സുൽത്താൻ ബത്തേരി: കാലിന്റെ ബലക്ഷയം തടസമല്ലെന്നും മനക്കരുത്തുണ്ടെങ്കിൽ ഇരുന്നും നൃത്തം ചെയ്യാമെന്നും കാണിച്ചുതരികയാണ് നന്ദനയെന്ന പെൺകുട്ടി. നാലാം വയസിൽ വന്ന രോഗം നൃത്തത്തിന് തടസ്സമായപ്പോഴും ഈ പെൺകുട്ടി പതറിയില്ല. വർഷങ്ങൾക്കിപ്പുറം വീണ്ടും നൃത്തച്ചുവടുകളുമായി എത്തിയപ്പോൾ അത് പുതിയൊരു തുടക്കമാവുകയായിരുന്നു.
മൂന്ന് വയസുവരെ ഓടിച്ചാടി കളിച്ചുനടന്ന, നൃത്തം ചെയ്തിരുന്ന നന്ദന ചെറുതായിട്ടൊന്ന് വീണു. കാലിന്റെ എല്ല് പൊട്ടി. ആശുപത്രിയിലെത്തിയപ്പോഴാണ് എല്ലുകൾക്ക് ബലക്ഷയം വരുന്ന ഓസ്റ്റിയോജനിസീസ് എന്ന രോഗമാണെന്ന് മനസിലായത്. പിന്നീട് എവിടെയെങ്കിലും ഒന്ന് തട്ടുകയോ മറ്റോ ചെയ്താൽ അപ്പോൾത്തന്നെ എല്ല് പൊട്ടും. ഈ ജനിതകരോഗം ആ നാലു വയസുകാരിയെ വീൽചെയറിലാക്കി. എന്നാൽ ഈ രോഗത്തിന് മരുന്നുണ്ടെന്ന് 13 വയസ് എത്തിയപ്പോഴാണ് അറിയുന്നത്. തുടർന്ന് മെഡിക്കൽകോളേജിൽ നിന്ന് ഇഞ്ചക്‌ഷൻ എടുക്കാൻ തുടങ്ങിയതോടെ വഴിയിൽ ഉപേക്ഷിച്ച നൃത്തച്ചുവടുകൾക്ക് വീണ്ടും ജീവൻവെച്ചു. തന്റെ പരിമിതികൾ വ്യക്തമായി അറിയാവുന്നതുകൊണ്ട് സിറ്റിംഗ് ഡാൻസ് പരിശീലിച്ചു. അങ്ങിനെ നൃത്തത്തിലുള്ള തന്റെ കഴിവ് നന്ദന തെളിയിച്ചു.
സിറ്റിംഗ് ഡാൻസ് മാത്രമല്ല കവിതാരചന, കഥാരചന, കവിതാപാരായണം, സംഗീതം,ബോട്ടിൽ ആർട്ട്, പേപ്പർ ക്രാഫ്റ്റ് ,ചിത്രരചന എന്നിവയിലെല്ലാം മികവ് തെളിയിച്ചു. പരിമിതികൾക്കിടയിൽ നിന്നുകൊണ്ടുള്ള നന്ദനയുടെ കഴിവ് കണ്ടറിഞ്ഞാണ് ഈപ്രാവശ്യത്തെ ഉജ്ജ്വലബാല്യം പുരസ്‌ക്കാരം ഈ പെൺകുട്ടിയെ തേടിവന്നത്.
മൂലങ്കാവ് ഗവ.ഹയർസെക്കൻഡറി സ്‌കൂളിലെ പ്ലസ് ടു സയൻസ് വിദ്യാർത്ഥിനിയാണ് നന്ദന. പത്താം ക്ലാസ് പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയാണ് പ്ലസ്ടുതലത്തിലെത്തിയത്. പാഠ്യപാഠ്യേതരമേഖലകളിൽ മികവ് പുലർത്തിവന്ന നന്ദന ഗണിതശാസ്ത്രമേളകളിൽ തന്റേതായ കഴിവ് തെളിയിക്കുകയും ചെയ്തു. ഗണിതശാസ്ത്രമേളയിൽ ജോമെട്രിക്കൽ ചാർട്ട് നിർമ്മാണത്തിൽ ജില്ലതലത്തിൽ മികവ് പ്രകടിപ്പിക്കുകയും ചെയ്തു.
കല്ലൂർ സ്വദേശിയായ നാരായണന്റെയും ശോഭയുടെയും മകളാണ്. സുൽത്താൻ ബത്തേരിയിലെ ഓട്ടോറിക്ഷാ ഡ്രൈവറാണ് നാരായണൻ. ഡോക്ടറാവുകയെന്നതാണ് നന്ദനയുടെ ലക്ഷ്യം. തന്നെപ്പോലെ ദുരിതമനുഭവിക്കുന്നവരെ ചികിത്സിക്കുകയും സഹായിക്കുകയും ചെയ്യണമെന്ന ലക്ഷ്യമാണ് ഡോക്ടറാകണമെന്ന ആഗ്രഹത്തിന് പിന്നിൽ .
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |