തൃശൂർ: ആദ്യ ബാച്ച് പരിശീലനം പൂർത്തിയാക്കി തെരുവുനായ നിയന്ത്രണ ദ്രുതകർമ്മ സേന. മണ്ണുത്തി കേരള വെറ്ററിനറി ആൻഡ് ആനിമൽ സയൻസ് സർവകലാശാലയിൽ മൃഗസംരക്ഷണ വകുപ്പിന്റെയും ജില്ലാ പഞ്ചായത്തിന്റെയും സഹകരണത്തോടെയായിരുന്നു അഞ്ച് ദിവസം നീണ്ടുനിന്ന 'ഷാർപ്പ്' എന്ന പേരിലുള്ള പരിശീലനം. ആദ്യ ബാച്ചിന്റെ പരിശീലന സമാപന സമ്മേളനവും സർട്ടിഫിക്കറ്റ് വിതരണവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഡേവിസ് നിർവഹിച്ചു. പരിശീലനത്തിന് ആവശ്യമായ തുക ജില്ലാ പഞ്ചായത്താണ് അനുവദിച്ചത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, തെരഞ്ഞെടുത്ത കുടുംബശ്രീ അംഗങ്ങൾ ഉൾപ്പടെയുള്ളവർക്കാണ് പരിശീലനം നൽകിയത്. 14 പഞ്ചായത്തുകളിൽ നിന്നുള്ള 25 പേരാണ് ആദ്യ ബാച്ചിൽ പരിശീലനം പൂർത്തിയാക്കിയത്. 22 സ്ത്രീകളും 3 പുരുഷന്മാരാണുള്ളത്. നായ്ക്കളുടെ സ്വഭാവം, ജന്തുക്ഷേമം, വന്ധ്യംകരണം കഴിഞ്ഞ നായ്ക്കളുടെ പരിപാലനം, തെരുവിൽ അലഞ്ഞു നടക്കുന്ന നായ്ക്കളെ ശാസ്ത്രീയമായി പിടികൂടൽ എന്നിവയാണ് പരിശീലനത്തിൽ ഉൾപ്പെടുത്തിയത്. 125 പേർക്കാണ് പരിശീലനം. കേരള വെറ്ററിനറി ആൻഡ് ആനിമൽ സയൻസ് യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ ഡോ.എം.ആർ.ശശീന്ദ്രനാഥ് അദ്ധ്യക്ഷനായി.
പരിശീലനം പൂർത്തിയായവർക്ക് തിരിച്ചറിയൽ കാർഡ് ഉൾപ്പടെയുള്ളവ നൽകുമെന്ന് ജില്ലാ മൃഗ സംരക്ഷണവകുപ്പ് ഓഫീസർ ഡോ.ഫ്രാൻസിസ് ബാസ്റ്റിൻ അറിയിച്ചു. കെ.വി.എ.എസ്.യു രജിസ്ട്രാർ പി.സുധീർ ബാബു, എന്റർപ്രെണർഷിപ്പ് ഡയറക്ടർ ഡോ.ടി.എസ്.രാജീവ്, കോഴ്‌സ് ഡയറക്ടർ ഡോ.ജസ്റ്റിൻ ഡേവിസ് തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |