കണ്ണൂർ:കോർപ്പറേഷന്റെ ഏപ്രിൽ ,മേയ്,ജൂൺ മാസങ്ങളിലെ വരവ് ചെലവ് കണക്കുകളിൽ കൃത്യതയില്ലെന്ന വികസന ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ പി.കെ.രാഗേഷിന്റെ ആരോപണം പ്രതിപക്ഷ കൗൺസിലർമാരും ഏറ്റുപിടിച്ചതോടെ വെട്ടിലായി ഭരണപക്ഷം. ഓപ്പണിംഗ് ,ക്ളോസിംഗ് ബാലൻസുകൾ തെറ്റായി രേഖപ്പെടുത്തിയെന്നായിരുന്നു രാഗേഷിന്റെ ആരോപണം.
ഒാപ്പണിംഗ്,ക്ലോസിംഗ് ബാലൻസുകൾ ഏറെ കൃത്യതയോടെ അംഗീകരിക്കേണ്ടതാണ്.കഴിഞ്ഞ വർഷങ്ങളിൽ ഓപ്പണിംഗ് ബാലൻസും ക്ലോസിംഗ് ബാലൻസും താൽക്കാലികമായി മാത്രം അംഗീകരിച്ചു പോവുകയായിരുന്നു.2013 വരെയുള്ള പലിശ ഇതിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നും .പി.കെ.രാഗേഷ് പറഞ്ഞു. വികസന ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാനിൽ നിന്നുയർന്ന പരാമർശം ഗൗരവമായി കാണണമെന്ന് തുടർന്നു സംസാരിച്ച എൽ.ഡി.എഫ് കൗൺസിലർ ടി.രവീന്ദ്രൻ പറഞ്ഞു.ഇതോടെ അടുത്ത കൗൺസിലിൽ തെറ്റ് തിരുത്തി രേഖപ്പെടുത്തണമെന്ന് മേയർ റൂളിംഗ് നൽകിയതോടെയാണ് വിഷയത്തിലെ ചർച്ച അവസാനിച്ചത്.
പയ്യാമ്പലം ശാന്തി തീരം ശ്മശാനത്തിൽ ശവദാഹവുമായി ബന്ധപ്പെട്ട കോടതി ഉത്തരവുകൾ നടപ്പിലാക്കണമെന്നും ഗ്യാസ് ക്രിമിറ്റോറിയത്തിൽ ശവദാഹം നടത്തുമ്പോൾ ആചാരാനുഷ്ഠാനങ്ങൾ കൃത്യമായി പാലിക്കുന്നതിന് ബന്ധപ്പെട്ടവർ ശ്രദ്ധിക്കണമെന്നും കൗൺസിൽ നിർദേശിച്ചു.അമൃത് രണ്ട് പദ്ധതിയിൽപ്പെടുത്തി 2 കോടി 78 ലക്ഷം രൂപ ചെലവഴിച്ച് ചെട്ടിയാർകുളം വലിയകുളം, ചാല അമ്പലക്കുളം, കിഴുന്ന അമ്പലക്കുളം എന്നിവ നവീകരിക്കാനും തീരുമാനമായി.മേയർ അഡ്വ.ടി.ഒ.മോഹനൻ അദ്ധ്യക്ഷത വഹിച്ചു.പനയൻ ഉഷ,സി.സുനിഷ,എം.പി.രാജേഷ് എന്നിവർ സംസാരിച്ചു.
768 പൊതുടാപ്പുകൾ നീക്കും
വാട്ടർ അതോറിറ്റിയും കോർപ്പറേഷൻ എൻനീയറിംഗ് വിഭാഗവും ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിൽ ആകെയുള്ള 1198 കണക്ഷനുകളിൽ 768 എണ്ണം ആവശ്യമില്ലാത്തതാണെന്ന് കണ്ടെത്തിയ സാഹചര്യത്തിൽ ഇവ ഒഴിവാക്കാൻ തീരുമാനിച്ചു. 430 എണ്ണം മാത്രം നിലനിർത്തും. ഇതുവഴി കോർപ്പറേഷന് പ്രതിമാസം വെള്ളക്കരം പകുതിയിൽ താഴെയായി കുറയും.ഇതുവഴി 15 ലക്ഷത്തോളം രൂപയുടെ കുറവുണ്ടാകും.
മറ്റ് തീരുമാനങ്ങൾ
മാലിന്യനീക്കക്കരാർ അവസാനിപ്പിച്ച സോണ്ട ഇൻഫ്രാടെകിൽ നിന്ന് അഡ്വാൻസ് തുക (68ലക്ഷം) തിരിച്ചുപിടിക്കും
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |