തിരുവനന്തപുരം : തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി പണിയെടുത്താൽ പരമാവധി 15 ദിവസത്തിനകം വേതനം സർക്കാർ ഉറപ്പാക്കും. 15 ദിവസം കഴിഞ്ഞാൽ ലഭിക്കാനുള്ള വേതനത്തിന്റെ 0.05ശതമാനം അധികം നൽകണം. വീണ്ടും 15 ദിവസം കഴിഞ്ഞാൽ 0.05 ശതമാനം കൂടി പ്രതിദിനം നൽകണം.
സംസ്ഥാന തൊഴിലുറപ്പ് ഫണ്ടിൽ നിന്നാണ് നഷ്ടപരിഹാരം അനുവദിക്കുന്നത്. കാരണക്കാരായ ഉദ്യോഗസ്ഥരുടെ ശമ്പളത്തിൽ നിന്ന് തുക ഈടാക്കും. സംസ്ഥാനം ഇത് സംബന്ധിച്ച തയ്യാറാക്കിയ ചട്ടങ്ങൾ നിയമ വകുപ്പിന്റെയും, നിയമസഭാ സബ്ജക്ട് കമ്മിറ്റിയുടെയും അനുമതി ലഭിച്ച ശേഷം വിജ്ഞാപനമായി ഇറങ്ങും. അതിന് ശേഷമാകും നടപടി. ജില്ലാ പ്രോഗ്രാം കോ -ഓർഡിനേറ്റർ ഇതിന് മേൽനോട്ടം വഹിക്കും. സമയത്തിന് വേതനം നൽകുകയും വെബ്‌സൈറ്റിൽ ചേർക്കാനാവാതിരിക്കുകയും ചെയ്യുക, പ്രകൃതി ദുരന്തം, കേന്ദ്ര ഫണ്ട് ലഭ്യമല്ലാതിരിക്കുക തുടങ്ങിയ ഘട്ടങ്ങളിൽ നഷ്ടപരിഹാരം ബാധകമാകില്ല.
വേതനവും
നഷ്ടപരിഹാരവും
■ പ്രവൃത്തി പൂർത്തിയാക്കിയാൽ രണ്ട് ദിവസത്തിനകം ഉദ്യോഗസ്ഥർ തൊഴിലുറപ്പ് മാനേജ്‌മെന്റ് ഇൻഫർമേഷൻ സിസ്റ്റത്തിൽ വിവരം സമർപ്പിക്കണം
■പരിശോധന ഉൾപ്പെടെയുള്ള മറ്റ് നടപടികൾ അഞ്ച് ദിവസത്തിനുള്ളിൽ
■ഏഴ് ദിവസത്തിനുള്ളിൽ തുക നൽകാനുള്ള നടപടികൾ സ്വീകരിക്കണം
തൊഴിലില്ലായ്മാ
വേതനത്തിനും വ്യവസ്ഥ
ആവശ്യപ്പെട്ട് 15 ദിവസത്തിനുള്ളിൽ തൊഴിൽ നൽകിയില്ലെങ്കിൽ, ആദ്യത്തെ 30 ദിവസം മിനിമം വേതനത്തിന്റെ 25 ശതമാനവും അതിനുള്ളിൽ കൊടുക്കാനായില്ലെങ്കിൽ പകുതിയും തൊഴിലില്ലായ്മ വേതനമായി നൽകണമെന്നും ആക്ടിലുണ്ട്. അതിനിയും നടപ്പിലായിട്ടില്ല. 311രൂപയാണ് മിനിമം വേതനം. വർഷത്തിൽ ഒരാൾക്ക് 100 ദിവസമാണ് തൊഴിൽ.
'തൊഴിലുറപ്പുകാർക്ക് സമയബന്ധിതമായി വേതനം ഉറപ്പാക്കും. ഇക്കാര്യത്തിൽ
രാജ്യത്ത് മുൻപന്തിയിലാണ് കേരളം".
-എം.ബി. രാജേഷ്
തദ്ദേശ മന്ത്രി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |