SignIn
Kerala Kaumudi Online
Wednesday, 01 May 2024 5.54 PM IST

ചന്തയിൽ പോകാനും കെട്ടിയോൾക്ക് സർക്കീട്ടിനും സർക്കാർ വാഹനം

government-vehichle

 എല്ലാം കാണുന്നു രഹസ്യാന്വേഷണ വിഭാഗം, പക്ഷേ...

തിരുവനന്തപുരം: സെക്രട്ടേറിയറ്റിൽ ഉന്നത പദവിയിലുണ്ടായിരുന്ന ഒരു ഐ.എ.എസ് ഉദ്യോഗസ്ഥൻ കിൻഫ്രയുടെ രണ്ടു കാറുകൾ തന്റെ ആവശ്യത്തിനായി നൽകണമെന്നാവശ്യപ്പെട്ടു. ഒന്ന് വീട്ടിൽ മീൻ വാങ്ങാനും രണ്ടാമത്തേത് ഭാര്യയ്ക്കും മക്കൾക്കും യാത്രയ്ക്കും. ബ്യൂട്ടിപാർലറുകളിലും വിനോദകേന്ദ്രങ്ങളിലും സിനിമയ്ക്കുമെല്ലാം കുടുംബാംഗങ്ങൾ സഞ്ചരിച്ചിരുന്നത് 'കേരള സർക്കാർ" ബോർഡുള്ള ഈ കാറുകളിൽ. നഗരത്തിലെ മാർക്കറ്റുകളിൽ മീൻ വാങ്ങാനെത്തിയിരുന്നതും സർക്കാർ വണ്ടിയിൽ. സർക്കാർ വാഹനങ്ങൾ ഇതിനേക്കാൾ ദുരുപയോഗം നടത്തുന്നവരാണ് മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫംഗങ്ങളിൽ പലരും. അതത് വകുപ്പിലെ പൊതുമേഖലeസ്ഥാപനങ്ങളിൽ നിന്നുള്ള വാഹനങ്ങളാണ് യാത്രയ്ക്കെത്തിക്കുക. ഇന്നോവ കാർ തന്നെ വേണമെന്ന് നിർബന്ധവുമുണ്ട് ചില‌ർക്ക്. ഒരു ഉന്നതന്റെ ഭാര്യയുടെ കൊച്ചിയിലെ ആവശ്യത്തിന് തിരുവനന്തപുരത്തുനിന്ന് ചുവന്ന സർക്കാർ ബോർഡുള്ള കാർ കൊച്ചിയിലെത്തിച്ചിട്ടുണ്ട്. ഇതിന്റെ ഡ്രൈവർക്ക് ഗസ്റ്റ്ഹൗസിലാണ് താമസമൊരുക്കിയിട്ടുള്ളത്. മ്യൂസിയത്ത് വനിത ഡോക്ടറെ ആക്രമിച്ച ഡ്രൈവർ സന്തോഷ് കുഴപ്പക്കാരനാണെന്ന് സ്പെഷ്യൽ ബ്രാഞ്ച് ആറുമാസം മുൻപ് സർക്കാരിന് റിപ്പോർട്ട് നൽകിയിരുന്നു. പക്ഷേ, തുടർനടപടിയുണ്ടായില്ല.

സർക്കാർ വാഹനങ്ങളിൽ കറങ്ങിനടക്കുന്ന പേഴ്സണൽ സ്റ്റാഫംഗങ്ങളുടെ പ്രവൃത്തികൾ അത്ര നല്ലതല്ലെന്ന് സംസ്ഥാന പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഒരു മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി രാവിലെ ഓഫീസിലെത്തി അടിയന്തര യോഗങ്ങളിൽ പങ്കെടുത്തശേഷം ചുവന്ന ബോർഡു വച്ച കാറിൽ പുറത്തുപോവും. തലസ്ഥാനത്തെ പ്രമുഖ ബാറുകളിലേക്കാണ് യാത്ര. രണ്ടുമണിക്കൂറിനകം മടങ്ങിയെത്തുമ്പോൾ കൈയിലൊരു പെപ്സി ബോട്ടിലുണ്ടാവും. അത് കാലിയാവുമ്പോൾ വീണ്ടും പുറത്തേക്ക്. തിരിച്ചെത്തുമ്പോൾ വീണ്ടും പെപ്സി. ഇദ്ദേഹത്തിന്റെ പേരിനു മുന്നിൽ പെപ്സിയും കൂടി ചേർത്താണ് സെക്രട്ടേറിയറ്റിൽ അറിയപ്പെടുന്നത്. പെപ്സി കുപ്പിയിൽ മദ്യമാണെന്നാണ് പറയപ്പെടുന്നത്. മറ്റൊരു മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ഔദ്യോഗിക കാറിൽ അവധി ദിവസങ്ങളിൽ മൂന്നാർ, കന്യാകുമാരി എന്നിവിടങ്ങളിൽ ഉല്ലാസയാത്ര പോവാറുണ്ടെന്ന് സ്പെഷ്യൽ ബ്രാഞ്ച് സർക്കാരിന് റിപ്പോർട്ട് നൽകിയിരുന്നു.

മ്യൂസിയത്ത് വനിതാ ഡോക്ടറെ ആക്രമിച്ച കേസിലെ പ്രതിയെ കോടതിയിൽ ഹാജരാക്കിയപ്പോൾ ജലവിഭവ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിക്കെതിരേ മൊഴി നൽകിയിരുന്നു. ഇതേക്കുറിച്ച് അന്വേഷിക്കാൻ കോടതി നിർദ്ദേശിച്ചിട്ടുണ്ട്. യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് ഒരു പേഴ്സണൽ സ്റ്റാഫംഗത്തിനെതിരേ ഓഫീസിലെ രണ്ടു ജീവനക്കാരികൾ പീഡനപരാതി നൽകിയിരുന്നു. കോൺഗ്രസ് അനുകൂല സംഘടനാ നേതാക്കന്മാരിൽ ചിലരുമായുള്ള ബന്ധം ഉപയോഗിച്ചാണ് ഈ പരാതി മുക്കിയത്.

പൊലീസ് ക്ലിയറൻസ് ഇല്ലാതാക്കി

സോളാർ കേസിൽ പേഴ്സണൽ സ്റ്റാഫുകൾ കുരുങ്ങിയതോടെ, പേഴ്സണൽ സ്റ്രാഫ് നിയമനത്തിന് പൊലീസ്, രഹസ്യാന്വേഷണ വിഭാഗത്തിന്റെ ക്ലിയറൻസ് നിർബന്ധമാക്കിയിരുന്നു. കേസുകളിൽ കുടുങ്ങിയവരും സ്വഭാവശുദ്ധിയില്ലാത്തവരും പേഴ്സണൽ സ്റ്റാഫുകളാവാതിരിക്കാനായിരുന്നു ഇത്. അത് ഒഴിവാക്കിയാണ് ഇപ്പോഴത്തെ നിയമനങ്ങൾ. സർക്കാർ വാഹനങ്ങളുടെ ദുരുപയോഗം രഹസ്യാന്വേഷണ വിഭാഗം പരിശോധിച്ചിരുന്നതും ഒഴിവാക്കി. എപ്പോൾ വേണമെങ്കിലും ഏതാവശ്യത്തിനും വാഹനങ്ങൾ കൊണ്ടുപോവാം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: GOVERNMENT VEHICHLE
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.