ശബരിമല : സന്നിധാനത്ത് ദർശനത്തിനെത്തുന്ന തീർത്ഥാടകരെ വട്ടംകറക്കി ബി.എസ്.എൻ.എൽ അടക്കമുള്ള മൊബൈൽ കമ്പനികൾ. നെറ്റ് വർക്ക് സേവനത്തിൽ ഞൊടിയിട വേഗം വാഗ്ദാനം ചെയ്യുന്ന ജിയോ അടക്കമുള്ള സ്വകാര്യ കമ്പനികളുടെ ഉപഭോക്‌താക്കളും നെറ്റ് വർക്ക് സംവിധാനത്തിലെ തകരാറുകൾ മൂലം വലയുകയാണ്. ഫോൺ വിളിച്ചാൽ കോൾ കട്ടാവും. ലക്ഷക്കണക്കിന് തീർത്ഥാടകർ എത്തുന്ന ശബരിമലയിൽ കമ്പനികൾ വേണ്ടത്ര മുന്നൊരുക്കൾ നടത്താത്തതുമൂലം ഇന്റർനെറ്റ് സേവനം നൽകാനാവുന്നില്ല. മുൻ വർഷങ്ങളിൽ ളാഹ മുതൽ സന്നിധാനം വരെ മെബൈൽ ടവറുകൾ സ്ഥാപിച്ചാണ് തീർത്ഥാടകർക്ക് വേണ്ട സേവനം ഉറപ്പാക്കാൻ കമ്പനികൾ ശ്രദ്ധിച്ചിരുന്നത്. എന്നാൽ ഇക്കുറി നട തുറന്ന് മൂന്ന് ദിവസം പിന്നിടുമ്പോഴും സേവനം കാര്യക്ഷമമല്ല. ഇന്റർനെറ്റിന്റെ വേഗക്കുറവ് സന്നിധാനത്തെ എ.ടി.എം കൗണ്ടറുകളുടെയും സർക്കാർ ഓഫീസുകളുടെയും മാദ്ധ്യമ സ്ഥാപനങ്ങളുടെയും പ്രവർത്തനത്തെ കാര്യമായി ബാധിക്കുന്നുണ്ട്. എന്നാൽ പ്രതികൂല കാലാവസ്ഥയും തീർത്ഥാടകരുടെ ബാഹുല്യവും പലപ്പോഴും മതിയായ സേവനം ലഭ്യമാക്കുന്നതിന് തടസം സൃഷ്ടിക്കുന്നതായി ബി. എസ്.എൻ.എൽ അധികൃതർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |