മുഖ്യമന്ത്രിക്കും സ്പീക്കർക്കും പരാതി നൽകി കുടുംബം
തലശ്ശേരി: ചികിത്സാപ്പിഴവിനെത്തുടർന്ന് തലശ്ശേരി ഗവ: ജനറൽ ആശുപത്രിയിൽ 17കാരനായ വിദ്യാർത്ഥിയുടെ കൈ മുറിച്ചുമാറ്റേണ്ടിവന്നെന്ന് കുടുംബത്തിന്റെ പരാതി. ചേറ്റംകുന്ന് സ്വദേശി സുൽത്താൻ ബിൻ സിദ്ധിഖിന്റെ ഇടതുകൈയാണ് മുട്ടിന് താഴെവച്ച് മുറിച്ചുമാറ്റേണ്ടിവന്നത്. ആശുപത്രിയിലെ ഡോ. ബിജുമോന്റെ അനാസ്ഥയാണ് കുട്ടിയ്ക്ക് സംഭവിച്ച ദുരന്തത്തിന് കാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു. സംഭവത്തിൽ മുഖ്യമന്ത്രി, സ്പീക്കർ എന്നിവരടക്കമുള്ളവർക്ക് കുടുംബം പരാതി നൽകി.
ഒക്ടോബർ 30നാണ് കൂട്ടുകാർക്കൊപ്പം ഫുട്‌ബാൾ കളിക്കുമ്പോൾ കൈകുത്തി വീണതിനെ തുടർന്നാണ് തലശ്ശേരി ജനറൽ ആശുപത്രിയിൽ ചികിത്സതേടിയത്. ഇവിടെ എക്സ് റേ പരിശോധനയ്ക്ക് സൗകര്യമില്ലെന്ന് അറിയിച്ചതിനെത്തുടർന്ന് സഹകരണ ആശുപത്രിയിൽ പരിശോധന നടത്തുകയായിരുന്നു. രണ്ട് എല്ലുകൾക്ക് പൊട്ടലുണ്ടെന്നും നവംബർ മൂന്നിന് ശസ്ത്രക്രിയ നടത്താനും നിർദ്ദേശിച്ചു. ഇതിനിടയിൽ കടുത്ത വേദന അനുഭവപ്പെട്ടെങ്കിലും കുട്ടിയെ പരിശോധിക്കാൻ ഡോക്ടർ തയ്യാറായില്ലെന്ന് ബന്ധുക്കൾ പറയുന്നു. രണ്ടുദിവസം കഴിഞ്ഞ് കൈയുടെ നിറം മാറിയതായി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് അടിയന്തരമായി ഐ.സി.യുവിലേക്ക് മാറ്റാൻ നിർദ്ദേശിക്കുകയായിരുന്നു. പിന്നീട് ഒരു എല്ലിന് മാത്രം ശസ്ത്രക്രിയ നടത്തിയെങ്കിലും മുറിവിൽ തുന്നലുകളിട്ടില്ലെന്ന് കുടുംബം ആരോപിച്ചു.
രണ്ട് എല്ലുകൾക്കും ഒരുമിച്ച് ശസ്ത്രക്രിയ നടത്താൻ സാധിക്കില്ലെന്ന് ആശുപത്രി അധികൃതർ അറിയിക്കുകയായിരുന്നുവെന്നും കുടുംബം പറയുന്നു. ശസ്ത്രക്രിയ വൈകിപ്പിച്ചുവെന്നും പൂർണ്ണമായി ചെയ്തില്ലെന്നുമാണ് കുടുംബത്തിന്റെ ആക്ഷേപം. പതിമൂന്നു ദിവസത്തിന് ശേഷമാണ് കുട്ടിക്ക് ചികിത്സ ലഭിക്കുന്നത് . അസഹ്യ വേദനയെ തുടർന്ന് പലതവണ ഡോക്ടറെ ബന്ധപ്പെട്ടെങ്കിലും ഡോ. ബിജുമോൻ ശ്രദ്ധിക്കാൻ തയ്യാറായില്ലെന്ന് കുടുംബം പറയുന്നു. ഡോക്ടറുടെ വീട്ടിലും വിവരം അറിയിക്കാൻ എത്തിയെങ്കിലും . ഒടുവിൽ പ്ലാസ്റ്റിക് സർജ്ജറി ചെയ്യാൻ സൗകര്യമില്ലെന്ന് പറഞ്ഞ് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തുവെന്നും കുടുംബം പറയുന്നു.
കോയമ്പത്തൂർ ഗംഗ ആശുപത്രിയിലേക്ക് മാറ്റിയ കുട്ടിയുടെ കൈ മുട്ടിന് താഴെവച്ച് മുറിച്ചുമാറ്റുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |