കൊച്ചിയിൽ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ്. മണികുമാറിന്റെ കാർ തടയാൻ ശ്രമിച്ച സംഭവം ഒറ്റപ്പെട്ടതായി കാണാനാകില്ല. അതിന് ഒരാഴ്ച മുമ്പാണ് ഓടുന്ന വണ്ടിയിൽ പത്തൊൻപതുകാരിയായ മോഡലിനെ നാലുപേർ മാനഭംഗപ്പെടുത്തിയത്. കൊച്ചിയിലെ പല ഹോട്ടലുകളും മയക്കുമരുന്ന് വില്പനയുടേയും വിതരണത്തിന്റേയും കേന്ദ്രങ്ങളായി മാറിയിരിക്കുന്നു. ഇങ്ങനെയുള്ള ഒറ്റപ്പെട്ട സംഭവങ്ങൾ ആവർത്തിക്കുമ്പോഴാണ് ക്രമസമാധാനം തകർന്നെന്ന് പറയേണ്ടിവരുന്നത്. ഇതിനെ പ്രാഥമികമായി പൊലീസിന്റെ വീഴ്ചയായിത്തന്നെ കരുതണം. ഇതിന്റെപേരിൽ പൊലീസിൽ താഴെത്തട്ടിൽ പ്രവർത്തിക്കുന്നവരെ ശിക്ഷിച്ചിട്ട് യാതൊരു പ്രയോജനവുമില്ല. ചീഫ് ജസ്റ്റിസിന്റെ കാർതടഞ്ഞ സംഭവത്തിൽ ആദ്യം ശിക്ഷാനടപടി ഉണ്ടാകേണ്ടത് ജില്ലയിൽ പൊലീസ് സംവിധാനത്തിന് നേതൃത്വം നൽകുന്ന പ്രധാനികൾക്കെതിരെയാണ്.
എന്തും കാണിക്കാനുള്ള ധൈര്യം മാഫിയ ഗ്രൂപ്പുകൾക്കും സാമൂഹ്യവിരുദ്ധർക്കും ഉണ്ടാകുന്നത് സിറ്റി പൊലീസിനെ നയിക്കുന്നത്
നട്ടെല്ലുള്ള കമ്മിഷണർ അല്ലെന്ന വിചാരം വരുമ്പോഴാണ്. മദ്യപിച്ചതുകൊണ്ട് മാത്രമാണ് ചീഫ് ജസ്റ്റിസിന്റെ കാർ തടഞ്ഞതെന്ന് പറഞ്ഞ് പ്രശ്നം ലഘൂകരിക്കാൻ ശ്രമിക്കുന്ന പൊലീസിന്റെ വിശദീകരണം സർക്കാർ മുഖവിലയ്ക്കെടുക്കരുത്. അങ്ങനെ ചെയ്താൽ അടുത്തത് ഇതിനേക്കാൾ ഗുരുതരമായ ക്രമസമാധാന പ്രശ്നമാകും. ഗോശ്രീ പാലം മുതൽ പിന്തുടരുകയും ചീഫ് ജസ്റ്റിസിന്റെ പൈലറ്റ് വാഹനം സ്കൂട്ടറിൽവന്ന പ്രതി തടയുകയും 'ഇത് തമിഴ്‌നാടല്ല കേരളമാണ്" എന്ന് വിളിച്ചുപറയുകയും ചെയ്തിട്ടുപോലും ഇയാളെ കീഴ്‌പ്പെടുത്താൻ പൊലീസിന് കഴിയാതിരുന്നതും ഗുരുതര വീഴ്ചയാണ്.
അടിയ്ക്കടിയുണ്ടാകുന്ന ക്രിമിനൽ പ്രവർത്തനങ്ങൾ തടയുന്നതിൽ പൊലീസിന് തുടരെ വീഴ്ചയുണ്ടാവുമ്പോഴാണ് ഇതുപോലുള്ള ഞാഞ്ഞൂലുകൾ തലപൊക്കി ഇത്തരം വെല്ലുവിളികൾ നടത്തുന്നത്. ഞായറാഴ്ച രാത്രി ചേരാനല്ലൂരിൽ വച്ച് ചീഫ് ജസ്റ്റിസിന്റെ കാർ തന്റെ വാഹനത്തെ ഓവർടേക്ക് ചെയ്തതാണ് പ്രതിയെ പ്രകോപിച്ചത്. വാഹനം ഓവർടേക്ക് ചെയ്യുന്നതിന്റെ പേരിൽ ഇത്തരം നിരവധി അക്രമസംഭവങ്ങൾ നടന്നുവരുന്നുണ്ട് കേരളത്തിൽ. റോഡിൽ ഇത്തരം അക്രമങ്ങൾക്കും ക്രമസമാധാന പ്രശ്നങ്ങൾക്കും ഇടയാക്കുന്നവർക്കെതിരെ മുഖം നോക്കാതെ നിർദ്ദാക്ഷിണ്യമായ നിയമനടപടികൾ ഉണ്ടായേ മതിയാവൂ. ഭരിക്കുന്ന പാർട്ടി ഇടപെട്ടാൽ അതിനു മുകളിൽ ഒരു പൊലീസ് മേധാവിയും തലപൊക്കില്ലെന്ന ധാരണ മാഫിയകൾക്ക് കൈവരുന്നത്
ജനജീവിതം തകർക്കും. ക്രമസമാധാനനില കൂടുതൽ തകരുന്നതിന് മുമ്പ് കൊച്ചിയിലെ പൊലീസ് തലപ്പത്ത് സമൂലമായ അഴിച്ചുപണി നടത്താൻ ആഭ്യന്തരവകുപ്പ് തയ്യാറാകണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |