ബാലി: ഇന്തോനേഷ്യയിലെ ബാലിയിൽ നടക്കുന്ന ജി 20 ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്കും ആദ്യമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ ഇന്ത്യയ്ക്ക് നേട്ടമായി പുതിയ പ്രഖ്യാപനം. ഇന്ത്യയിൽ നിന്നുള്ള യുവ പ്രൊഫഷണലുകൾക്ക് ഓരോ വർഷവും യു കെയിൽ ജോലി ചെയ്യുന്നതിനായി 3000 വിസകൾക്ക് ഋഷി സുനക് അനുമതി നൽകി. യു കെയിൽ തൊഴിൽ നേടാനാഗ്രഹിക്കുന്ന യുവാക്കൾക്ക് ഏറെ ഗുണപ്രദമാകുന്ന പ്രഖ്യാപനമാണിത്.
കഴിഞ്ഞ വർഷം ഇന്ത്യയും യു കെയും തമ്മിൽ കുടിയേറ്റ കരാർ ഒപ്പുവച്ചതിന് പിന്നാലെ പ്രഖ്യാപിക്കപ്പെട്ട പുതിയ പദ്ധതിയാണിത്. ഇത്തരമൊരു പദ്ധതിയിൽ നിന്ന് പ്രയോജനം നേടുന്ന ആദ്യ രാജ്യമാണ് ഇന്ത്യയെന്ന് ബ്രിട്ടീഷ് സർക്കാർ വ്യക്തമാക്കി. 'യു കെ - ഇന്ത്യ യുവ പ്രൊഫഷണൽ പദ്ധതിയ്ക്ക് അനുമതി നൽകി. പതിനെട്ടിനും മുപ്പതിനും ഇടയിൽ പ്രായമുള്ള ബിരുദധാരികളായ ഇന്ത്യക്കാർക്ക് യു കെയിൽ രണ്ടുവർഷക്കാലം ജീവിക്കുന്നതിനും തൊഴിൽ ചെയ്യുന്നതിനുമായി 3000 വിസകൾ അനുവദിച്ചു'- യു കെ പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തുവിട്ട പ്രസ്താവനയിൽ അറിയിച്ചു. യു കെയിലെ അന്താരാഷ്ട്ര വിദ്യാർത്ഥികളിൽ നാലിലൊന്ന് പേരും ഇന്ത്യയിൽ നിന്നുള്ളവരാണ്. യു കെയിലേക്കുള്ള ഇന്ത്യൻ നിക്ഷേപം രാജ്യത്തെ 95,000 ജോലികളെ പിന്തുണയ്ക്കുന്നതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
കുടിയേറ്റവുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങളും തമ്മിൽ മികച്ച സഹകരണം ഉറപ്പാക്കുന്നതിനായാണ് യു കെ - ഇന്ത്യ മൈഗ്രേഷൻ ആന്റ് മൊബിലിറ്റി പങ്കാളിത്ത കരാർ (എം എം പി) രൂപീകരിച്ചത്. ഇന്ത്യൻ പ്രൊഫഷണലുകളുടെ തൊഴിൽപരമായ നൈപുണ്യവും വിശാലമായ വിപണിയും ബ്രിട്ടന്റെ സാമ്പത്തികമായി ഉപയോഗിക്കാമെന്ന ലക്ഷ്യവും കരാറിന് പിന്നിലുണ്ട്.
ഉച്ചകോടി ആരംഭിക്കുന്നതിന് മുൻപായി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമായിരുന്നു ബ്രിട്ടീഷ് പ്രധാനമന്ത്രിയായി അടുത്തിടെ ചുമതലയേറ്റ ഋഷി സുനകുമായി മോദി കൂടിക്കാഴ്ച നടത്തിയത്. ജി 20 ഉച്ചകോടിക്കിടെ ഇരു പ്രധാനമന്ത്രിമാരും സംഭാഷണം നടത്തുന്ന ചിത്രം പ്രധാനമന്ത്രിയുടെ ഓഫീസ് കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു.
Prime Ministers @narendramodi and @RishiSunak in conversation during the first day of the @g20org Summit in Bali. pic.twitter.com/RQv1SD87HJ
— PMO India (@PMOIndia) November 15, 2022
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |