കൊച്ചി: ശബരിമലയിലേക്ക് ഹെലികോപ്‌ടർ സർവീസ് നടത്തുമെന്ന് വാഗ്‌ദാനംചെയ്ത കമ്പനിയുടെ പിന്നിൽ ആരൊക്കെ എന്ന് അറിയിക്കാൻ ഹൈക്കോടതി കമ്പനിയോട് നിർദേശിച്ചു. കൊച്ചിയിൽനിന്ന് നിലയ്ക്കലിലേക്ക് ഹെലികോപ്ടർ സർവീസ് നടത്തുമെന്ന് വാഗ്‌ദാനം നൽകി കൊച്ചിയിലെ എൻഹാൻസ് ഏവിയേഷൻ സർവീസ് എന്ന കമ്പനിയാണ് ഹെലികേരള എന്ന വെബ്‌സൈറ്റിൽ പരസ്യം നൽകിയത്. ഇത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് സ്വമേധയാ എടുത്ത കേസിലാണ് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് പി.ജി. അജിത്കുമാർ എന്നിവരുൾപ്പെട്ട ദേവസ്വംബെഞ്ച് കമ്പനിയുടെ പിന്നിലുള്ളവരെക്കുറിച്ച് ആരാഞ്ഞത്.
ദേവസ്വം ബോർഡിന്റെ അനുമതി ഇല്ലാതെയാണ് പരസ്യം നൽകിയതെന്നും ഇത് നീക്കംചെയ്തെന്നും കമ്പനിയുടെ അഭിഭാഷകൻ അറിയിച്ചു. ഹെലികോപ്‌ടർ സർവീസ് നടത്താൻ അനുമതിയില്ലെന്ന വിവരവും വെബ്സൈറ്റിൽ നൽകിയിട്ടുണ്ടെന്നും വിശദീകരിച്ചു. അതേസമയം പരസ്യത്തെത്തുടർന്ന് സിവിൽ ഏവിയേഷൻ റീജിയണൽ ഡയറക്ടർക്കും ഡി.ജി.പിക്കും പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിക്കും പരാതി നൽകിയ വിവരം ദേവസ്വംബോർഡ് അറിയിച്ചു. ഡിവിഷൻ ബെഞ്ച് ഹർജി അടുത്ത വ്യാഴാഴ്‌ച പരിഗണിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |