ന്യൂഡൽഹി: ലിവിംഗ് ടുഗദർ പങ്കാളിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി 35 കഷണങ്ങളാക്കിയ സംഭവം ലൗ ജിഹാദാണെന്ന ആരോപണവുമായി കൊല്ലപ്പെട്ട ശ്രദ്ധ വാൾക്കറുടെ പിതാവ് വികാസ് മദൻ വാൾക്കർ. പ്രതി അഫ്താബ് അമീൻ പൂനവാലയ്ക്ക് വധശിക്ഷ നൽകണമെന്നും വികാസ് ആവശ്യപ്പെട്ടു. ഡൽഹി പൊലീസിനെ തങ്ങൾക്ക് വിശ്വാസമുണ്ട്. അന്വേഷണം ശരിയായ ദിശയിലാണ്. താൻ അഫ്താബുമായി ഒരിക്കലും സംസാരിച്ചിരുന്നില്ല. മകളും അമ്മയുമായാണ് സംസാരിച്ചത്. അമ്മയുടെ മരണശേഷം അമ്മാവനുമായാണ് കാര്യങ്ങൾ പങ്കുവച്ചിരുന്നതെന്നും മദൻ വാൾക്കർ പറഞ്ഞു.
അതേസമയം ശ്രദ്ധയെ വെട്ടി നുറുക്കി പുതിയ ഫ്രിഡ്ജിലാക്കിയ ശേഷം മറ്റൊരു സ്ത്രീയെ ഇടയ്‌ക്കിടെ ഫ്ലാറ്റിലെത്തിച്ചതായി അഫ്താബ് പൊലീസിന് മൊഴി നൽകി. ശ്രദ്ധ കൊല്ലപ്പെട്ട് 15 ദിവസം കഴിഞ്ഞപ്പോൾ ആപ്പിലൂടെ മറ്റൊരു സ്ത്രീയുമായി ഡേറ്റിംഗ് ആരംഭിച്ചു. ഇവർ ഫ്ലാറ്റിലെത്തുമ്പോൾ ശ്രദ്ധയുടെ ശരീരഭാഗങ്ങൾ ഫ്രിഡ്ജിൽ നിന്ന് മാറ്റി മുറിയുടെ മറ്റൊരു ഭാഗത്ത് സൂക്ഷിച്ചതായും ഡൽഹി പൊലീസ് പറഞ്ഞു. ഫ്ലാറ്റിലെത്തിയ ഏതെങ്കിലും സ്ത്രീകൾക്ക് ശ്രദ്ധയുടെ കൊലപാതകത്തിൽ പങ്കുണ്ടോ എന്നും അന്വേഷിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. ഡേറ്റിംഗ് ആപ്പായ ബംബിളിലൂടെയാണ് അഫ്താബ് സ്ത്രീകളെ കണ്ടെത്തിയിരുന്നത്. ബംബിളിൽ നിന്ന് ഇയാളുടെ പ്രൊഫൈലിന്റെ വിശദാംശങ്ങളും പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. കൊലപാതകം മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്ന് പൊലീസ് സംശയിക്കുന്നു. അഫ്താബിനെ ചത്തർപൂരിലെ വനമേഖലയിലെത്തിച്ച് ഇന്നലെ മൂന്നു മണിക്കൂർ തെളിവെടുപ്പ് നടത്തി. ശ്രദ്ധയുടേതെന്ന് കരുതുന്ന 10 ശരീര ഭാഗങ്ങളും കണ്ടെത്തി.
കഷണങ്ങളാക്കും മുമ്പ് ഗൂഗിളിൽ സെർച്ച് ചെയ്തു
ശ്രദ്ധയുടെ ശരീരം കഷണമാക്കും മുമ്പ് രക്തക്കറയും ശരീര ഭാഗങ്ങളും വൃത്തിയാക്കുന്നത് സംബന്ധിച്ച് അഫ്താബ് ഗൂഗിളിൽ സെർച്ച് ചെയ്തിരുന്നു. എങ്ങനെ പിടിക്കപ്പെടാതിരിക്കാമെന്നും ഡി.എൻ.എ തെളിവ് അവശേഷിക്കാതെ മൃതദേഹം എങ്ങനെ നശിപ്പിക്കാമെന്നും ഗൂഗിളിൽ തെരഞ്ഞിരുന്നു.
അഫ്താബ് കൊല്ലുമെന്ന് ശ്രദ്ധയുടെ സന്ദേശം
അഫ്താബ് നിരന്തരം മർദ്ദിച്ചിരുന്നതായി ശ്രദ്ധയുടെ സുഹൃത്തുക്കൾ മൊഴി നൽകി. താമസിക്കുന്ന സ്ഥലത്തെത്തി തന്നെ രക്ഷിക്കണമെന്ന് വാട്ട്സ്ആപ്പിൽ ശ്രദ്ധ സന്ദേശമയച്ചിരുന്നതായി സുഹൃത്ത് ലക്ഷ്മൺ നാടാർ പറഞ്ഞു. അഫ്‌താബിനൊപ്പം താമസിച്ചാൽ കൊല്ലപ്പെടുമെന്ന് ശ്രദ്ധ പറഞ്ഞിരുന്നു. തുടർന്ന് സുഹൃത്തുക്കളോടൊപ്പം ഡൽഹി ചത്തർപൂരിലെ ഫ്ലാറ്റിലെത്തി ശ്രദ്ധയെ രക്ഷിച്ചു. എന്നാൽ അഫ്താബിനോടുള്ള സ്നേഹം കാരണം ശ്രദ്ധ പൊലീസിൽ പരാതി നൽകിയില്ല. തുടർന്ന് അഫ്താബ് വിളിച്ചപ്പോൾ ശ്രദ്ധ തിരിച്ചു പോയി. ഹിമാചൽ പ്രദേശിൽ പോയപ്പോൾ പരിചയപ്പെട്ട ചത്തർപൂർ സ്വദേശിയുടെ ഡൽഹിയിലുള്ള ഫ്ലാറ്റിലാണ് ഇരുവരും ആദ്യം താമസിച്ചിരുന്നത്. ശ്രദ്ധ കൊല്ലപ്പെടുന്നതിന് ഏതാനും ദിവസം മുമ്പാണ് ചത്തർപൂരിലെ ഫ്ലാറ്റ് വാടകയ്‌ക്കെടുത്ത് അവിടേക്ക് മാറിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |