തളിപ്പറമ്പ്: പെരുഞ്ചെല്ലൂർ സംഗീത സഭയുടെ അറുപതാം കച്ചേരി, ഇന്ത്യയിലെ പ്രമുഖ കർണ്ണാടക സംഗീതജ്ഞനും തിരുവിതാംകൂർ രാജകുടുംബാംഗവുമായ അശ്വതി തിരുനാൾ പ്രിൻസ് രാമവർമ്മ തമ്പുരാന്റെ അപൂർവ്വ കീർത്തന പ്രവാഹത്താൽ സമ്പന്നമായി. സ്വരാഷ്ട്രം എന്ന രാഗത്തിലെ സാകാര വർണത്തോടെ തന്റെ ഗുരുവായ ഡോ. എം. ബാലമുരളീകൃഷ്ണ രചിച്ചവതരിപ്പിച്ച കീർത്തനം ആലപിച്ചാണ് ചിത്രകാരനായ രാജാ രവിവർമ്മയുടെ അഞ്ചാം തലമുറയിലെ അനന്തരവൻ പ്രിൻസ് രാമ വർമ്മ കച്ചേരിക്ക് തുടക്കം കുറിച്ചത്
തുടർന്ന് മഞ്ഞപ്ര ദേവേശഭാഗവതർ രാമനാഥൻ ഹംസധ്വനി രാഗത്തിൽ രൂപക താളത്തിൽ രചിച്ച ഗണേശ സ്തുതി ഗജവദനാ മാം പാഹി ഗൗരി തനയാ സതതം എന്ന കീർത്തനം ആലപിച്ചു. ത്യാഗരാജ സ്വാമികൾ ചിത്തരഞ്ജിനി രാഗത്തിൽ ചിട്ടപ്പെടുത്തിയ നാഥ തനും അനിശം ശങ്കരം, ത്യാഗരാജ സ്വാമികൾ മായാമാളവ ഗൗള രാഗത്തിൽ ചിട്ടപ്പെടുത്തിയ രക്ഷിംപവേ ശ്രീ രാജത ഗിരി നിലയ, മുത്തുസ്വാമി ദീക്ഷിതരുടെ പഞ്ച ഭൂത കിരണാവലിം, നീലകണ്ഠ ശിവൻ ബിഹാഗ് രാഗത്തിൽ രചിച്ച ശങ്കര നിൻ കരുണൈ പുരിവായി, ഡോ. എം. ബാലമുരളികൃഷ്ണയുടെ തന്നെ രാജരാജേശ്വര എന്ന മിശ്ര ശിവരഞ്ജിനി രാഗത്തിൽ ആദി താളത്തിൽ ചിട്ടപ്പെടുത്തിയ കീർത്തനം എന്നിവ സംഗീത ആസ്വാദകരെ പിടിച്ചിരുത്തുന്നതായി. നവറോജ് രാഗത്തിലെ ത്രിപുര ധർപ ഭഞ്ജനായ എന്ന ശിവ സ്തുതി പാടിയാണ് രണ്ടര മണിക്കൂർ നീണ്ട സംഗീത സപര്യ അവസാനിച്ചത്.
പ്രശസ്ത വയലിനിസ്റ്റ് ആവണീശ്വരം എസ്.ആർ വിനു, മൃദംഗത്തിൽ ചെങ്ങളം സിനീഷ് കുമാർ, മുതിർന്ന മുഖർശംഖ് വിദ്വാൻ പയ്യന്നൂർ ഗോവിന്ദ പ്രസാദ് എന്നിവർ പക്കമേളത്തിൽ മികച്ചപിന്തുണയേകി. വിജയ് നീലകണ്ഠൻ കലാകാരന്മാരെ പരിചയപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |