നവംബർ ഒന്നു മുതൽ സംസ്ഥാന മോട്ടോർ വെഹിക്കിൾ വകുപ്പ് ഒരു പുതിയ നിയമം നടപ്പാക്കി. അന്യസംസ്ഥാനങ്ങളിൽ നിന്ന് വരുന്ന ടൂറിസ്റ്റ് ബസുകൾ സീറ്റൊന്നിന് 4000 രൂപവീതം വർഷപാദ നികുതി നൽകണം. ഈ നിയമം കർശനമായി നടപ്പാക്കുന്നതിന്റെ ഭാഗമായി ഡിപ്പാർട്ട്‌മെന്റ് പരിശോധന ത്വരിതപ്പെടുത്തിയിരിക്കുകയാണ്. കഴിഞ്ഞയാഴ്ച ഗുജറാത്തിൽ നിന്ന് മുപ്പത്തിനാല് അംഗങ്ങളുമായി ഒരു വിനോദസംഘം ടൂറിസ്റ്റ് ബസിൽ വന്നു. ഇവർക്ക് അമരവിള ചെക്ക് പോസ്റ്റിൽ 15,200 രൂപ നികുതി നൽകേണ്ടിവന്നു. അതു താങ്ങാവുന്നതാണ്. അവർ നികുതി അടച്ച് രസീത് വാങ്ങി. അതേ ബസ് മൂന്നാറിൽ എത്തിയപ്പോൾ ട്രാൻസ്പോർട്ട് വകുപ്പ് വർഷപാദ ഫീസായി 91,500 രൂപ അടയ്ക്കാൻ ആവശ്യപ്പെട്ടു. അതായത് അന്യസംസ്ഥാനത്തിന്റെ ഒരു ടൂറിസ്റ്റ് ബസ് കടന്നുവരാൻ ഒരുലക്ഷത്തിലധികം നൽകേണ്ടിവരുന്ന അവസ്ഥ. ഈ രീതിയിൽ നികുതി ചുമത്താൻ തുടങ്ങിയാൽ ഒരു അന്യസംസ്ഥാന ടൂറിസ്റ്റ് ബസും ഇങ്ങോട്ട് വരില്ല.
ഹൈക്കോടതി അനുവദിച്ചതിനാലാണ് ഇങ്ങനെ നികുതി പിരിക്കുന്നതെന്നാണ് മോട്ടോർ വെഹിക്കിൾ വകുപ്പിന്റെ ന്യായം. ഇത് പൊന്മുട്ടയിടുന്ന താറാവിന്റെ കഴുത്തറുക്കുന്ന പരിപാടിയാണ്. ഹൈക്കോടതി പറഞ്ഞാലും എത്ര ദിവസത്തെ ടാക്സ് അടയ്ക്കണമെന്ന് സർക്കാരിന് തീരുമാനിക്കാം. അന്യസംസ്ഥാന ടൂറിസ്റ്റ് ബസുകൾ ഇവിടെ എത്ര ദിവസം തങ്ങുമെന്നത് കണക്കാക്കി നികുതി പിരിച്ചാൽ മതിയെന്ന് സർക്കാർ അടിയന്തരമായി തീരുമാനിക്കണം. ഇവരിൽനിന്ന് വർഷപാദ നികുതി ഈടാക്കുന്നത് കടുത്തകൈയാണ്. ഉദ്യോഗസ്ഥർക്ക് എത്ര കൂടുതൽ ഫൈൻ ചാർത്താൻ അധികാരം ലഭിക്കുന്നുവോ അത്രയും സന്തോഷമാവും. ഒരുലക്ഷം ലഭിക്കേണ്ടിടത്ത് 50,000 വാങ്ങി അവർ വണ്ടിവിടും. പ്രത്യേകിച്ചും കൈക്കൂലിക്ക് വളരെ പേരുകേട്ടതാണ് നമ്മുടെ വെഹിക്കിൾ ഡിപ്പാർട്ട്‌മെന്റ്. കേരളത്തിൽ നിന്ന് പോകുന്ന ടൂറിസ്റ്റ് ബസിനും കർണാടകയിലും തമിഴ്‌നാട്ടിലും മറ്റും നികുതി നൽകേണ്ടതുണ്ട്. അതു താരതമ്യേന കുറഞ്ഞ തുകയാണ്. ശബരിമല സീസണിലാണ് ഏറ്റവും കൂടുതൽ ടൂറിസ്റ്റ് ബസുകൾ ആന്ധ്ര, തമിഴ്‌നാട്, കർണാടക, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്ന് വരുന്നത്. ഈ വണ്ടികളെല്ലാം തടഞ്ഞുനിറുത്തി ഒരുലക്ഷം വീതം പിരിക്കാൻ തുടങ്ങിയാൽ അത് അന്തർ സംസ്ഥാന ബന്ധങ്ങളെപ്പോലും പ്രതികൂലമായി ബാധിക്കും. അതിനാൽ സംസ്ഥാനത്ത് ഇങ്ങനെ പിരിക്കുന്ന നികുതിയുടെ സ്ളാബ് കുറയ്ക്കുന്ന കാര്യം മന്ത്രിസഭായോഗം ശബരിമല സീസണിനു മുമ്പ് പരിഗണിക്കേണ്ടതാണ്. അതിഥി ദേവോ ഭവ എന്ന് പറഞ്ഞാൽ മാത്രം പോരാ. അതിനു യോജിക്കുന്ന പ്രവൃത്തികൂടി ഉണ്ടാകണം.
കേരളത്തിൽ അന്യസംസ്ഥാനത്തുനിന്ന് ഏറ്റവും കൂടുതൽ പണം കിട്ടുന്നത് ടൂറിസത്തിലൂടെയാണ്. അതുകൂടി ഇല്ലാതാക്കിയാലേ സർക്കാരിന് സമാധാനമാവൂ എങ്കിൽ അങ്ങനെയാകട്ടെ എന്നല്ലാതെ എന്തുപറയാൻ. ഇന്ത്യ മുഴുവൻ ജി.എസ്.ടി വന്നതോടെ ഒരേ നികുതിയാണ്. അതുപോലെ എല്ലാ വാഹനങ്ങൾക്കും ഒരേ നികുതി നൽകുന്ന സമ്പ്രദായം ആവിഷ്കരിക്കാൻ കേന്ദ്ര സർക്കാരും നിയമം കൊണ്ടുവരണം. ജനങ്ങൾക്ക് അതാവും കൂടുതൽ സൗകര്യം. അതുപോലെ ഒരു എൻട്രി പോയിന്റിൽ ടാക്സ് അടച്ചാൽ മറ്റൊരിടത്ത് വീണ്ടും നികുതി ചുമത്തുന്ന വികലമായ രീതിയും പരിഷ്‌കൃത സമൂഹത്തിന് തീരെ യോജിച്ചതല്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |