തിരുവനന്തപുരം: ലോകകപ്പ് ഫുട്ബാൾ ആവേശത്തിനെതിരെ സമസ്തയുടെ നിലപാടിൽ പ്രതികരണവുമായി മുൻ മന്ത്രി കെ ടി ജലീൽ. ജനങ്ങളെ പലതിന്റെയും പേരിൽ ഭിന്നിപ്പിക്കാനുള്ള കൊണ്ടുപിടിച്ച ശ്രമങ്ങൾ നടക്കുന്ന കാലത്ത് മനുഷ്യനെ ഐക്യപ്പെടുത്തുന്നതെന്നും പ്രോത്സാഹിപ്പിക്കേണ്ടതാണ്. ദേശത്തിന്റെയും ഭാഷയുടെയും വേർതിരിവുകളില്ലാതെ ലോകം ഫുട്ബാളിനായി ആരവം തീർക്കുന്ന കാഴ്ച മനേഹരമാണെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
ധൂർത്തിന്റെ പേരിലാണ് ഫുട്ബാൾ വിമർശിക്കപ്പെടുന്നതെങ്കിൽ വിവാഹ ധൂർത്തുകളും ആഢംബര വാഹനങ്ങളും ഗൃഹങ്ങളും വിമർശനത്തിന്റെ പരിധിയിൽ വരണമെന്നും നേർച്ചയിലും ഉത്സവങ്ങളിലും അടക്കം ഉയരാറുള്ള കമാനങ്ങളും അലങ്കാരങ്ങളും അർഭാടത്തിന്റെ ഗണത്തിൽ തന്നെയല്ലേ ഉൾപ്പെടുക എന്ന ചോദ്യവും അദ്ദേഹമുയർത്തി. ഫുട്ബാളിന്റെ പേരിൽ നടക്കുന്ന ധൂർത്ത് മാത്രം അന്യായവും അതേ സമയം തന്നെ ആത്മീയതയുടെ പേരിലെ ധൂർത്ത് ന്യായമാകുന്നതിന് പിന്നിലെ യുക്തി ദുരൂഹമാണെന്നും അദ്ദേഹം പറഞ്ഞു. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഫുട്ബാളുമായുള്ള വീഡിയോയും കെ ടി ജലീൽ തന്റെ ഫേസ്ബുക്ക് കുറിപ്പിനോടൊത്ത് പങ്ക് വെച്ചിരുന്നു.
അതേ സമയം സമസ്തയ്ക്ക് പിന്നാലെ ഫുട്ബാൾ ആവേശത്തിനെതിരെ പ്രചാരണവുമായി കൂടുതൽ മതനേതാക്കൾ രംഗത്തെത്തി. ഫുട്ബാൾ താരങ്ങളുടെ കട്ടൗട്ടുകൾ ഇസ്ലാമിക വിരുദ്ധമാണെന്ന വാദവുമായി സമസ്ത എ പി വിഭാഗമാണ് രംഗത്തെത്തിയത്. ഇതിനെതിരെ മതനേതൃത്വം രംഗത്തുവരണമെന്ന് എസ് വെെ എസ് നേതാവ് പേരോട് അബ്ദുറഹ്മാൻ സഖാഫി ആവശ്യപ്പെട്ടു. അതിനിടെ, ഫുട്ബാൾ ലഹരി ഇസ്ലാമിക വിരുദ്ധമാണെന്ന് സലഫി പ്രഭാഷകൻ അബ്ദുൽ മുഹ്സിൻ ഐദീദ് പറഞ്ഞു. ഫുട്ബാളിന്റെയും ക്രിക്കറ്റിന്റെയും പേരിൽ യുവാക്കൾ അവരുടെ ജീവിതത്തിന്റെ പ്രധാനപ്പെട്ട ഭാഗം നശിപ്പിക്കുമ്പോൾ അത് തിരുത്താൻ പോലും ആളുകൾക്ക് ധെെര്യമില്ലെന്നും താരങ്ങളെ കൺകണ്ട ദെെവമെന്നാണ് യുവാക്കൾ വിശേഷിപ്പിക്കുന്നതെന്നും മുഹ്സിൻ ഐദീദ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |