൻ അനുവാദമില്ല. 24ന് പ്രതികളുടെ കസ്റ്റഡി കാലാവധി തീരും.
ഊഹാപോഹങ്ങളെ അടിസ്ഥാനമാക്കിയുള്ള പൊലീസ് നടപടി ചട്ടവിരുദ്ധവും 12 ദിവസം കസ്റ്റഡിയിൽ വിട്ട മജിസ്ട്രേറ്റിന്റെ തീരുമാനം അസാധാരണവുമാണെന്നായിരുന്നു പ്രതികളുടെ അഭിഭാഷകൻ ബി.എ. ആളൂരിന്റെ വാദം. എന്നാൽ,കോടതി നടപടികളെ ചോദ്യം ചെയ്ത അഭിഭാഷകനെ ഹൈക്കോടതി താക്കീത് ചെയ്തു.
വീണ്ടും ഡമ്മി പരീക്ഷണം
കയർ കത്തിച്ചതിന്റെ അവശിഷ്ടം കിട്ടി
പത്തനംതിട്ട: ഇരട്ട നരബലി നടന്ന ഇലന്തൂരിലെ വീട്ടിൽ കൊലപാതകത്തിന്റെ രീതി അറിയാൻ രണ്ട് പ്രതികളുടെ സാന്നിദ്ധ്യത്തിൽ അന്വേഷണസംഘം വീണ്ടും ഡമ്മി പരീക്ഷണം നടത്തി. ഫോറൻസിക് വിദഗ്ദ്ധർ, പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടർ എന്നിവരും എത്തിയിരുന്നു. കൊല ചെയ്തത് എങ്ങനെയെന്ന് പ്രതികൾ വിശദീകരിച്ചു. കേസിൽ പരമാവധി ശാസ്ത്രീയ തെളിവുകൾ ശേഖരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണിത്.
നാലാംതവണയാണ് പ്രതികളായ മുഹമ്മദ് ഷാഫിയെയും ഭഗവൽ സിംഗിനെയും വീട്ടിൽ എത്തിച്ച് തെളിവെടുപ്പ് നടത്തിയത്. പദ്മയെയും റോസ്ലിയെയും കൊലപ്പെടുത്തിയത് വീട്ടിലെ ഹാളിനോട് ചേർന്ന് പ്ളൈവുഡ് ഉപയോഗിച്ച് നിർമ്മിച്ച കാബിനിലെ തിരുമ്മു കട്ടിലിൽ കിടത്തിയാണെന്ന് പ്രതികൾ പറഞ്ഞു. മുഹമ്മദ് ഷാഫിയുടെ സാന്നിദ്ധ്യത്തിൽ ഭഗവൽസിംഗ് ഇക്കാര്യം വിശദീകരിച്ചു.
വീട്ടിലും തിരുമ്മുശാലയിലും മൃതദേഹങ്ങൾ കുഴിച്ചിട്ട പറമ്പിലും ശാസ്ത്രീയ പരിശോധന നടത്തി. റോസ്ലിയുടെ കൈകാലുകൾ കെട്ടാൻ ഉപയോഗിച്ച കയർ കത്തിച്ചതിന്റെ അവശിഷ്ടങ്ങൾ വീടിനുപിന്നിലെ അലക്കുകല്ലിന് സമീപത്തുനിന്ന് കണ്ടെത്തി. ഇവിടെയാണ് റോസ്ലിയുടെ ശരീരഭാഗങ്ങൾ കുഴിച്ചിട്ടത്.
പൊലീസ് നായ നേരത്തെ മണത്തുനിന്ന ഭാഗവും ഇന്നലെ കുഴിച്ചു പരിശോധിച്ചു. ഇവിടെയുളള സെപ്ടിക് ടാങ്കിൽ പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. കൂടുതൽപേരെ കൊലപ്പെടുത്തിയിട്ടില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ഇലന്തൂർ, പരിയപാരം സർവീസ് സഹകരണ ബാങ്കുകളിലും പ്രതികളെ എത്തിച്ച് തെളിവെടുത്തു. ഇവിടെ നിന്ന് ഭഗവൽ സിംഗ് നേരത്തെ വായ്പയെടുത്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |