പത്തനംതിട്ട : സർക്കാർ, എയ്ഡഡ് സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിക്കായി പണം അനുവദിക്കുന്നതിലെ കാലതാമസവും തുകയുടെ കുറവും പ്രതിസന്ധിയുണ്ടാക്കുന്നു. ഉച്ചഭക്ഷണം തയ്യാറാക്കുന്നതിന്റെ ചെലവ് തുക കഴിഞ്ഞ മൂന്നുമാസമായി ലഭിക്കുന്നില്ല. ആഗസ്റ്റ്, സെപ്തംബർ, ഒക്ടോബർ മാസങ്ങളിലെ തുകയാണ് ലഭിക്കാനുള്ളത്. സ്കൂൾ ഹെഡ്മാസ്റ്റർമാർ സ്വന്തം പോക്കറ്റിൽ നിന്ന് പണം മുടക്കിയാണ് ഉച്ചഭക്ഷണം തയ്യാറാക്കുന്നത്. ഗ്യാസ് സിലിണ്ടർ, പാൽ, മുട്ട, പച്ചക്കറി തുടങ്ങിയവയുടെ ചെലവ് ഏറിയിട്ടും സർക്കാർ കരുണ കാട്ടുന്നില്ലെന്ന് ഹെഡ്മാസ്റ്റർമാർ പറയുന്നു. പബ്ളിക് ഫണ്ട് മാനേജ്മെന്റ് സിസ്റ്റം എന്ന പോർട്ടൽ വഴിയാണ് പണം അനുവദിക്കുന്നത്.
ഓരോ കുട്ടിക്കും ഉച്ചഭക്ഷണത്തിന് പ്രതിദിനം സർക്കാർ ഇപ്പോഴും അനുവദിക്കുന്നത് ആറ് മുതൽ എട്ട് രൂപ വരെയാണ്. അതാണ് കൃത്യമായി ലഭിക്കാത്തത്. പ്രതിദിന നിരക്ക് 15 രൂപയായി വർദ്ധിപ്പിക്കണമെന്ന ആവശ്യം ഉയർന്നിട്ട് വർഷങ്ങളായി.
സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് സ്കൂളുകളിലായി 42 ലക്ഷത്തോളം കുട്ടികൾക്കാണ് പദ്ധതിയുടെ പ്രയോജനം.
പാചകത്തൊഴിലാളികൾക്കുള്ള ജൂൺ, ജൂലായ് മാസങ്ങളിലെ ശമ്പളവും പാചകച്ചെലവും ഉൾപ്പെടുന്നതാണ് ഇപ്പോൾ നൽകിയ തുക. ഓണത്തിനുശേഷം തുക വർദ്ധിപ്പിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി നിയമസഭയിൽ ഉറപ്പ് നൽകിയിരുന്നു. കേന്ദ്രവിഹിതമായ 167.38 കോടിയും, സംസ്ഥാന വിഹിതമായ 94.95 കോടിയും ചേർത്താണ് 262.33 കോടി രൂപ ഇപ്പോൾ അനുവദിച്ചത്. ഈ അദ്ധ്യയന വർഷം 278 കോടി രൂപയാണ് കേന്ദ്രവിഹിതം ഇതിൽ 110.38 കോടി രൂപ ഇനിയും ലഭിക്കാനുണ്ട്.
'' ഒരു കുട്ടിക്കുളള വിഹിതം വർദ്ധിപ്പിക്കാതെ സ്കൂൾ ഉച്ചഭക്ഷണ പദ്ധതി കാര്യക്ഷമമായ മുന്നോട്ടു കൊണ്ടുപോകാൻ കഴിയില്ല. സാധനങ്ങളുടെ വില വർദ്ധിച്ച സാഹചര്യത്തിൽ വിഹിതം കൂട്ടി നൽകണം.
സുനിൽകുമാർ, കേരള പ്രൈമറി പ്രവറ്റ് ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി.
ഒരു കുട്ടിക്ക് അനുവദിക്കുന്നത് എട്ട് രൂപ,
ഭക്ഷണച്ചെലവ് വഹിക്കുന്നത് ഹെഡ്മാസ്റ്റർമാർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |