തിരുവനന്തപുരം: മ്യൂസിയം പരിസരത്ത് വനിതാ ഡോക്ടറെ ആക്രമിക്കുകയും കുറവൻകോണത്തെ വീട്ടിൽ അർദ്ധരാത്രി അതിക്രമിച്ചു കയറുകയും ചെയ്ത കേസുകളിൽ അറസ്റ്റിലായ സന്തോഷ് (39) കരാർ ജീവനക്കാരനാണെന്ന വാദം പൊളിയുന്നു. സന്തോഷിന്റേത് രാഷ്ട്രീയ നിയമനമാണെന്ന് ജല അതോറിട്ടിയുടെ കരാറുകാരൻ ഷിനിൽ ആന്റണി വെളിപ്പെടുത്തി.
ദിവസവേതന കരാറുകാരുടെ യൂണിയനാണ് സന്തോഷിനെ നിർദ്ദേശിച്ചത്. അതിനാൽ കൂടുതലൊന്നും അന്വേഷിച്ചില്ല. ശമ്പളം കൊടുക്കുക മാത്രമാണ് തന്റെ ജോലി. വ്യക്തിപരമായ വിവരങ്ങളൊന്നും കൈവശമില്ല. ഒന്നര വർഷമായേ തനിക്ക് ഇയാളെ അറിയാവൂ. താൻ കരാറെടുക്കും മുമ്പേ ഇയാൾ വാട്ടർ അതോറിട്ടിയിലുണ്ട്.
ഇയാൾക്കെതിരെ തന്റെ അറിവിൽ പരാതികളൊന്നും ഇല്ല. ശമ്പളം കൈയിലാണ് നൽകിയിരുന്നത്. തുക എണ്ണുക പോലും ചെയ്യാറില്ല. മുൻപ് മന്ത്രി കെ.കൃഷ്ണൻകുട്ടിയുടെ ഓഫീസ് ഡ്രൈവറായിരുന്നു ഇയാളെന്നും കരാറുകാരൻ വെളിപ്പെടുത്തി.
സർക്കാർ വാഹനം ദുരുപയോഗം ചെയ്താണ് സന്തോഷ് ഈ കുറ്റകൃത്യങ്ങൾക്കു പോയതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. പത്ത് വർഷത്തിലേറെയായി ജല അതോറിട്ടിയിൽ താത്കാലിക ഡ്രൈവറായ ഇയാൾ ഒന്നര വർഷമായി മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ഗോപകുമാർ നായരുടെ ഡ്രൈവറാണ്. 'ഗവ. ഓഫ് കേരള' ബോർഡ് വച്ച ഇന്നോവ കാറാണ് ഓടിച്ചിരുന്നത്. മലയിൻകീഴിലുള്ള വീട്ടിൽ പോകാതെ രാത്രി ഈ കാറിൽ ഇയാൾ നഗരത്തിൽ കറങ്ങുന്നത് പതിവായിരുന്നു എന്നാണ് പൊലീസ് കണ്ടെത്തൽ. പേരൂർക്കട പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ 15 ദിവസത്തേക്കു റിമാൻഡ് ചെയ്തു.
സന്തോഷ് യൂണിയൻ അംഗമല്ല. ഇയാൾക്കു വേണ്ടി ശുപാർശ നടത്തിയിട്ടില്ല.കരാറുകാരനാണ് നിയമനം നൽകുന്നത്. തങ്ങളല്ല.
ജില്ലാ സെക്രട്ടറി ശശികുമാർ
കേരള വാട്ടർ അതോറിട്ടി കരാർ തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |