ശിവഗിരി: ശ്രീനാരായണഗുരുദേവനെ കാണേണ്ടതു പോലെ നമ്മൾ കാണുന്നുണ്ടോയെന്നും, ഗുരുവിന്റെ ദർശനത്തെയും ജീവിതത്തെയും അറിയുന്നുണ്ടോയെന്നും ചിന്തിക്കേണ്ടിയിരിക്കുന്നുവെന്ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പറഞ്ഞു.
ജനങ്ങളുടെ കണ്ണ് തുറപ്പിക്കാൻ ഇനിയും പ്രവർത്തിക്കണമെന്ന് ശിവഗിരി സന്ദർശന വേളയിൽ ഗുരുദേവനോട് മഹാകവി ടാഗോർ പറഞ്ഞപ്പോൾ, ' ജനങ്ങളുടെ കണ്ണ് തുറന്നു തന്നെയാണിരിക്കുന്നത്, എങ്കിലും അവർ കാണുന്നില്ല " എന്നായിരുന്നു ഗുരുവിന്റെ മറുപടി. ഇപ്പോഴും അതാണ് സ്ഥിതിയെന്നും, ഗുരുദേവൻ- ടാഗോർ സമാഗമ ശതാബ്ദിയോടനുബന്ധിച്ച് നടന്ന കാവ്യാർച്ചനയിലെ അദ്ധ്യക്ഷ പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.
ഗുരുദേവനെ സാമൂഹിക പരിഷ്കർത്താവെന്നും, വിപ്ളവകാരിയെന്നുമൊക്കെ വിശേഷിപ്പിക്കുന്നവർ അദ്ദേഹത്തിന്റെ ദർശനമാല നന്നായി മനസിലാക്കണം. എന്താണ് കർമ്മമെന്നും, ഒരു ജ്ഞാനിയുടെ ധർമ്മമെന്തെന്നും അതിൽ വരച്ചിട്ടിട്ടുണ്ട്. ശിവഗിരി സന്ദർശന വേളയിൽ ശാരദാ മഠത്തിന്റെ സവിശേഷതകൾ ടാഗോർ കുമാരനാശാനോട് ചോദിച്ചറിഞ്ഞു. സാധാരണ ക്ഷേത്രങ്ങളിലെ ചടങ്ങുകളില്ല. നിവേദ്യമില്ല, അഭിഷേകമില്ല. ഇതെല്ലാം ടാഗോറിനെ വളരെ ആകർഷിച്ചു. ദളിത് വിഭാഗക്കാരായ കുട്ടികളെയാണ്
ശാന്തിക്കാരായി ഗുരുദേവൻ നിയോഗിച്ചിരുന്നത്. ജാതി നിർമ്മാർജ്ജനത്തിന്റെ ഭാഗമായി ഗുരുദേവൻ നിവർത്തിച്ച ആദ്ധ്യാത്മിക വിപ്ളവമായിരുന്നു ശാരദാ പ്രതിഷ്ഠ. പ്രതിഷ്ഠയ്ക്ക് ശേഷം നടന്ന പ്രധാന ചടങ്ങ് വിദ്യാർത്ഥി സമ്മേളനമായിരുന്നു. അതിന് ശേഷം സ്ത്രീ സമ്മേളനവും, സ്പോർട്സും ഗെയിംസും നടത്തി. ഗുരുദേവന്റെ മനസിലെ പരിഷ്കൃതി ഇതിൽ നിന്ന് ബോദ്ധ്യമാവുമെന്നും സ്വാമി സച്ചിദാനന്ദ ചൂണ്ടിക്കാട്ടി.
കുരീപ്പുഴ ശ്രീകുമാർ, ഗിരീഷ് പുലിയൂർ, മണമ്പൂർ രാജൻബാബു, മഞ്ജു വെള്ളായണി, പി.കെ. ഗോപി, എം.ആർ. രേണുകുമാർ, ബാബു പാക്കനാർ, സൂര്യബിനോയ്, എസ്. താണുവൻ ആചാരി, ഹരിദാസ് ബാലകൃഷ്ണൻ തുടങ്ങിയ കവികൾ കവിതാലാപനം നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |