സ്വകാര്യ ആശുപത്രികളുടെ ഭാരിച്ച ബില്ലിനെക്കുറിച്ചും ചികിത്സാപിഴവിനെക്കുറിച്ചും നിരവധി പരാതികൾ ഉണ്ടാവുമെങ്കിലും അതൊന്നും പരിഹരിക്കപ്പെടാറില്ല. സ്വകാര്യ ആശുപത്രികളുമായി ബന്ധപ്പെട്ട് തുടരെ നഴ്സിംഗ് സമരങ്ങൾ നടന്ന കാലയളവിൽ സമരക്കാർതന്നെ ഇത്തരം ആശുപത്രികളിൽ നടക്കുന്ന കൊള്ളരുതായ്മകളെക്കുറിച്ച് തുറന്നു പറഞ്ഞിരുന്നു. തുടർന്നാണ് രോഗികൾക്ക് മികച്ച സേവനം ഉറപ്പാക്കാനും നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുമായി 2018-ൽ ക്ളിനിക്കൽ എസ്റ്റാബ്ളിഷ്മെന്റ് ആക്ട് നിയമസഭ പാസാക്കിയത്. സർക്കാരെന്നോ സ്വകാര്യമെന്നോ ഭേദമില്ലാതെ സംസ്ഥാനത്തെ എല്ലാ ആശുപത്രികളും രജിസ്റ്റർ ചെയ്യണം എന്നതായിരുന്നു ഒരു പ്രധാന വ്യവസ്ഥ. ഇത് നടപ്പാക്കി നാലുവർഷമായിട്ടും നിയമം ഏട്ടിലെ പശു ആയി തുടരുകയാണ്. രജിസ്റ്റർ ചെയ്യാതെ 1362 സ്വകാര്യ ആശുപത്രികൾ ഇപ്പോഴും മുഖം തിരിഞ്ഞുനിൽക്കുന്നു. ഹെെക്കോടതിയിൽ നിന്ന് സ്റ്റേ വാങ്ങിയാണ് ഇവർ ഒഴിവായി നിൽക്കുന്നത്. സ്റ്റേ നീക്കാനോ മറ്റ് ചർച്ചകൾക്കോ ആരോഗ്യവകുപ്പ് ഇനിയും തയാറായിട്ടില്ല. പ്രത്യക്ഷമായിത്തന്നെ സ്വകാര്യ ആശുപത്രികളെ സഹായിക്കുന്നതാണ് ഇൗ നിലപാട്. നിയമസഭ പാസാക്കിയാലും നിയമം നടപ്പാക്കില്ല എന്ന് നിയമത്തിന്റെ പഴുതിലൂടെ തന്നെ ഉറപ്പാക്കിയിരിക്കുകയാണ് പ്രൈവറ്റ് ഹോസ്പിറ്റൽസ് അസോസിയേഷൻ. 2019 ജനുവരിയിലാണ് നിയമം പ്രാബല്യത്തിൽ വന്നത്. സർക്കാർ,സ്വകാര്യ മേഖലകളിലെ എല്ലാ അലോപ്പതി, ആയുർവേദ, ഹോമിയോ,സിദ്ധ, യുനാനി, നാച്ചുറോപ്പതി ആശുപത്രികൾക്കും ലാബുകൾക്കും സ്കാനിംഗ് സെന്ററുകൾ ഉൾപ്പെടെ ആരോഗ്യവുമായി ബന്ധപ്പെട്ട മറ്റ് സ്ഥാപനങ്ങൾക്കും നിയമം ബാധകമാണ്. രോഗികൾക്ക് നല്ല ചികിത്സയും ന്യായമായ ചികിത്സാനിരക്കും ഉൾപ്പെടെയുള്ള സേവനങ്ങൾ ഉറപ്പാക്കാനും ചികിത്സാ പിഴവ് പോലുള്ള സംഭവങ്ങളിൽ നടപടിയെടുക്കാനും നിയമത്തിൽ വ്യവസ്ഥയുണ്ട്. ഇൗ നിയമപ്രകാരം ആരോഗ്യസ്ഥാപനങ്ങൾ ആവശ്യമായ സൗകര്യങ്ങളൊരുക്കി ക്ളിനിക്കൽ എസ്റ്റാബ്ളിഷ്മെന്റ് കൗൺസിലിൽ നാല് വർഷത്തിനുള്ളിൽ രജിസ്റ്റർ ചെയ്ത് ലൈസൻസ് നേടണം. ആശുപത്രികളും ലാബുകളും നിരക്ക് പരസ്യപ്പെടുത്തണം, രോഗം ഗുരുതരമായാൽ മികച്ച ആശുപത്രിയിലേക്ക് രോഗിയെ മാറ്റണം, അമിതനിരക്ക് ഇൗടാക്കിയാൽ നടപടി തുടങ്ങിയവയും നിയമത്തിന്റെ ഭാഗമാണ്. കുറ്റം ഗുരുതരമാണെങ്കിൽ ആശുപത്രിയുടെ രജിസ്ട്രേഷൻ റദ്ദാക്കാനും വ്യവസ്ഥ ചെയ്യുന്നതാണ് നിയമം. സ്വാഭാവികമായും ഇതൊന്നും ഇപ്പോൾ തന്നിഷ്ടം പോലെ ഫീസ് ഇൗടാക്കി പ്രവർത്തിക്കുന്ന സ്വകാര്യ ആശുപത്രികൾക്ക് ഇഷ്ടപ്പെടില്ല. അതിനാലാണ് അവർ ഇതിനെതിരെ കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങിയത്. കോടതിയെ കാര്യങ്ങൾ ബോദ്ധ്യപ്പെടുത്തുകയും നിയമവിരുദ്ധമായ വ്യവസ്ഥകൾ ഉണ്ടെങ്കിൽ അതിൽ നിയമപരമായ മാറ്റങ്ങൾ വരുത്തുകയും ചെയ്താൽ സ്റ്റേ നീങ്ങിക്കിട്ടും.
പാലക്കാട് തങ്കം ആശുപത്രിയിൽ പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ ആശുപത്രിക്കെതിരെ നടപടിക്ക് ആരോഗ്യമന്ത്രി ഉത്തരവിട്ടിട്ടും നടപ്പാക്കാനായില്ല. ക്ളിനിക്കൽ എസ്റ്റാബ്ളിഷ്മെന്റ് കൗൺസിൽ ജില്ലാ ചെയർമാൻ കൂടിയായ കളക്ടർ സ്റ്റേ കാരണം പിന്മാറിയതിനാലാണ് നടപടിയെടുക്കാൻ കഴിയാതിരുന്നത്. 2023 ജനുവരി മുതലാണ് ഇൗ നിയമപ്രകാരം ലെെസൻസ് നൽകി തുടങ്ങേണ്ടത്. ഇതുവരെ രജിസ്റ്റർ ചെയ്തത് 7074 സ്ഥാപനങ്ങളാണ്. ഇതിൽ ഏറെയും സർക്കാർ ആശുപത്രികളാണ്. സ്വകാര്യ ആശുപത്രി ഉടമകൾക്ക് പരാതിയുണ്ടെങ്കിൽ അത് പരിഗണിക്കുകയും എത്രയും വേഗം രജിസ്ട്രേഷൻ പൂർത്തിയാക്കുകയുമാണ് വേണ്ടത്. കയറൂരിവിട്ട പ്രവർത്തനം നടത്താൻ ഒരു മേഖലയെയും അനുവദിക്കാനാവില്ല. അതിനാൽ ഇക്കാര്യത്തിൽ അടിയന്തര ഇടപെടൽ സർക്കാരിന്റെയും പ്രത്യേകിച്ച് ആരോഗ്യവകുപ്പിന്റെയും ഭാഗത്തുനിന്ന് ഉണ്ടാകേണ്ടതാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |