പാലക്കാട്: കോഴിക്കോട് - പാലക്കാട് ഗ്രീൻഫീൽഡ് പാത വരുന്നതോടെ സ്ഥലവും വീടും കെട്ടിടങ്ങളും വ്യാപാര സ്ഥാപനങ്ങളും കൃഷിയും നഷ്ടപ്പെടുന്ന കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലയിലുള്ളവർക്ക് പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കുക, ഇരകളാകുന്നവർക്ക് നീതി ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് നാളെ രാവിലെ പത്തിന് കളക്ടറേറ്റിന് സമീപമുള്ള ദേശീയപാത പാലക്കാട് പ്രോജക്ട് ഡയറക്ടർ ഓഫീസിന് മുന്നിൽ കോഴിക്കോട് - പാലക്കാട് ഗ്രീൻഫീൽഡ് ദേശീയ പാത കോ - ഓഡിനേഷൻ കമ്മിറ്റി ധർണ നടത്തും.
മൂന്ന് ജില്ലകളിൽ നിന്നായി നൂറ് കണക്കിന് കുടുംബങ്ങൾ ധർണയിൽ പങ്കെടുക്കും. സ്ഥലം നഷ്ടപ്പെടുന്നവർക്ക് അതത് പ്രദേശത്തെ മാർക്കറ്റ് വിലയുടെ മൂന്നിരിട്ടി ലഭ്യമാക്കുക, പരാമ്പരാഗതമായ ആരാധാലയങ്ങൾ, ശ്മശാനങ്ങൾ, അങ്ങാടികൾ, കോളനികൾ എന്നിവയെ ഒഴിവാക്കി അലൈൻമെന്റ് നടപ്പാക്കുക, കൃഷി സ്ഥലങ്ങൾ നഷ്ടപ്പെടുന്നവർക്ക് പ്രത്യേക പാക്കേജ് അനുവദിക്കുക, വീട് നഷ്ടപ്പെടുന്ന സാമൂഹികമായി ദുർബലരായ കുടുംബങ്ങൾക്ക് നഷ്ടപരിഹാരത്തിന് പുറമെ വീട് വയ്ക്കുന്നതിനാവശ്യമായ സ്ഥലം ലഭ്യമാക്കുക തുടങ്ങി പതിനാലിന ആവശ്യങ്ങളുന്നയിച്ചാണ് ധർണ നടത്തുന്നത്.
വാർത്താ സമ്മേളനത്തിൽ സംസ്ഥാന ഭാരവാഹികളായ കെ.കെ. ഹംസപ്പ, അഹമ്മദ് സുബൈർ പാറക്കോട്ട്, ഉമർകുട്ടി കാപ്പിൽ, കോമുക്കുട്ടി പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |