SignIn
Kerala Kaumudi Online
Friday, 26 April 2024 2.55 PM IST

ഫീനിക്സ് പക്ഷിയായി പറന്നുയരാൻ ആന്റനോവ്!

antonov

കീവ് : ഫെബ്രുവരിയിൽ യുക്രെയിൻ അധിനിവേശം ആരംഭിച്ചതിന്റെ ആദ്യ ദിനം തന്നെ കീവിലെ ഹോസ്റ്റോമൽ എയർപോർട്ട് ( ആന്റനോവ് എയർപോർട്ട് ) തകർന്ന് തരിപ്പണമായപ്പോൾ യുക്രെയിന്റെ അഭിമാന ചിഹ്നമായിരുന്ന ആന്റനോവും ചിറകറ്റ് വീണിരുന്നു. ലോകത്തിലെ ഏറ്റവും വലുതും ഭാരംകൂടിയതുമായ വിമാനമായിരുന്നു ആന്റനോവ് എഎൻ - 225 ' മ്രിയ " എന്ന ഭീമൻ. തകർന്ന ആന്റനോവിന്റെ ചിത്രം ദിവസങ്ങൾക്കുള്ളിൽ യുക്രെയിൻ പുറത്തുവിട്ടിരുന്നു. എന്നാൽ ചാരത്തിൽ നിന്ന് ഉയർത്തെഴുന്നേൽക്കുന്ന ഫീനിക്സ് പക്ഷിയെ പോലെ ആന്റനോവ് വീണ്ടും തിരിച്ചുവരുന്നു എന്ന ശുഭ സൂചന സ്ഥിരീകരിച്ചിരിക്കുകയാണ് അധികൃതർ.

ആന്റനോവിന്റെ നിർമ്മാതാക്കളായ ആന്റനോവ് കമ്പനി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. യഥാർത്ഥ ആന്റനോവിന്റെ മാതൃകയിൽ ഒരു രണ്ടാം പതിപ്പിനാണ് രൂപം നൽകുക. ഇതിനായുള്ള ഡിസൈൻ ജോലികൾ തുടങ്ങി. യഥാർത്ഥ ആന്റനോവിൽ നിന്നുള്ള 30 ശതമാനം ഘടകങ്ങൾ രണ്ടാം പതിപ്പിൽ ഉപയോഗിക്കാനാകുമെന്ന് കമ്പനി പറയുന്നു. കുറഞ്ഞത് 500 ദശലക്ഷം യൂറോയാണ് നിർമ്മാണ ചെലവ് പ്രതീക്ഷിക്കുന്നത്. അതേ സമയം, പദ്ധതി സംബന്ധിച്ച കൂടുതൽ വിവരങ്ങൾ യുദ്ധത്തിൽ യുക്രെയിൻ വിജയിച്ച ശേഷം പുറത്തുവിടുമെന്നാണ് കമ്പനി പറയുന്നത്.

 സോവിയറ്റ് യുഗത്തിൽ പിറന്ന ഭീമൻ

1980കളിൽ സോവിയറ്റ് യൂണിയന്റെ ബഹിരാകാശ പദ്ധതിയുടെ ഭാഗമായി ബുറാൻ ക്ലാസ് ഓർബിറ്ററുകളെയും റോക്കറ്റുകളെയും വഹിക്കാൻ വേണ്ടിയാണ് ആന്റനോവിനെ രൂപകല്പന ചെയ്തത്. ബുറാൻ ക്ലാസ് ഓർബിറ്ററുകളെ വഹിക്കാൻ ആന്റനോവ് 124 എന്ന വിമാനമായിരുന്നു സോവിയറ്റ് യൂണിയൻ ഉപയോഗിച്ചിരുന്നത്. ഈ വിമാനത്തിന്റെ വലിയ പതിപ്പായിട്ടാണ് 1988ൽ ആന്റനോവ് 225നെ സോവിയറ്റ് അവതരിപ്പിച്ചത്.

ആന്റനോവിന്റെ നിർമ്മാണം നടന്നത് യുക്രെയ്‌നിന്റെ അധീനതയിലുള്ള പ്രദേശത്തായിരുന്നതിനാൽ സോവിയറ്റ് യൂണിയന്റെ തകർച്ചയ്ക്ക് പിന്നാലെ ആന്റനോവ് യുക്രെയിനിന്റെ കൈകളിലെത്തി. എന്നാൽ, 2001ലാണ് ആന്റനോവ് 225ന് പഴയ പ്രതാപത്തിലേക്ക് മടങ്ങിയെത്താനായത്. ആന്റനോവ് കമ്പനി ചില അറ്റക്കുറ്റപ്പണികൾ നടത്തി ആന്റനോവ് 225നെ ചരക്കു വിമാനമായി മടക്കിയെത്തിച്ചു.

2001 സെപ്റ്റംബർ 11ന് 253.82 ടൺ ഭാരമുള്ള നാല് ബാറ്റിൽ ടാങ്കുകളുമായി ആന്റനോവ് വീണ്ടും പറന്നു. ലോകത്ത് ഇത്രയും ഭാരം ചുമക്കുന്ന ആദ്യ ചരക്കുവിമാനമെന്ന റെക്കോഡ് ആന്റനോവിനാണ്. ആന്റനോവ് എയർലൈൻസിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന ആന്റനോവിന്റെ ആദ്യ കൊമേഴ്ഷ്യൽ ഫ്ലൈറ്റ് 2002ൽ ജർമ്മനിയിൽ നിന്ന് ഒമാനിലേക്കായിരുന്നു.

 ചിറകൊടിഞ്ഞ സ്വപ്നം !

ആന്റനോവ് എഎൻ - 225 മ്രിയ - ' മ്രിയ " എന്നാൽ യുക്രെയിൻ ഭാഷയിൽ ' സ്വപ്നം " എന്നർത്ഥം

 മൂന്ന് ദശാബ്ദങ്ങളായി ലോകത്തെ ഏറ്റവും ഭാരമേറിയ വിമാനം

 ലോകത്തെ ഏറ്റവും വലിയ ചിറകുകളോട് കൂടിയ വിമാനം

 ലോകത്ത് സർവീസിലുള്ള കാർഗോ വിമാനങ്ങൾക്കിടെ ഏറ്റവും കൂടുതൽ ഭാരവാഹക ശേഷി

 ഭാരവാഹക ശേഷി - 640 ടൺ ഭാരം

 നീളം - 84 മീറ്റർ

 വീലുകൾ - 32

 എൻജിനുകൾ - 6

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.