SignIn
Kerala Kaumudi Online
Friday, 26 April 2024 10.51 PM IST

നിക്ഷേപകരെ അകറ്റരുത്

photo

വ്യവസായങ്ങൾ പ്രോത്സാഹിപ്പിക്കാൻ സർക്കാർ കൊണ്ടുവരുന്ന പല നയങ്ങളും കാലക്രമത്തിൽ സംരംഭകരെ നിരുത്സാഹപ്പെടുത്താൻ ഇടയാക്കിയിട്ടുണ്ട്. സ്വാതന്ത്ര്യം ലഭിച്ചുകഴിഞ്ഞ് വർഷങ്ങളോളം സ്വകാര്യ വ്യവസായ സംരംഭങ്ങളോട് നിഷേധാത്മക സമീപനമാണ് ഇന്ത്യ സ്വീകരിച്ചിരുന്നത്. അതിന്റെ പ്രധാനകാരണം സർക്കാരിന് തന്നെ ഇതെല്ലാം ചെയ്യാൻ കഴിയുമെന്ന അമിത വിശ്വാസമായിരുന്നു. അതു പരാജയപ്പെട്ടെന്ന് മാത്രമല്ല സ്വകാര്യമേഖല പിറകോട്ട് പോവുകയും ചെയ്തു.

രണ്ടാംലോക മഹായുദ്ധത്തിൽ എല്ലാം നശിച്ച രാജ്യങ്ങൾ പോലും വ്യവസായരംഗത്ത് ലോകശക്തികളായി വളർന്നപ്പോൾ നമ്മൾ വ്യവസായങ്ങളെ നിയന്ത്രിക്കുന്ന നിയമങ്ങളിലായിരുന്നു കൂടുതൽ ശ്രദ്ധ ചെലുത്തിയത്. വ്യവസായവുമായി പുലബന്ധം പോലുമില്ലാത്ത ബ്യൂറോക്രാറ്റുകൾ വാശിയോടെ കടുത്ത നിയന്ത്രണങ്ങൾ നടപ്പാക്കി. ലെെസൻസ് രാജിന്റെ മറവിൽ അവർ അഴിമതി എന്ന പുതിയ 'കച്ചവടം ' തുടങ്ങുകയും ചെയ്തു. തൊണ്ണൂറുകളിൽ നരസിംഹറാവു പ്രധാനമന്ത്രിയായി വന്നപ്പോഴാണ് ഇതിന് ആദ്യമായി മാറ്റം വന്നത്. ഇപ്പോൾ പല സംസ്ഥാനങ്ങളും വ്യവസായികളെ ആകർഷിക്കാൻ പല സൗജന്യങ്ങളും പ്രദാനം ചെയ്യുന്നു. അതിന്റെ ചുവടുപിടിച്ച് കേരളവും പല മാറ്റങ്ങളും കൊണ്ടുവരാൻ ശ്രമിച്ചിട്ടുണ്ടെങ്കിലും അതൊന്നും വിജയകരമായെന്ന് പറയാനാകില്ല. ഏറ്റവും ഒടുവിലായി വ്യവസായികളെ ആകർഷിക്കാൻ ഭൂപരിധി ചട്ടങ്ങളിൽ ഇളവ് നൽകാൻ റവന്യൂവകുപ്പ് പുറത്തിറക്കിയ ഉത്തരവ് നിക്ഷേപകരെ അകറ്റുന്നതും അവർക്ക് കോടികളുടെ അധിക ബാദ്ധ്യത വരുത്തുന്നതുമാണെന്ന ആക്ഷേപം ഉയർന്നിരിക്കുകയാണ്. വ്യവസായങ്ങൾക്ക് കൈവശം വയ്ക്കാവുന്ന പരമാവധി ഭൂമി 15 ഏക്കറാണ്. 15 ഏക്കറിന് മുകളിൽ ഭൂമി ആവശ്യമുള്ളവർ ഓരോ ഏക്കറിനും 10 കോടി രൂപ അധികം നിക്ഷേപിക്കുകയും 20 പേർക്ക് വീതം ജോലി നൽകുകയും വേണമെന്നാണ് വ്യവസ്ഥ.

ഒരു കാലത്തും ഒരു വ്യവസായവും നടത്തി യാതൊരു പരിചയവുമില്ലാത്തവരാണ് ഇത്തരം നിയമങ്ങൾക്ക് രൂപം നൽകിയതെന്ന് മനസ്സിലാക്കാം. ഒന്നാമത് എത്ര പേർക്ക് ജോലി നൽകണമെന്ന് തീരുമാനിക്കേണ്ടത് സർക്കാരല്ല. ഇതൊക്കെ നിയമത്തിൽ എഴുതിവച്ചാൽ പിന്നീട് അതിന്റെ പേരിൽ റെയി‌ഡ് നടത്തി തൊഴിൽവകുപ്പ് ഉദ്യോഗസ്ഥർ കമ്പനി പൂട്ടിക്കും. മറ്റൊന്ന് സൗജന്യമായി ഭൂമി തരാമെന്ന് പറഞ്ഞാൽ പോലും കേരളത്തിലേക്ക് വ്യവസായവുമായി വരാൻ പലർക്കും വൈമുഖ്യമാണെന്നതാണ് അവസ്ഥ. ഇത് മനസിലാക്കിയാണ് ഉത്തരവ് പിൻവലിക്കണമെന്ന് വ്യവസായസംഘടനകൾ മുഖ്യമന്ത്രിക്ക് നിവേദനം സമർപ്പിച്ചിരിക്കുന്നത്. അപ്രായോഗികമായ വ്യവസ്ഥകൾ തിരുത്തണമെന്ന അവരുടെ ആവശ്യം സർക്കാർ പരിഗണിക്കേണ്ടതാണ്. നിക്ഷേപകരെ പ്രോത്സാഹിപ്പിച്ചില്ലെങ്കിലും വലിയ കുഴപ്പമൊന്നുമില്ല. വിചിത്രമായ ഉത്തരവുകളിലൂടെ അവരെ അകറ്റാതിരിക്കാനാണ് ശ്രദ്ധിക്കേണ്ടത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: INVESTORS IN KERALA
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.