ശ്രീകൃഷ്ണപുരം: ഗ്രാമ പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിൽ പെരുമാങ്ങോട് മണിയാണി ക്ഷേത്രത്തിന് സമീപം സ്വകാര്യ വ്യക്തിയുടെ നാല് ഏക്കർ വരുന്ന സ്ഥലത്ത് ലോഡ് കണക്കിന് മണ്ണ് നിക്ഷേപിക്കുന്നതായി പരാതി. സംഭവത്തിൽ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തി. മുണ്ടൂർ തൂത നാലുവരി പാത നിർമ്മാണവുമായി ബന്ധപ്പെട്ട് വീതി കൂട്ടുന്നതിന്റെയും നിർമ്മാണ പ്രവൃത്തിയുടെയും ഭാഗമായി നീക്കം ചെയ്യുന്ന മണ്ണ് വലിയ ലോറികളിലെത്തിച്ച് ഇവിടെ നിക്ഷേപിക്കുന്നതായാണ് നാട്ടുകാരുടെ പരാതി.
യാതൊരു സുരക്ഷയും സ്വീകരിക്കാതെ 50 അടിയിലധികം ഉയരത്തിലാണ് മണ്ണ് കൊണ്ടു വന്നു നിക്ഷേപിക്കുന്നത്. മണ്ണിനൊപ്പം വലിയ പാറക്കല്ലുകളും ഇത്തരത്തിൽ കൊണ്ടുവന്ന് തള്ളുന്നായും പറയുന്നു. ഇത് പ്രദേശവാസികളുടെ ജീവനും സ്വത്തിനും വലിയ അപകട ഭീഷണിയുയർത്തുന്നതായി ഒറ്റപ്പാലം ആർ.ഡി.ഒയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. തുടർന്ന് നാട്ടുകാർ ചേർന്ന് ജില്ലാ കളക്ടർക്കും പരാതി നൽകി. തുടർന്ന് ശ്രീകൃഷ്ണപുരം ഒന്ന് വില്ലേജ്, രണ്ട് വില്ലേജ് അധികൃതർ സ്ഥലം സന്ദർശിക്കുകയും ഈ അനധികൃത പ്രവൃത്തികൾക്കെതിരെ റിപ്പോർട്ട് നൽകുമെന്നും ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അറിയിച്ചു.
കിണറും കുളവും മണ്ണിട്ട് നികത്തി
സുരക്ഷാ മുൻകരുതൽ പോലും സ്വീകരിക്കാതെ നടക്കുന്ന ഇത്തരം അപകട പ്രവൃത്തി നിറുത്തിവയ്ക്കാൻ ശക്തമായ നടപടി ബന്ധപ്പെട്ട അധികൃതരുടെ ഭാഗത്ത് നിന്നുണ്ടാകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. ഈ പ്രദേശത്ത് ഉണ്ടായിരുന്ന ഒരു കിണറും കുളവും മണ്ണിട്ട് നികത്തിയിട്ടുണ്ട്. സംഭവത്തിൽ ജിയോളജി വകുപ്പിന്റെയും മറ്റു ബന്ധപ്പെട്ട അധികൃതരുടെയും അന്വേഷണം ഉണ്ടാകണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |