തിരുവനന്തപുരം: സംസ്ഥാനത്തെ സബ് രജിസ്ട്രാർ ഓഫീസുകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന തുടരുന്നു. പരിശോധനയിൽ കെെക്കൂലി പണവുമായി ഏജന്റുമാരെ വിജിലൻസ് പിടികൂടി. ഓപ്പറേഷൻ പഞ്ച് കിരണിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ വിവിധ ജില്ലകളിൽ നിന്നായി 1.5 ലക്ഷത്തോളം രൂപ പിടിച്ചെടുത്തു. മലപ്പുറത്ത് 30,000 രൂപയും കോഴിക്കോട് ചാത്തമംഗലം സബ് രജിസ്ട്രാർ ഓഫീസിൽ നിന്ന് 21,000 രൂപയും കണ്ടെത്തി. ആധാരം രജിസ്റ്റർ ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥർ വ്യാപകമായി പണം വാങ്ങുന്നുവെന്നാണ് വിജിലൻസിന്റെ കണ്ടെത്തൽ. തിരഞ്ഞെടുത്ത 76 ഓഫീസുകളിൽ വിജിലൻസ് ഡയറക്ടർ മനോജ് എബ്രാഹമിന്റെ നിർദ്ദേശ പ്രകാരമാണ് പരിശോധന.
മട്ടാഞ്ചേരി സബ് രജിസ്ട്രാർ ഓഫീസിൽ നിന്ന് 6,240 രൂപയ്ക്ക് പുറമേ ഒരു കുപ്പി വിദേശമദ്യവും പിടികൂടി. ആലപ്പുഴയിൽ വിജിലൻസ് ഉദ്യോഗസ്ഥരെ കണ്ട സബ് രജിസ്ട്രാർ ഓഫീസിലെ ജീവനക്കാർ കെെക്കൂലിപ്പണം പുറത്തേക്ക് വലിച്ചെറിഞ്ഞതായും പരിശോധനയിൽ കണ്ടെത്തി. ഗൂഗിൾ പേയുൾപ്പെടെ യു പി ഐ വഴിയും ഓൺലെെനായും ഏജന്റുമാർ കെെക്കൂലി കെെപറ്റിയശേഷം ഉദ്യോഗസ്ഥർക്ക് നൽകുന്നുണ്ടോയെന്ന് പരിശോധിക്കാനും വിജിലൻസ് തീരുമാനിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |