തൃശൂർ: എന്തിനാണ് തനിക്ക് കേരളശ്രീ പുരസ്‌ക്കാരം നൽകിയതെന്ന് അറിയില്ലെന്നും മാദ്ധ്യമങ്ങളിലൂടെയാണ് വിവരമറിഞ്ഞതെന്നും പ്രഥമ കേരളശ്രീ പുരസ്‌കാരം നേടിയ മാർക്‌സിസ്റ്റ് സൈദ്ധാന്തികനും ചിന്തകനുമായ എം.പി. പരമേശ്വരൻ. കഴിഞ്ഞദിവസം ജില്ലാ കളക്ടർ വീട്ടിലെത്തി. ഔദ്യോഗികമായ വിവരം ലഭിച്ചത് അങ്ങനെയാണ്. അപ്പോഴും പാർട്ടിയോടുള്ള നിലപാടിൽ മാറ്റമില്ലെന്നും അദ്ദേഹം 'കേരളകൗമുദി"യോട് പറഞ്ഞു.
അർത്ഥമില്ലാത്ത പദ്ധതിയാണ് കെ-റെയിൽ. പലതും അർത്ഥമില്ലാത്ത വികസന സങ്കല്പങ്ങളാണെന്ന് ബോദ്ധ്യപ്പെടുന്നില്ല എന്നതാണ് പ്രശ്‌നം. ലക്ഷം സംരംഭങ്ങൾ തുടങ്ങാനുള്ള തീരുമാനം ശരിയാണെങ്കിലും അത് നടപ്പാക്കാൻ അണികളെ തയ്യാറാക്കിയില്ല. നമ്മുടെ നാടിന് വേണ്ടതാണെന്ന് അണികളെ ബോദ്ധ്യപ്പെടുത്തിയില്ല. മുഖ്യമന്ത്രിയുടേതടക്കം മൗലികമായ വികസന സങ്കല്പങ്ങളിൽ തെറ്റുകളുണ്ട്.
കിടക്കയിൽ നിന്ന് താഴെ വീണ് പായയിൽ കിടക്കുന്നതുപോലെ മാത്രമാണ് പാർട്ടിയിൽ നിന്ന് പുറത്താക്കിയതിനെക്കുറിച്ച് തോന്നുന്നുള്ളൂ. അതിൽ അന്നും ഇന്നും വേദനയില്ല. പാർട്ടിയിലേക്ക് തിരിച്ചുവരാനായി ആരും സമീപിച്ചിട്ടില്ല. പാർട്ടിയിൽ നിന്ന് പുറത്തായ ശേഷം എഴുതിയതെല്ലാം മുമ്പ് എഴുതിയതിന്റെ തുടർച്ചയാണ്. കൂടുതലായൊന്നും പറയാനില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രമുഖ ആണവ ശാസ്ത്രജ്ഞൻ കൂടിയായിരുന്ന എം.പി. പരമേശ്വരനെ ചൊവ്വാഴ്ച കളക്ടർ ഹരിത വി. കുമാർ സന്ദർശിച്ചിരുന്നു. വാർദ്ധക്യ സഹജമായ ബുദ്ധിമുട്ടുകൾക്കിടയിലും ശാസ്ത്രത്തെയും ഭാഷയെയും മലയാളം ടൈപ്പിംഗിനെയും കുറിച്ചും മലയാളം കമ്പ്യൂട്ടർ കീ ബോർഡ് ഉൾപ്പെടെയുള്ള പുതിയ കാലത്തെ സാങ്കേതികവിദ്യകളെ കുറിച്ചുമെല്ലാം അദ്ദേഹം വാചാലനായത് അത്ഭുതപ്പെടുത്തിയെന്ന് കളക്ടർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |