പാലക്കാട്: ലോകം ഒരു കാൽപ്പന്തിലേക്ക് ചുരുങ്ങാൻ ഇനി ശേഷിക്കുന്നത് മണിക്കൂറുകൾ മാത്രം. ഖത്തറിൽ മാത്രമല്ല, പന്തുരുളാൻ ഇടമുള്ള ലോകത്തിന്റെ എല്ലാ കോണിലും ലോകകപ്പ് ആവേശമാണ്. പാലക്കാടൻ മണ്ണിലെ ലോകകപ്പ് ആവേശങ്ങൾക്കും ഒട്ടും കുറവില്ല. വഴിയോരങ്ങളിൽ ഭീമൻ ഫ്ലക്സ് ബോർഡുകളും കട്ടൗട്ടുകളും സ്ഥാപിച്ച് ക്ലബ്ബുകളും ഫാൻസ് അസോസിയേഷനുകളും കളം നിറഞ്ഞു. മറ്റുചിലർ സമൂഹ മാദ്ധ്യമങ്ങളിൽ വെല്ലുവിളികളും പ്രവചനങ്ങളുമായി മുന്നേറുന്നു.
ഗ്രാമ- നഗര വ്യത്യാസമില്ലാതെ ആരാധകർ ആവേശത്തിലാണ്. ചുമരെഴുത്തുകളും കൊടിതോരണങ്ങളുമായി തിരഞ്ഞെടുപ്പ് കാലത്തെ ഓർമ്മിപ്പിക്കുകയാണ് ഓരോ തെരുവുകളും. അർജന്റീനക്കും ബ്രസിലിനുമാണ് ആരാധകരേറെ. ജർമനി, സ്പെയിൻ, പോർചുഗൽ, ഫ്രാൻസ്, ഇംഗ്ലണ്ട്, നെതർലൻഡ്സ്, ബെൽജിയം ടീമുകൾക്കും ആരാധകരുണ്ട്. എടത്തനാട്ടുകര നാലുകണ്ടത്ത് ജപ്പാന് വേണ്ടി ഫ്ലക്സ് ഉയർന്നത് ഏറെ കൗതുകമായി.
ഫ്ലക്സ് ബോർഡുകളുടെയും കട്ടൗട്ടുകളുടെയും നീളവും വീതിയും ഉയരവും തുടങ്ങി ഡയലോഗുകളിൽ വരെ മത്സരമുണ്ട്. സംസ്ഥാന പാതയോരത്ത് കാരയിൽ ബ്രസീൽ ആരാധകർ സ്ഥാപിച്ച 55 അടി ഉയരമുള്ള നെയ്മറിന്റെ കട്ടൗട്ടാണ് നിലവിൽ അലനല്ലൂർ പഞ്ചായത്തിലെ വലിയത്. ഇവിടെ തന്നെ ലയണൽ മെസിയുടെയും എയ്ൻജൽ ഡി മരിയയുടെയും കട്ടൗട്ടുകൾ അർജന്റീന ഫാൻസും സ്ഥാപിച്ചിട്ടുണ്ട്. ലോകകപ്പ് ആവേശം പകർന്ന് പ്രവചന മത്സരങ്ങൾ തുടങ്ങിക്കഴിഞ്ഞു. മിക്കയിടങ്ങളിലും ആരാധകർ ഒരുമിച്ചിരുന്ന് വലിയ സ്ക്രീനിൽ കളി കാണാനുള്ള സജ്ജീകരണങ്ങളും നടക്കുന്നുണ്ട്. ചിലരൊക്കെ നേരിട്ട് മത്സരം കാണാൻ ഖത്തറിലേക്കും തിരിക്കുന്നുണ്ട്.
വടവന്നൂർ: കുണ്ടുകാട് പ്ലൂട്ടോ ആർട്സ് ആന്റ് സ്പോർട്സ് ക്ലബിന്റെ ചുവരെഴുത്തുകളും പോസ്റ്ററുകളും കട്ടൗട്ടുമെല്ലാം അല്പം വ്യത്യസ്തമാണ്. ലോകകപ്പ് കളിക്കുന്ന എല്ലാവരുമുണ്ട് ഇവരുടെ ഫ്ലക്സിൽ. ചുമരുകളിൽ വരച്ച കൊടികളിലും പാതകളിലെ തോരണങ്ങളിലും വരെ എല്ലാ രാജ്യങ്ങൾക്കും തുല്യപരിഗണന. ഇതോടൊപ്പം പ്രധാന താരങ്ങളുടെ ചിത്രങ്ങളുണ്ട്. ഇവിടെ ഫൈനൽ വരെ ബിഗ് സ്ക്രീനിൽ കളി കാണാം. ഉദ്ഘാടന ദിവസം റാലിയും അരങ്ങേറും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |