പാലേരിമാണിക്യം മലയാള സാഹിത്യത്തിൽ കൊണ്ടുവന്നത് വലിയ മാറ്റമാണ്. അതുവരെ സാങ്കൽപിക ലോകത്ത് മാത്രം ജീവിച്ച എഴുത്തുകാർ കാര്യങ്ങൾ പഠിച്ചെഴുതാൻ ശ്രമിച്ചത് മാണിക്യത്തിന് ശേഷമാണ്. ഇപ്പോൾ പുതിയ രചനകളെല്ലാം വായിക്കുമ്പോഴറിയാം അതിനു പിന്നാമ്പുറത്ത് എഴുത്തുകാർ നടത്തുന്ന സഞ്ചാരങ്ങളും ഗവേഷണങ്ങളും. അത്തരമൊരു അവസ്ഥാമാറ്റത്തിന് തുടക്കം കുറിച്ചതിന്റെ ക്രെഡിറ്റ് രാജീവന് അവകാശപ്പെട്ടതാണ്. പാലേരിമാണിക്യത്തിനായി രാജീവൻ സഞ്ചരിക്കാത്ത വഴികളില്ല. കുട്ടിക്കാലം മുതൽ അടുത്തറിഞ്ഞ കഥയാണെങ്കിലും അതിനായി വർഷങ്ങളുടെ ഗവേഷണമാണ് രാജീവൻ നടത്തിയത്. രജിസ്ട്രാർ ഓഫീസുകളും പൊലീസ്റ്റേഷനുകളുമടക്കം കയറിയിറങ്ങി. ഒരുപാട് ചരിത്ര രേഖകൾ സമ്പാദിച്ചു, നൂറുകണക്കിന് ആളുകളുമായി സംവദിച്ചു. അതിനുശേഷം ഒരുകെട്ട് രേഖകളുണ്ടാക്കിയാണ് രാജീവൻ നോവലെഴുതിയത്. പുതിയ എഴുത്തുകാരിന്ന് രാജീവനിലൂടെ സഞ്ചരിക്കുകയാണെന്നത് അഭിമാനകരമാണ്.
മലയാളിയുടെ ഭാവുകത്വക്കുറവു കൊണ്ടുമാത്രം അർഹിക്കുന്ന പരിഗണന ലഭിക്കാതെപോയ എഴുത്തുകാരനായിരുന്നു ടി.പി.രാജീവൻ. ഒന്നുകിൽ ഭരണസംവിധാനത്തോട് ആഭിമുഖ്യം പുലർത്തണം, അല്ലെങ്കിൽ അവർക്കെതിരെ മിണ്ടാതിരിക്കണം. ഇതുരണ്ടും അറിയാത പോയതാണ് രാജീവൻ തമസ്‌കരിക്കപ്പെടാൻ കാരണം. സ്വന്തം നിലപാടുകളെ ആർക്കുമുമ്പിലും അടിയറവയ്‌ക്കാതെ മറ്റുള്ളവർ എന്തുപറയുമെന്ന് നോക്കാതെ വെട്ടിത്തുറന്നു പറയാൻ രാജീവൻ കാണിച്ച ആർജവമാണ് ഇവിടെ പലർക്കും ഇല്ലാതെ പോയത്. എൺപതുകളിലേയും തൊണ്ണൂറുകളിലേയും മികച്ച കവിയെ അടയാളപ്പെടുത്താൻ പറഞ്ഞാൽ അത് രാജീവനെന്നാണ് എന്റെ ഉത്തരം. അത്രമാത്രം മികച്ച രചനകളാണ് രാജീവന്റേത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |