തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരത്തിൽ പങ്കെടുത്ത എയ്‌ഡഡ് സ്‌കൂൾ അദ്ധ്യാപകർക്ക് വിദ്യാഭ്യാസവകുപ്പ് കാരണം കാണിക്കൽ നോട്ടീസ് നൽകും. പൊലീസ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ലത്തീൻ അതിരൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന ജില്ലയിലെ സ്‌കൂളുകളിൽ സമരത്തിൽ പങ്കെടുത്ത അദ്ധ്യാപകരുടെ പേരുവിവരങ്ങൾ തേടി പൊലീസ് എത്തിയിരുന്നു. ചില സ്‌കൂളുകളിൽ നിന്ന് വിശദാംശങ്ങൾ ലഭിച്ചു. ഈ പേരുകൾ വിദ്യാഭ്യാസ വകുപ്പിന് കൈമാറി. സർക്കാർ ശമ്പളം വാങ്ങി സർക്കാരിനെതിരെ സമരം ചെയ്യുന്നതാണ് നടപടിക്ക് കാരണം.
ഇതിനോടകം ഇരുപത്തിയഞ്ചോളം അദ്ധ്യാപകർക്ക് വിഴിഞ്ഞം പൊലീസ് മുന്നറിയിപ്പ് നൽകി കത്തയച്ചു. സ്‌കൂൾ ബസുകളിൽ അദ്ധ്യാപകർ സമരത്തിന് എത്തിയതിന്റെ ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. സമരത്തിൽ പങ്കെടുത്തത് സ്ഥിരീകരിക്കാൻ സ്‌കൂളുകളിൽ നിന്ന് അദ്ധ്യാപകരുടെ ഹാജർ ബുക്കടക്കം പരിശോധിക്കുന്നുണ്ട്. കൂടുതൽ അദ്ധ്യാപകർക്ക് രണ്ടാംഘട്ടമായി നോട്ടീസ് അയയ്ക്കും. ഇവരുടെ പേരുവിവരങ്ങൾ ശേഖരിച്ചുവരികയാണ്. മറ്റു ചില സർക്കാർ ജീവനക്കാരും സമരത്തിൽ പങ്കെടുത്തിട്ടുണ്ട്. ഇവർക്കും നോട്ടീസ് അയയ്ക്കുമെന്നാണ് പൊലീസിൽനിന്നുള്ള വിവരം.
അദാനിയോട് വാക്കു പാലിക്കാനാവാതെ സർക്കാർ
തുറമുഖ നിർമ്മാണം ഒക്‌ടോബർ അവസാനത്തോടെ പുനരാരംഭിക്കാനുളള സാഹചര്യമൊരുക്കി നൽകാമെന്ന് അദാനി ഗ്രൂപ്പിന് നൽകിയ ഉറപ്പ് നവംബർ ആദ്യവാരമായിട്ടും പാലിക്കാനാകാത്തതിന്റെ ആശങ്കയിലാണ് തുറമുഖ വകുപ്പ്. അദാനി -വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡ് അധികൃതരുമായി കഴിഞ്ഞമാസം നടത്തിയ ചർച്ചയിലാണ് സമരം ഒത്തുത്തീർപ്പാക്കുമെന്ന ഉറപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ നൽകിയത്. ഇതിനുശേഷം മന്ത്രിസഭ മുൻകൈയെടുത്ത് ഔദ്യോഗിക ചർച്ചകളൊന്നും സമരക്കാരുമായി നടത്തിയില്ലെങ്കിലും അനൗദ്യോഗിക ചർച്ചകൾ വിവിധയിടങ്ങളിൽ നടന്നു. മന്ത്രി അബ്‌ദുറഹ്മാൻ ലത്തീൻ അതിരൂപത വികാരി ജനറൽ യൂജിൻ പേരെരയുമായി നടത്തിയ ചർച്ചയിൽ പുതിയ ആവശ്യങ്ങൾ സമരസമിതി ഉന്നയിച്ചത് അനുരഞ്ജന സാദ്ധ്യതകൾക്ക് തിരിച്ചടിയായി. അന്തിമതീരുമാനം മുഖ്യമന്ത്രിയെടുക്കട്ടെയെന്ന നിലപാടിലാണ് ഫിഷറീസ്-തുറമുഖ വകുപ്പുകൾ. വരുംദിവസങ്ങളിൽ കടുത്തനടപടികൾ സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടായേക്കുമെന്നും സൂചനയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |