ന്യൂഡൽഹി: അഴിമതിയും സ്വജനപക്ഷപാതവും വിഭാഗീയതയും നിറഞ്ഞ കോൺഗ്രസ് രാഷ്‌ട്രീയം രാജ്യത്തെയും ഗുജറാത്തിനെയും നശിപ്പിച്ചപ്പോളാണ് ബി.ജെ.പി കടന്നുവന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഗുജറാത്തിലെ മെഹ്‌സാനയിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വോട്ട് ബാങ്ക് രാഷ്ട്രീയം നോക്കി നാട്ടുകാരെ ഭിന്നിപ്പിക്കുന്നവരാണ് കോൺഗ്രസുകാരെന്നും മോദി ആരോപിച്ചു.
കോൺഗ്രസ് ഇന്ത്യയെ തന്നെ തകർത്തു. മുന്നോട്ട് പോകാൻ കഠിനപ്രയത്‌നം വേണ്ടിവരുന്നു. പക്ഷപാതത്തിന്റെയും വിവേചനത്തിന്റെയും നയമില്ലാത്ത ബി.ജെ.പിയെ ജനം വിശ്വസിക്കുന്നു. വ്യക്തിയേക്കാൾ പാർട്ടിയാണ് വലുത്. പാർട്ടിയേക്കാൾ വലുതാണ് രാജ്യം. ഈ സംസ്കാരവുമായാണ് ബി.ജെ.പി പ്രവർത്തിക്കുന്നത്. മുൻ തിരഞ്ഞെടുപ്പുകാലത്ത് വെള്ളവും വൈദ്യുതിയുമായിരുന്നു പ്രധാന പ്രശ്‌നങ്ങൾ. അവയെല്ലാം പരിഹരിച്ചതിനാൽ ഇന്ന്, പ്രതിപക്ഷത്തിന് അത്തരം പ്രശ്നങ്ങൾ ഉയർത്താനാകുന്നില്ല.
കോൺഗ്രസ് ഭരണത്തിൽ വൈദ്യുതി കണക്ഷന് കൈക്കൂലി നൽകണമായിരുന്നു. വൈദ്യുതി മേഖല പരിഷ്‌കരിക്കുകയും ആ സാഹചര്യം മാറ്റുകയും ചെയ്തു. രണ്ട് പതിറ്റാണ്ട് മുമ്പ് വെറും അഞ്ച് ലക്ഷം കാർഷിക കണക്ഷനുകളുണ്ടായിരുന്നത് ഇന്ന് 20 ലക്ഷത്തിന് മുകളിലായെന്നും മോദി ചൂണ്ടിക്കാട്ടി.
വഡോദര, ഭാവ്‌നഗർ, ദഹോദ് എന്നിവിടങ്ങളിൽ നടന്ന റാലികളിലും മോദി പങ്കെടുത്തു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സുരേന്ദ്രനഗർ, രാജ്ക്കോട്ട്, സൂററ്റ് എന്നിവിടങ്ങളിലെ റാലികളിൽ പങ്കെടുത്തു. ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെ.പി. നദ്ദയും റാലികളിൽ സംസാരിച്ചു. ആംആദ്മി പാർട്ടി നേതാവും പഞ്ചാബ് മുഖ്യമന്ത്രിയുമായ ഭഗവന്ത് സിംഗ് മാൻ താപിയിലും നിജാറിലും റോഡ് ഷോ നടത്തി.
അതേസമയം, കോൺഗ്രസ് നേതാക്കളായ മനീഷ് തിവാരി, രമേശ് ചെന്നിത്തല തുടങ്ങിയവരും ഇന്നലെ പ്രചാരണത്തിനിറങ്ങി. മൂന്നു തവണ മുഖ്യമന്ത്രിമാരെ മാറ്റിയത് ഗുജറാത്തിലെ ബി.ജെ.പി സർക്കാരിന്റെ കെടുകാര്യസ്ഥതയ്‌ക്ക് തെളിവാണെന്ന് മനീഷ് തിവാരി അഹമ്മദാബാദിൽ പറഞ്ഞു. മോർബിയിൽ തൂക്കുപാലം തകർന്നപ്പോൾ ടിക്കറ്റ് വില്പനക്കാരും പാലത്തിന് നട്ടും ബോൾട്ടും ഇട്ടവരുമാണ് അറസ്റ്റിലായത്. കരാർ നൽകിയവരെ എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ല. 140പേർ മരിച്ച സംഭവത്തിന്റെ ഉത്തരവാദിത്തമേറ്റ് ആരും രാജിവച്ചില്ല. ജനങ്ങളോട് എത്ര ക്രൂരമായി പെരുമാറിയാലും അധികാരത്തിൽ തിരിച്ചെത്താമെന്ന ധാർഷ്‌ട്യമാണ് ബി.ജെ.പിക്കെന്നും തിവാരി ചൂണ്ടിക്കാട്ടി.
നേതാക്കളെ സസ്‌പെൻഡ് ചെയ്‌ത് ബി.ജെ.പി
പാർട്ടി സീറ്റു നിഷേധിച്ചതിനെ തുടർന്ന് സ്വതന്ത്ര സ്ഥാനാർത്ഥികളായി പത്രിക സമർപ്പിച്ച 12 നേതാക്കളെ ബി.ജെ.പി സസ്‌പെൻഡ് ചെയ്‌തു. 6 തവണ ജയിച്ച മധു ശ്രീവാസ്തവയും ഇക്കൂട്ടത്തിലുണ്ട്. കഴിഞ്ഞ ദിവസം ഏഴ് നേതാക്കളെ ബി.ജെ.പി പുറത്താക്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |