ന്യൂഡൽഹി: കതിരൂർ മനോജ് വധക്കേസിന്റെ വിചാരണ കേരളത്തിന് പുറത്തേയ്ക്ക് മാറ്റണമെന്ന സി ബി ഐയുടെ ആവശ്യം തള്ളി സുപ്രീം കോടതി. പിന്നാലെ കേസിന്റെ നടപടികൾ നാലുമാസത്തിനുള്ളിൽ പൂർത്തിയാക്കണമെന്നും സുപ്രീം കോടതി വിചാരണ കോടതിയ്ക്ക് നിർദേശം നൽകി. വിചാരണ കോടതി നടപടികളുടെ തൽസ്ഥിതി റിപ്പോർട്ട് നൽകണമെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് കൃഷ്ണ മുരാരി, എസ് രവീന്ദ്ര ഭട്ട് എന്നിവരടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിച്ചത്.
കേസിന്റെ വിചാരണ മാറ്റണമെന്ന സി ബി ഐയുടെ ആവശ്യം രാഷ്ട്രീയപരമാണെന്ന് കോടതി വിമർശിച്ചു. നാല് വർഷം മുൻപാണ് കേസ് മാറ്റണമെന്ന് സി ബി ഐ ഹർജി നൽകിയത്. എന്നാലിതിൽ സി ബി ഐ തുടർനടപടികൾ സ്വീകരിച്ചിരുന്നില്ല. സി ബി ഐ കോടതിയിലാണ് വിചാരണ നടക്കുന്നത്. സി ബി ഐ ജഡ്‌ജിമാരെ പ്രതികൾ സ്വാധീനിക്കുമോയെന്നും കോടതി ചോദിച്ചു. അഭിഭാഷകൻ ജിഷ്‌ണു എം എൽ ആണ് പ്രതികൾക്കായി ഹാജരായത്. സംസ്ഥാനത്തിനായി ഹരിൻ പി റാവൽ, സ്റ്റാൻഡിംഗ് കൗൺസിൽ ഹർഷദ് വി ഹമീദ് എന്നിവരും ഹാജരായി.
കണ്ണൂരിലെ ആർ എസ് എസ് നേതാവ് കതിരൂർ മനോജ് കൊല്ലപ്പെട്ട കേസിന്റെ വിചാരണ എറണാകുളത്ത് നിന്ന് കർണാടകത്തിലേക്കോ തമിഴ്‌നാട്ടിലേക്കോ മാറ്റണമെന്നായിരുന്നു സി ബി ഐയുടെ ആവശ്യം. മുൻപ് കേസിന്റെ നടപടികൾ തലശേരിയിൽ നിന്ന് എറണാകുളത്തേയ്ക്ക് മാറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് സി ബി ഐ ട്രാൻസ്‌ഫർ ഹർജി നൽകിയത്. കേസിൽ സി പി എം നേതാവ് പി ജയരാജൻ ഉൾപ്പെടെയുള്ള പ്രതികൾക്ക് ഹൈക്കോടതി മുൻപ് ജാമ്യം നൽകിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |