കൊടുമൺ : റവന്യു ജില്ലാ സ്കൂൾ കായിക മേളയ്ക്ക് കൊടുമൺ ഇ.എം.എസ് സ്റ്റേഡിയം വേദിയായപ്പോൾ പ്രദേശവാസികൾക്ക് അത് ഉത്സവമായി. സംഘാടകർക്കും കായിക താരങ്ങൾക്കും പിന്തുണയും സഹായവുമായി നാട്ടുകാരുമുണ്ട്. അന്താരാഷ്ട്ര നിലവാരത്തിൽ സിന്തറ്റിക് ട്രാക്കോടെ നിർമ്മിച്ച സ്റ്റേഡിയത്തിലാണ് ഇത്തവണ സ്കൂൾ കായികമേള അരങ്ങേറിയത്. ജില്ലാ കായികമേള അത് ലറ്റിക് ഇനങ്ങൾ ഇതാദ്യമായാണ് സിന്തറ്റിക് ട്രാക്കിൽ നടക്കുന്നത്. സ്റ്റേഡിയം ഉദ്ഘാടനം ചെയ്ത ശേഷം ആദ്യമായാണ് വലിയ കായിക മാമാങ്കത്തിന് വേദിയാകുന്നത്. ഇന്നലെ വൈകിട്ട് നടന്ന ട്രാക്ക് മത്സരങ്ങൾക്ക് ആവേശം പകരാനും കയ്യടിക്കാനും നാട്ടുകാരുമുണ്ടായിരുന്നു. ഉത്സവ പ്രതീതി പകർന്ന് സ്റ്റേഡിയത്തിന് പുറത്ത് റോഡ് വശങ്ങളിൽ എെസ്ക്രീം കച്ചവടവും കപ്പലണ്ടി കച്ചവടവും പൊടിപൊടിച്ചു.
സ്റ്റേഡിയം കൊള്ളാം
കൊടുമണ്ണിലെ അന്താരാഷ്ട്ര സ്റ്റേഡിയം കായിക താരങ്ങൾക്ക് ഇഷ്ടമായി. സിന്തറ്റിക് ട്രാക്കിൽ ഒാടിയപ്പോൾ നല്ല വേഗം ലഭിച്ചതായി സീനിയർ ആൺ, പെൺ വിഭാഗങ്ങളിൽ നൂറ് മീറ്റർ ഒാട്ടമത്സരത്തിൽ ഒന്നാമതെത്തിയ അടൂർ സെന്റ് മേരീസ് സ്കൂളിലെ സ്നേഹ മറിയം വിൽസണും കോഴഞ്ചേരി സെന്റ് തോമസ് സ്കൂളിലെ ജോയൽ പി.ബിജുവും പറഞ്ഞു. അതേസമയം, ഷൂവ് ധരിക്കാതെ ഒാടിയ കുട്ടികൾക്ക് കാലിൽ വേദന അനുഭവപ്പെട്ടു.
തണലില്ല, തളർന്നു
നൂറ് കണക്കിന് കായിക താരങ്ങൾ എത്തിയ സ്റ്റേഡിയത്തിൽ പലരും വെയിലുകൊണ്ട് തളർന്നു. തണലൊരുക്കാൻ കെട്ടിയ താൽക്കാലിക ഷാമിയാന പന്തൽ ചെറുതായിരുന്നു. ഉച്ചയ്ക്ക് നടന്ന ഗെയിംസ് ഇനങ്ങളിൽ പങ്കെടുത്തവർ മണിക്കൂറുകളോളം വെയിലത്ത് നിന്ന് തളർന്നു.
ജലവിതരണം താറുമാറായി
ഭക്ഷണത്തിന് ശേഷം കൈയും പാത്രങ്ങളും കഴുകാൻ സ്റ്റേഡിയത്തിൽ ഏർപ്പെടുത്തിയ ജലവിതരണ സംവിധാനത്തെപ്പറ്റി പരാതി ഉയർന്നു. താൽക്കാലിക പൈപ്പുകൾ സ്ഥാപിച്ച് ജലവിതരണം നടത്തേണ്ടതിന് പകരം വലിയ ചെമ്പിൽ വെള്ളം നിറച്ച് വയ്ക്കുകയായിരുന്നു. ഭക്ഷണം കഴിച്ച ശേഷം കൈയും പാത്രങ്ങളും കഴുകാൻ വെള്ളം ശേഖരിക്കാൻ കായികതാരങ്ങളും ഒഫിഷ്യൽസും ഞെരുങ്ങി. ചെമ്പുവച്ചയിടം ചെളിക്കുളമാവുകയും ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |