ന്യൂഡൽഹി: ആം ആദ്‌മി പാർട്ടി സർക്കാരിനെതിരെ ശക്തമായ ആരോപണവുമായി സാമ്പത്തിക തട്ടിപ്പിന് ജയിലിലായ സുകേഷ് ചന്ദ്രശേഖർ. കളളപ്പണം വെളുപ്പിച്ച കേസിൽ ജയിലിലായ ഡൽഹിയിലെ മുൻ മന്ത്രി സത്യേന്ദ്ര ജെയിനെതിരെ കടുത്ത ആരോപണമാണ് സുകേഷ് ഉയർത്തിയത്. പത്ത് കോടിരൂപ തന്നെ ഭീഷണിപ്പെടുത്തി സത്യേന്ദ്ര ജെയിൻ നേടിയെടുത്തെന്ന് സുകേഷ് ആരോപിക്കുന്നു. ഡൽഹി ലഫ്.ഗവർണർ വി.കെ സക്‌സേനയ്‌ക്ക് ഇതടക്കം നിരവധി ഗുരുതര ആരോപണങ്ങളടങ്ങിയ പരാതി കത്ത് ഇയാൾ അയച്ചിരുന്നു.
ആം ആദ്‌മി പാർട്ടി സൗത്ത് സോൺ മുഖ്യസ്ഥാനം വാഗ്‌ദ്ധാനം ചെയ്‌ത് 50 കോടിയിലധികം രൂപ പാർട്ടി തട്ടിയെടുത്തു. രാജ്യസഭാ സീറ്റും തനിക്ക് വാഗ്‌ദ്ധാനം ചെയ്‌തിരുന്നു. 2015 മുതൽ സത്യേന്ദ്ര ജെയിനുമായി തനിക്ക് പരിചയമുണ്ട്. എഐഎഡിഎംകെയിൽ ശശികല വിഭാഗത്തോടൊത്ത് പ്രവർത്തിച്ചതും കത്തിലൂടെ സുകേഷ് ചന്ദ്രശേഖർ പറയുന്നുണ്ട്. 2017മുതൽ തീഹാർ ജയിലിൽ സാമ്പത്തിക തട്ടിപ്പ് കേസുകൾക്ക് തടവ്‌ശിക്ഷ അനുഭവിക്കുകയാണ് സുകേഷ്.
അണ്ണാ ഡിഎംകെയുടെ രണ്ടില ചിഹ്നവുമായി ബന്ധപ്പെട്ട് അഴിമതി കേസിൽ തീഹാർ ജയിലിൽ കഴിയുമ്പോൾ സത്യേന്ദ്ര ജെയിൻ തന്നെ പലതവണ വന്ന് കണ്ടെന്നും അടിസ്ഥാന സൗകര്യം വർദ്ധിപ്പിച്ച് തരാൻ കോടികൾ ആവശ്യപ്പെട്ടുവെന്നും സുകേഷ് പറയുന്നു. 2019ലായിരുന്നു ഇത്. ജയിൽ ഡിജിയായ സന്ദീപ് ഗോയൽ തന്നോട് വിശ്വസ്‌തതയുളളയാളാണെന്നും അദ്ദേഹത്തിന് 1.50 കോടി നൽകണമെന്നും മന്ത്രി അന്ന് പറഞ്ഞതായും സുകേഷ് ആരോപിച്ചു. ഇങ്ങനെ സമ്മർദ്ദത്തിലാക്കിയാണ് 10 കോടി സ്വന്തമാക്കിയത്. ജയിൽ ഡിജിയ്‌ക്ക് 12.50 കോടി രൂപയും നൽകി. സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതിയിൽ സുകേഷ് റിട്ട് ഫയൽ ചെയ്‌തിട്ടുണ്ട്. എന്നാൽ താൻ അന്വേഷണ സംഘത്തോട് ഇക്കാര്യം വെളിപ്പെടുത്തിയിട്ടും ഒരു നടപടിയും ഉണ്ടായില്ല എന്നാണ് സുകേഷ് ചന്ദ്രശേഖരന്റെ പരാതി. മാത്രമല്ല കോടതിയിൽ നൽകിയ പരാതി പിൻവലിക്കാനും ഇവർ നിർബന്ധിച്ചു. എന്നാൽ സുകേഷിന്റെ ഈ ആരോപണങ്ങളെല്ലാം ആം ആദ്‌മി പാർട്ടി അദ്ധ്യക്ഷൻ അരവിന്ദ് കേജ്‌രിവാൾ തളളി. ഇത് ഗുജറാത്തിലെ പാലം ദുരന്തത്തിൽ നിന്ന് ശ്രദ്ധ മാറ്റാനാണെന്നും കേജ്‌രിവാൾ ആരോപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |