കുറച്ചുനാളായി സംസ്ഥാനത്തെ റേഷൻ വ്യാപാരികളിൽ നിന്ന് സമര ഭീഷണിയൊന്നും ഉയർന്നിരുന്നില്ല. എന്നാൽ ഇപ്പോഴിതാ അടുത്ത ശനിയാഴ്ച മുതൽ സംസ്ഥാനത്തെ മുഴുവൻ റേഷൻകടകളും അടച്ചിട്ട് സമരത്തിനിറങ്ങുമെന്നാണ് കട ഉടമകളുടെ മുന്നറിയിപ്പ്. റേഷൻ വിതരണം ചെയ്യുന്നതിന് കടയുടമകൾക്ക് സർക്കാർ നൽകിവരുന്ന കമ്മിഷൻ ഈ മാസം പകുതിയിലേറെ കുറച്ചതിൽ പ്രതിഷേധിച്ചാണ് സമരം. ഭരണപക്ഷത്തും പ്രതിപക്ഷത്തുമുള്ള സംഘടനകൾ സംയുക്തമായാണ് കടയടപ്പ് സമരത്തിനിറങ്ങുന്നത്. അതുകൊണ്ടുതന്നെ പണിമുടക്കുണ്ടായാൽ റേഷൻ വിതരണം പാടേ സ്തംഭിക്കാൻ സാദ്ധ്യതയുണ്ട്. ശനിയാഴ്ചയ്ക്കുമുമ്പ് ഭക്ഷ്യവകുപ്പ് പ്രശ്നത്തിൽ ഇടപെട്ട് അനുകൂല തീരുമാനമുണ്ടാക്കിയാൽ സമരം ഒഴിഞ്ഞുപോകും. അതുണ്ടാകുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
റേഷൻകടക്കാർ സമരത്തിനാധാരമായി ഒരൊറ്റ ആവശ്യമേ മുന്നോട്ടുവയ്ക്കുന്നുള്ളൂ. 49 ശതമാനമായി വെട്ടിക്കുറച്ച ഒക്ടോബർ മാസത്തെ കമ്മിഷൻ പൂർണമായും പുനഃസ്ഥാപിക്കുക എന്നതാണത്. തികച്ചും ന്യായമായ ആവശ്യം തന്നെയാണത്.
ലഭിച്ചുകൊണ്ടിരിക്കുന്ന കമ്മിഷൻ സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ വെട്ടിക്കുറയ്ക്കുന്നത് നീതീകരണമില്ലാത്ത നടപടിയാണ്. സർക്കാരിന് താങ്ങാൻ വയ്യാത്ത സംഖ്യയൊന്നുമല്ല ഇത്. ഒരു മാസം റേഷൻ കടക്കാർക്കെല്ലാം കൂടി കമ്മിഷൻ ഇനത്തിൽ നൽകിവരുന്നത് മുപ്പതുകോടി രൂപയ്ക്കടുത്താണ്. ഒക്ടോബറിൽ ഇതിനായി 14.46 കോടി രൂപ മാത്രം അനുവദിച്ചതാണ് പ്രശ്നമായത്. കമ്മിഷനിൽ വന്നിട്ടുള്ള 51 ശതമാനത്തിന്റെ കുറവ് ധനസ്ഥിതി മെച്ചപ്പെടുമ്പോൾ നൽകുമെന്ന് ഉറപ്പു പറയുന്നുണ്ടെങ്കിലും പഴയകാല ദുരനുഭവങ്ങൾ ചൂണ്ടിക്കാട്ടി അത് അംഗീകരിക്കാൻ കടയുടമകൾ വിസമ്മതിക്കുകയാണ്. പല ഇനങ്ങളിലായി ലഭിക്കാൻ കുടിശികകൾ വേറെയും ഉള്ളപ്പോൾ മാസംതോറും ലഭിക്കുന്ന കമ്മിഷനിൽത്തന്നെ കുറവു വരുന്നത് വളരെ പ്രയാസമുണ്ടാക്കുമെന്നാണ് അവർ ചൂണ്ടിക്കാട്ടുന്നത്. ഏറ്റവും കുറഞ്ഞത് മാസം 18000 രൂപ കമ്മിഷൻ ലഭിക്കത്തക്ക വിധത്തിലാണ് റേഷൻ കടകളുടെ നടത്തിപ്പ്. കാർഡുകൾ കൂടുതലുള്ള കടക്കാർക്ക് കൂടുതൽ കമ്മിഷൻ ലഭിച്ചേക്കും. കമ്മിഷൻ തുകയിൽനിന്ന് വാടക, വൈദ്യുതി, സഹായി ഉണ്ടെങ്കിൽ അയാൾക്കു നൽകേണ്ട വേതനം, ക്ഷേമനിധി വിഹിതം എന്നിങ്ങനെ ചെലവുകളുണ്ട്. കള്ളവും ചതിയുമില്ലാത്തവിധം റേഷൻകട നടത്തിക്കൊണ്ടുപോകണം എന്ന ഉദ്ദേശ്യത്തോടെയാണ് സർക്കാർ റേഷൻകടക്കാരുടെ വരുമാനം ഉയർത്തി നിശ്ചയിച്ചത്. ഏറ്റവും കുറഞ്ഞ കമ്മിഷൻ 18,000 രൂപയായി നിജപ്പെടുത്തുകയും ചെയ്തു. എന്തിന്റെ പേരിലായാലും പ്രസ്തുത കമ്മിഷനിൽ കുറവുവരുത്തുന്നത് ശരിയായ നടപടിയല്ല.
അതുകൊണ്ട് പ്രശ്നം ഒത്തുതീർക്കാൻ ഭക്ഷ്യവകുപ്പുമന്ത്രി ഉടനടി രംഗത്തിറങ്ങുകയാണ് വേണ്ടത്. സാമ്പത്തിക ഞെരുക്കമുണ്ടെങ്കിലും അത് സാധാരണക്കാരുടെ അന്നം മുടക്കും വിധം റേഷൻകടകൾ അടച്ചിടുന്നതിലേക്ക് വഴിമാറില്ലെന്ന് സർക്കാർ ഉറപ്പാക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |