വൈക്കം. പുത്ര വിരഹത്തിൽ മനംനൊന്ത് തികഞ്ഞ മാനുഷിക ഭാവങ്ങളിൽ പ്രപഞ്ചനാഥൻ. അന്തരീക്ഷത്തെ ദുഖ സാന്ദ്രമാക്കി ദുഖകണ്ഡാര രാഗം.
ഈറൻ മിഴികളോടെ ഭക്തജന സഹസ്രങ്ങൾ അഷ്ടമി വിളക്കിന്റെ സമാപന ചടങ്ങായ വിട പറയലിന് സാക്ഷ്യം വഹിച്ചു.
വലിയ കാണിക്ക കഴിഞ്ഞ് എഴുന്നള്ളിപ്പുകൾ ഒന്നിച്ച് നാലമ്പലത്തിന് വലം വച്ച ശേഷം കൊടിമരച്ചുവട്ടിലാണ് യാത്രയയപ്പു ചടങ്ങ് തുടങ്ങിയത്. ഊഴമനുസരിച്ച് ഓരോ എഴുന്നള്ളിപ്പുകളും വൈക്കത്തപ്പന് അഭിമുഖമായി നിന്നു യാത്ര ചോദിച്ചു. പുത്രനായ ഉദയനാപുരത്തപ്പൻ കൊടിമരച്ചുവട്, പനച്ചിക്കൽ നട, പടിഞ്ഞാറെ നട, വടക്കേനട എന്നിവിടങ്ങളിലും അവസാനമായി വടക്കേ ഗോപുര നടയിലും യാത്ര ചോദിച്ചു.
ഉദയനാപുരത്തപ്പൻ ഗോപുരം ഇറങ്ങിയതോടെ ദുഖകണ്ഡാര രാഗം മെല്ല അന്തരീക്ഷത്തിൽ ഉയർന്നു.
നാദസ്വര വിദ്വാനായിരുന്ന പരേതനായ വൈക്കം കുഞ്ഞുപിള്ള പണിക്കർ ചിട്ടപ്പെടുത്തിയ ദുഖകണ്ഡാര രാഗം കലാപീഠം അദ്ധ്യാപകരായ വൈക്കം ഷാജി, വൈക്കം ഹരിഹരയ്യർ എന്നിവരാണ് നാദസ്വരത്തിൽ വായിച്ചത്. മകനെ യാത്രയയച്ച്, കുറച്ചു നേരം യാത്ര നോക്കി നിന്ന് വൈക്കത്തപ്പൻ ശ്രീകോവിലിലേക്ക് തിരികെ എഴുന്നള്ളിയതോടെ അഷ്ടമി നാളിലെ പൂജകൾ പൂർത്തികരിച്ച് ശ്രീഭൂതബലിയും പള്ളിവേട്ടയും നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |