തിരുവനന്തപുരം: സർക്കാർ വാഹനങ്ങളുടെ ദുരുപയോഗത്തിനെതിരെ ആറുമാസത്തിലൊരിക്കൽ പൊതുഭരണ- ധനകാര്യ വകുപ്പുകൾ മത്സരിച്ച് ഉത്തരവിറക്കിയിട്ടും പരിഹാരമാകുന്നില്ല. ജലവിഭവ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ കരാർ ഡ്രൈവർ വാഹനം ദുരുപയോഗം ചെയ്തത് ധനനഷ്ടത്തിനുപുറമേ മാനഹാനിക്കും ഇടയായിട്ടും കൃത്യമായ നടപടികളിലേക്കു നീങ്ങാൻ അധികാരികൾക്കാവുന്നില്ല.
ഈ വർഷം ഏപ്രിലിലും കഴിഞ്ഞ മാസവും ദുരുപയോഗം കർശനമായി തടഞ്ഞ് വകുപ്പ് സെക്രട്ടറിമാരുടെ ഉത്തരവുകൾ ഇറങ്ങിയിരുന്നു. എന്നിട്ടും മന്ത്രിമാരുടെയും മറ്റ് ഉന്നതരുടെയും വീട്ടുകാര്യത്തിന് സർക്കാർ വാഹനങ്ങൾ ഓടുന്നുണ്ട്. പ്രിൻസിപ്പൽ സെക്രട്ടറിമാർ, സെക്രട്ടറിമാർ, പ്രധാന വകുപ്പ് മേധാവികൾ, മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിമാർ എന്നിവർക്കാണ് താമസസ്ഥലത്ത് നിന്ന് ഓഫീസിലെത്താനും തിരിച്ചും ഔദ്യോഗിക വാഹനങ്ങൾക്ക് അനുമതിയുള്ളതെങ്കിലും അഡി. പ്രൈവറ്റ് സെക്രട്ടറിമാരുൾപ്പെടെ ഉപയോഗിക്കുന്നുണ്ട്.
ഷോപ്പിംഗിനും സിനിമയ്ക്കും ഭാര്യമാരെ ജോലിസ്ഥലത്തും കുട്ടികളെ സ്കൂളിൽ എത്തിക്കാനുമൊക്കെ സർക്കാർ വണ്ടികളാണ് ശരണം. ധനകാര്യ വകുപ്പ് പരിശോധനാവിഭാഗത്തിന്റെ കണ്ടെത്തലുകൾക്കപ്പുറം ഈ ധൂർത്തിനെതിരെ ഒന്നും സംഭവിക്കില്ലെന്നാണ് ആക്ഷേപം.
ദുരുപയോഗം തടയാനും സുരക്ഷയ്ക്കും സർക്കാർ വാഹനങ്ങൾക്ക് ജി.പി.എസ് വയ്ക്കണമെന്ന ഉത്തരവും 10 വർഷമായിട്ടും നടപ്പായിട്ടില്ല. ഇത് വന്നാൽ ലോഗ് ബുക്കിലെ കള്ളക്കളികളടക്കം നടക്കില്ല. ലോഗ് ബുക്കെന്നതും പല ഓഫീസുകളിലും അരൂപിയാണ്. വാഹന ദുരുപയോഗത്തിന് കെ.എസ്.ഇ.ബിയിൽ യൂണിയൻ പ്രസിഡന്റായിരുന്ന മന്ത്രിയുടെ പഴ്സണൽ സ്റ്റാഫിനും (6.72 ലക്ഷം) വനംവികസന കോർപ്പറേഷൻ ചെയർപേഴ്സൺ ലതികാ സുഭാഷിനും (1 ലക്ഷം) പിഴ നിർദ്ദേശിച്ചതുൾപ്പെടെ രണ്ട് ഡസനിലധികം വാഹനങ്ങൾ കഴിഞ്ഞ ഒന്നരവർഷത്തിനിടെ നടപടിക്ക് വിധേയമായിട്ടുണ്ട്.
ദുരുപയോഗത്തിൽ മുന്നിൽ കരാർ വാഹനങ്ങൾ
കരാർ വാഹനങ്ങളാണ് ദുരുപയോഗത്തിൽ മുന്നിൽ. ഓട്ടം കരാർ പ്രകാരമായതിനാൽ ഉടമയ്ക്ക് ഉദ്യോഗസ്ഥരുടെ ഇഷ്ടാനിഷ്ടങ്ങൾ അംഗീകരിക്കേണ്ടിവരും. തങ്ങളുടെ സ്വകാര്യ ഓട്ടങ്ങൾ സർക്കാർ ചെലവിൽ ഓടിത്തിമിർക്കുമ്പോൾ കിലോമീറ്ററിലും ബാറ്റയിലുമെല്ലാം ഉദ്യോഗസ്ഥരും കണ്ണടയ്ക്കും. ബിനാമി വാഹനങ്ങൾ ഇറക്കി പണംകൊയ്യുന്നവരും ജീവനക്കാരിലുണ്ട്.
ഉത്തരവ് ഇങ്ങനെ
യാത്രയുടെ തുടക്കം, അവസാനിച്ച സ്ഥലം, ദൂരം, ഇന്ധനം, അറ്റകുറ്റപ്പണി തുടങ്ങിയവയെല്ലാം ലോഗ് ബുക്കിൽ രേഖപ്പെടുത്തണം. നിയന്ത്രണാധികാരം ഇല്ലാത്തവർക്ക് സർക്കാർ വാഹനങ്ങൾ ഉപയോഗിക്കാൻ അനുമതിപത്രം വേണം. വണ്ടിയുടെ മുന്നിലും പിന്നിലുമുള്ള ബോർഡ് മറയ്ക്കരുത്.
24 മണിക്കൂറിന് 3500 രൂപ
മന്ത്രിമാർക്കും വി.വി.ഐ.പികൾക്കും ഔദ്യോഗിക ആവശ്യത്തിന് വാഹനം വിട്ടുനൽകുന്ന ടൂറിസം വകുപ്പ് ഒരു ദിവസത്തേക്ക് ഡ്രൈവറും ഇന്ധനവും മെയിന്റനൻസും സഹിതം 3500 രൂപയ്ക്കാണ്(200 കിലോമീറ്റർ വരെ) വാഹനം വാടകയ്ക്കെടുക്കുന്നത്. രാത്രിയിലും ഓട്ടമുണ്ടെങ്കിൽ ഡ്രൈവർക്ക് 250 രൂപ ബാറ്റ നൽകും. ടൂറിസം വകുപ്പിന് നൂറോളം വാഹനങ്ങളാണ് സ്വന്തമായുള്ളത്. മറ്റ് വകുപ്പുകൾ നേരിട്ടാണ് അവർക്കാവശ്യമായ വാഹനങ്ങൾ വാടകയ്ക്കെടുക്കുന്നത്.
- പ്രസന്നകുമാർ,
എൻജിനിയർ,
ടൂറിസം ഗാരേജ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |