ടെൻഡറായി മൂന്നു വർഷം
കരാറുകാരനും ഒഴിവായി
ഭീമനടി (കാസർകോട്): മലയോരത്തിന് ശാപമായി മുടങ്ങിക്കിടക്കുന്ന ചീമേനി-ഓടക്കൊല്ലി-നല്ലോമ്പുഴ ചിറ്റാരിക്കൽ-ഭീമനടി റോഡ് പ്രവൃത്തി . ചിറ്റാരിക്കൽ-ഭീമനടി റോഡിന്റെ ഭാഗത്തുള്ള നിർമ്മാണം നിർത്തിവച്ച് തമിഴ് നാട്ടുകാരനായ കരാറുകാരൻ പിൻമാറിയതോടെയാണ് നേരത്തെയുള്ള സൗകര്യം പോലും ഇല്ലാതായി മലയോരജനത കടുത്ത ദുരിതം തിന്നുകഴിയുന്നത്.
മൂന്ന് വർഷം മുമ്പ് കിഫ്‌ബി 98 കോടിക്ക് ടെൻഡർ ചെയ്ത റോഡാണ് പാതിവഴിയിൽ കിടക്കുന്നത്.
പലഭാഗങ്ങളിലായി കിളച്ചിട്ട റോഡിൽ നേരത്തെയുണ്ടായിരുന്ന ബസ് സർവീസ് അടക്കം പ്രതിസന്ധിയിലാണ്. ദീർഘദൂര ബസുകൾ അടക്കമുള്ള വാഹനങ്ങൾ ഈ റോഡ് വിട്ട് കുന്നംകൈ പാലം വഴി പോകുന്നതിനാൽ മേഖലയിലെ ജനങ്ങളുടെ യാത്ര പ്രതിസന്ധിയിലായി. നാല് കോടി രൂപ കൂടി കിട്ടാതെ പണി നടത്താൻ കഴിയില്ലെന്നാണ് കരാറുകാരൻ പറയുന്നത്. വൈദ്യുതി പോസ്റ്റുകളും കുടിവെള്ള പൈപ്പുകളും മാറ്റാത്തതാണ് തടസമെന്നാണ് കരാർ കമ്പനിയുടെ നിലപാട്. ചിറ്റാരിക്കാൽ മുതൽ നർക്കിലക്കാട് വരെയുള്ള ഭാഗത്ത് ഇത്തരം യാതൊരു തടസവുമില്ലെങ്കിലും
പ്രവൃത്തി തുടരാൻ കരാറുകാരൻ തയ്യാറായില്ലെന്നാണ് നാട്ടുകാരുടെ ആരോപണം.
ജീവിതത്തെ മാറ്റിമറിച്ചു
ബസുകളെല്ലാം വഴിമാറി പോകുന്നതിനാൽ എളേരിത്തട്ട് സർക്കാർ കോളേജിലെയും വരക്കാട് ഹയർ സെക്കൻഡറി സ്കൂളിലെയും വിദ്യാർത്ഥികളും ജീവനക്കാരും നർക്കിലക്കാട് ഫാമിലി ഹെൽത്ത് സെന്റർ, ബാങ്കുകൾ മുതലായ വിവിധ സ്ഥാപനങ്ങളുമായി ബന്ധപ്പെടുന്നവരും നാട്ടുകാരും റോഡ് പ്രശ്നത്തിൽ വളരെയധികം വിഷമതകൾ അനുഭവിക്കുകയാണ്. ബാംഗ്ലൂർ, പത്തനംതിട്ട, കോട്ടയം, കുമളി, കട്ടപ്പന ഭാഗത്തേക്കുള്ളതും, ബത്തേരി, കൽപ്പറ്റ, മാനന്തവാടി ഭാഗത്തേക്കുള്ളതുമായ ദീർഘദൂര ബസുകൾ ഓടാത്തത് മൂലവും ജനങ്ങൾ വളരെ വിഷമത്തിലാണ്.
റോഡുകൾ മുഴുവൻ കിളച്ചിടുന്ന പ്രവൃത്തി തുടക്കത്തിൽ തന്നെ ചെയ്യുന്നത് ജനങ്ങളെ ബോധപൂർവ്വം ബുദ്ധിമുട്ടിക്കുന്നതാണ്. ആദ്യം ഓവുചാൽ വർക്കാണ് നടത്തേണ്ടത്. കരാറുകാരൻ മെല്ലെപോക്ക് തുടർന്ന് ജനങ്ങളെ ബുദ്ധിമുട്ടിച്ചാൽ റിസ്ക് ആൻഡ് കോസ്റ്റ് ടെർമിനേഷൻ പ്രകാരം നടപടികൾ സ്വീകരിക്കണം. ഇക്കാര്യം പറഞ്ഞു മന്ത്രി മുഹമ്മദ് റിയാസിന് പരാതി നൽകിയിട്ടുണ്ട്.
-എം.വി.രാജു നർക്കിലക്കാട് ( പ്രസിഡന്റ്, മലയോര മേഖല പാസഞ്ചേഴ്സ് അസോസിയേഷൻ)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |