തിരുവനന്തപുരം: സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിൽ വരുന്ന ആദ്യ ഒഴിവ് ഭിന്നശേഷിക്കാർക്കായി നീക്കി വയ്ക്കണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ പുതുക്കിയ സർക്കുലറിൽ നിർദ്ദേശം. 1996 ഫെബ്രുവരി ഏഴ് മുതൽ 2017 ഏപ്രിൽ 18വരെ ഉണ്ടായ ഒഴിവുകളുടെ മൂന്ന് ശതമാനവും 2017 ഏപ്രിൽ 19 മുതലുള്ള ഒഴിവുകളുടെ നാല് ശതമാനവും കണക്കാക്കിയാണ് ആദ്യ ഒഴിവ് നിശ്ചയിക്കാൻ.
എയ്ഡഡ് നിയമനങ്ങളിൽ ഭിന്നശേഷി സംവരണം നിർബന്ധമാക്കിയുള്ള ഹൈക്കോടതി ഉത്തരവ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് നേരത്തെ ഇറക്കിയ ഉത്തരവിലെ അവ്യക്തത ഒഴിവാക്കിയാണ് പുതിയ സർക്കുലർ ഇറക്കിയത്. എംപ്ളോയ്‌മെന്റ് എക്സ്ചേഞ്ച് നൽകുന്ന പട്ടികയിൽ നിന്നാവണം നിയമനം. യോഗ്യരായവരെ ലഭിച്ചില്ലെങ്കിൽ പത്രപരസ്യം നൽകണം. എന്നിട്ടും ലഭിച്ചില്ലെങ്കിൽ പി.ആർ.ഡബ്ല്യു.ഡി ആക്ട് 2016ലെ വ്യവസ്ഥകൾ പാലിച്ച് മാനേജർക്ക് നിയമനം നടത്താം. കേരള വിദ്യാഭ്യാസ ചട്ടത്തിൽ വ്യവസ്ഥ ചെയ്യുന്ന അവകാശികളുടെ നിയമനവും സ്ഥാനക്കയറ്റവും ഉൾപ്പെടെ ഭിന്നശേഷി സംവരണത്തിന് പരിഗണിക്കേണ്ടെന്നും സർക്കുലറിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |