പച്ചവെള്ളം ആരെങ്കിലും കാശ് കൊടുത്ത് വാങ്ങിക്കുമോ എന്ന് ചോദിച്ച് ജനം നെറ്റി ചുളിച്ച കാലത്ത് വെള്ളത്തെ കുപ്പിയിലാക്കി വിറ്റ വ്യവസായിയാണ് രമേഷ് ചൗഹാൻ. അന്ന് ഈ പ്രവർത്തി ചെയ്തത് കൊണ്ട് പിൽക്കാലത്ത് അദ്ദേഹത്തിന് ഒരു വലിയ നേട്ടമുണ്ടായി, നൂറ് കണക്കിന് വെള്ളകമ്പനികൾ കൂണ് പോലെ മുളച്ചപ്പോഴും ബിസ്‌ലേരി എന്ന ബ്രാൻഡിന്റെ തട്ട് താണ് തന്നെയിരുന്നു, പ്രശസ്തി റോക്കറ്റ് പോലെ മേൽപ്പോട്ടും. എന്നാൽ ഇപ്പോൾ ഈ വ്യവസായ ഭീമൻ തന്റെ ബിസിനസ് സാമ്രാജ്യം വിൽക്കാൻ പോകുന്നു എന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്.
2023 സാമ്പത്തിക വർഷത്തിലും ബിസ്‌ലേരി 220 കോടി രൂപ ലാഭം നേടുമെന്നാണ് പ്രവചിക്കപ്പെടുന്നത്. 2021 ൽ കമ്പനി 95 കോടി രൂപയും 2020 ൽ 100 കോടി രൂപയും ലാഭം രേഖപ്പെടുത്തിയിരുന്നു. ഇത്രയും നന്നായി പ്രവർത്തിക്കുന്ന ഒരു കമ്പനി വിൽക്കാൻ തക്ക എന്ത് കാരണമാവും 82 വയസുള്ള രമേഷ് ചൗഹാനുള്ളതെന്ന ചോദ്യമാണ് ഉയരുന്നത്.
കമ്പനി നോക്കാൻ ആരുമില്ല ?
ലോകപ്രശസ്തമായ തന്റെ കമ്പനി ഭാവിയിൽ നോക്കി നടത്താൻ ആളില്ലാത്തതാണ് ബിസ്‌ലേരിയെ വിൽപ്പനയ്ക്ക് വയ്ക്കാൻ രമേഷ് ചൗഹാനെ പ്രേരിപ്പിക്കുന്നതെന്നാണ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇദ്ദേഹത്തിന്റെ മകളായ ജയന്തി ചൗഹാന് വെള്ളക്കച്ചവടത്തിൽ താത്പര്യമില്ലത്രേ. ലോസ് ഏഞ്ചൽസിലെ ഫാഷൻ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ഡിസൈൻ ആൻഡ് മർച്ചൻഡൈസിംഗിൽ ബിരുദം നേടിയ ഇവർ ഇപ്പോൾ ബിസ്‌ലേരിയുടെ വൈസ് ചെയർമാനാണ്. 24മത്തെ വയസിലാണ് മകൾ കമ്പനിയിൽ ചേർന്നത്. കുപ്പിവെള്ള കമ്പനിയുടെ ഓട്ടോമേഷനിലടക്കം ഏറെ സംഭാവനകളും ഇവർ നൽകി. ഇപ്പോൾ ജയന്തി ചൗഹാന് 37 വയസുണ്ട്. രമേഷ് ചൗഹാന്റെ ഭാര്യ സൈനബയാണ് കമ്പനിയുടെ ഡയറക്ടർ.
കുപ്പിവെള്ള കച്ചവടത്തിൽ നിന്നും പൂർണമായും പിന്മാറാനാണ് രമേഷ് ചൗഹാന്റെ തീരുമാനം. അതിനാൽ വിൽപ്പനയക്ക് ശേഷവും ഈ ബിസിനസിൽ ന്യൂനപക്ഷ ഓഹരി പോലും നിലനിർത്തില്ലെന്നും ചൗഹാൻ വെളിപ്പെടുത്തി. ജലസംഭരണം, പ്ലാസ്റ്റിക് പുനരുപയോഗം, ജീവകാരുണ്യ പ്രവർത്തനങ്ങൾ എന്നിവയ്ക്കുവേണ്ടി ഇനിയുള്ള കാലം പ്രവർത്തിക്കും.
ഇന്ത്യയിലെ ജനപ്രിയ ബ്രാൻഡുകളായ തംബ്സ്അപ്പ്, ഗോൾഡ് സ്‌പോട്ട്, സിട്ര, മാസ, ലിംക തുടങ്ങിയ നിരവധി ഉത്പന്നങ്ങൾ പരിചയപ്പെടുത്തിയ വ്യവസായിയാണ് രമേഷ് ചൗഹാൻ. പിന്നീട് ഈ ബ്രാൻഡുകൾ കൊക്കകോള പോലുള്ള മൾട്ടി നാഷണൽ കമ്പനികൾക്ക് അദ്ദേഹം വിൽക്കുകയായിരുന്നു. ബിസ്‌ലേരിയെ ടാറ്റ ഏറ്റെടുക്കും എന്നാണ് റിപ്പോർട്ടുകൾ. ഏഴായിരം കോടിയുടെ ഇടാപാടിലൂടെയായിരിക്കും ടാറ്റ കൺസ്യൂമർ പ്രൊഡക്ട്സ് ലിമിറ്റഡ് ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ കുപ്പിവെള്ള കമ്പനിയെ ഏറ്റെടുക്കുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 1965ൽ കേവലം നാല് ലക്ഷം രൂപയ്ക്കാണ് ബിസ്‌ലേരിയെ ഒരു വിദേശ കമ്പനിയിൽ നിന്നും രമേഷ് ചൗഹാൻ സ്വന്തമാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |