കോഴിക്കോട്: ആകാശത്തോളം മെസിയെങ്കിൽ അതിനേക്കാൾ പത്തടി ഉയരത്തിൽ നെയ്‌മർ. ഇതാണ് കോഴിക്കോട്ടെ പുള്ളാവൂരിലെ ബ്രസീൽ ഫാൻസിന്റെ കരുത്ത്. കടൽകടന്ന മെസിപ്പെരുമയേക്കാൾ ഉയരത്തിൽ ബ്രസീലിന്റെ സുൽത്താനെ സ്ഥാപിച്ചാണ് അർജന്റീന ഫാൻസിന് ഇന്നലെ ബ്രസീൽ ഫാൻസ് മറുപടി നൽകിയത്.
ചെറുപുഴയുടെ ഒത്ത നടുവിൽ 30 അടി ഉയരമുള്ള ലയണൽ മെസിയുടെ കട്ടൗട്ടാണ് വെച്ചതെങ്കിൽ ബ്രസീൽ ആരാധകർ വെച്ച നെയ്മറിന്റെ കട്ടൗട്ടിന് 40 അടി ഉയരമുണ്ട്. ഇളംനീല ജേഴ്‌സിയിൽ നെഞ്ചും വിരിച്ച് നിൽക്കുന്ന മെസിക്ക് മുന്നിൽ ഇനി മഞ്ഞ ജേഴ്സിയിൽ നെയ്‌മറുണ്ട്, തലയെടുപ്പോടെ. ഇതിനെ ചുറ്റിപ്പറ്റിയാണ് നാട്ടുകാരുടെ ലോകകപ്പ് ചർച്ചകളും ആവേശവും. കട്ടൗട്ട് ചുമലിലേറ്റി ആരാധകർ പുഴയിലേക്ക് എത്തിക്കുന്നതിന്റെയും അത് സ്ഥാപിക്കുന്നതിന്റെയും വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി.
ലോകകപ്പ് നടക്കുന്ന ഖത്തറിലും തുടർന്ന് അർജന്റീനയിലുമെല്ലാം തരംഗമായ മെസിയുടെ കട്ടൗട്ട് പോലെ നെയ്‌മറിന്റേതും ലോകത്താകെ വൈറലാകുമെന്ന പ്രതീക്ഷയിലാണ് ബ്രസീൽ ആരാധകർ. 25000 രൂപ ചെലവിലാണ് കട്ടൗട്ട് സ്ഥാപിച്ചത്. മെസിയുടേതിന് 20,000 രൂപയായിരുന്നു ചെലവ് വന്നത്.
ആറുമാസം മുമ്പ് കട്ടൗട്ട് സ്ഥാപിക്കാൻ അർജന്റീന ഫാൻസ് തയ്യാറെടുത്തപ്പോൾ ബ്രസീൽ ഫാൻസ് മൂന്ന് ദിവസം കൊണ്ട് കട്ടൗട്ട് സ്ഥാപിച്ചു. വ്യത്യസ്ത ടീമുകളുടെ ആരാധകരാണെങ്കിലും കളിക്കപ്പറുമുള്ള കാര്യങ്ങളിൽ പുള്ളാവൂരുകാർ ഒറ്റക്കെട്ടാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |