ദോഹ: അർജന്റീനയെ അട്ടിമറിച്ച് ഫുട്ബാൾ ലോകത്തെ വിറപ്പിച്ച സൗദി അറേബ്യയെ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് വീഴ്ത്തി റോബർട്ട് ലെവൻഡോവ്സ്കിയുടെ പോളണ്ട് നോക്കൗട്ട് പ്രതീക്ഷകൾ സജീവമാക്കി. പിയോറ്രർ സെലിൻസ്കിയും, ക്യാപ്ടൻ റോബർട്ട് ലെവൻഡോവ്സ്കിയുമാണ് പോളണ്ടിന്റെ ഗോളുകൾ നേടിയത്. പെനാൽറ്രിയുൾപ്പെടെ സേവ് ചെയ്ത് ക്രോസ് ബാറിന് കീഴിൽ മതിൽ തീർത്ത വോച്നക് സ്ഷെസ്നിയുടെ തകർപ്പൻ പ്രകടനവും പോളിഷ് വിജയത്തിൽ നിർണായകമായി. അർജന്റീനയെ കീഴടക്കിയ അതേ വീര്യവുമായി പോളണ്ടിനേയും നേരിട്ട സൗദി നിരവധി ഗോളവസരങ്ങളും പെനാൽറ്രിയും നഷ്ടമാക്കിയ ശേഷമണ് തോൽവി സമ്മതിച്ചത്.
മികച്ച ഒത്തിണക്കത്തോടെ മികച്ച ആക്രമണങ്ങളുമായാണ് സൗദി തുടങ്ങിയത്. മറുവശത്ത് മെക്സിക്കോയോട് സമനില വഴങ്ങിയതിനെത്തുടർന്ന് നോക്കൗട്ടിലെത്താൻ ജയം അനിവാര്യമായ മത്സരത്തിൽ പോളണ്ടും ലെവൻഡോവ്സ്കിയുടെ നേതൃത്വത്തിൽ നിറഞ്ഞാടുകയായിരുന്നു.
39-ാം മിനിട്ടിലാണ് സെലിൻസ്കിയിലൂടെ പോളണ്ട് ലീഡെടുത്തത്. എന്നാൽ 44-ാം മിനിട്ടിൽ അൽ ഷെഹ്‌രിയെ പോളണ്ടിന്റെ ക്രിസ്റ്ര്യൻ ബെയ്ലിക് ഫൗൾ ചെയ്തതിന് സൗദിക്ക് പെനാൽറ്റി ലഭിച്ചു. വാറിന്റെ സഹായത്തോടെയാണ് സൗദിക്ക് പെനാൽറ്റി കിട്ടിയത്.
അൽ ദാവാരിയെടുത്ത പെനാൽറ്റി കിക്ക് മനോഹരമായി തട്ടിക്കളഞ്ഞ ഷെസ്നി റീബൗണ്ടിൽ നിന്ന് മുഹമ്മദ് അൽ ബ്രേയ്‌കിന്റെ ഗോൾ ശ്രമവും പരാജയപ്പെടുത്തി പോളണ്ടിന്റെ രക്ഷകനായി.
അർജന്റീനയ്ക്കെതിരെയെന്ന പോലെ രണ്ടാം പകുതിയിലും തുടക്കം മുതൽ സൗദി ആക്രമിച്ചുകയറി. മറുവശത്ത് പോളണ്ടും ആക്രമണങ്ങൾ തുടർന്നു കൊണ്ടിരുന്നു. 64–ാം മിനിട്ടിൽ അർകാദിയുസ് മിലികിന്റെ തകർപ്പൻ ഡൈവിംഗ് ഹെഡർ ക്രോസ് ബാറിൽ തട്ടിത്തെറിച്ചത് കണ്ട് പോളിഷ് ആരാധകർ തലയിൽ കൈവച്ചു. സൗദി താരങ്ങൾ ആക്രമണം കനപ്പിച്ചതോടെ തുറന്ന് കിട്ടിയ അവസരങ്ങൾ മുതലാക്കി പോളണ്ടും അവസരങ്ങൾ സൃഷിടിച്ചു. 82-ാംമിനിട്ടിൽ സൗദി പ്രതിരോധത്തിലെ പിഴവ് മുതലെടുത്ത് ലെവൻഡോവ്സ്കി പോളണ്ടിന്റെ വിജയമുറപ്പിച്ച ഗോൾ നേടുകയായിരുന്നു. മെക്സിക്കോയ്ക്ക് എതിരെ പെനാൽറ്റി നഷ്ടപ്പെടുത്തിയതിന് പ്രായശ്ചിത്തമായി ലെവന് ഈ ഗോൾ.
4 പോയിന്റുമായി പോളണ്ട് സി ഗ്രൂപ്പിൽ ഒന്നാമതെത്തി.
സൗദി രണ്ടാമതാണ്.
ഒന്നാം ഗോൾ:
39-ാം മിനിട്ടിൽ സൗദിതാരത്തിന്റെ കൈയിൽ നിന്ന് കിട്ടിയ പന്ത് പിടിച്ചെടുത്ത് ലെവൻഡോവ്സ്കി സെലിൻസ്കിയ്ക്ക് നൽകി.പന്ത് സ്വീകരിച്ച് പിഴവില്ലാതെ സെലിൻസ്കി ഗോൾ കണ്ടെത്തി.
രണ്ടാം ഗോൾ:
82-ാം മിനിട്ടിൽ ലെവൻഡോവ്സ്കി പോളണ്ടിന്റെ ലീഡുയർത്തുന്നു. സൗദി താരം അൽ മാലിക്കിയുടെ കാലിൽ നിന്ന് ബോക്സിന് തൊട്ടുമുന്നിൽ വച്ച് ലെവൻഡോവ്സ്കി പന്ത് തട്ടിയെടുക്കുന്നു. തുടർന്ന് തടയാനെത്തിയ സൗദി ഗോളി ഔവയിസിനെ സമർത്ഥമായി പരാജയപ്പെടുത്തി ലെവന്റെ ക്ലിനിക്കൽ ഫിനിഷ്. പോളണ്ടിന്റെ അക്കൗണ്ടിൽ രണ്ടാം ഗോൾ. ലെവൻഡോവ്സ്കിയുടെ ലോകകപ്പിലെ ആദ്യ ഗോളാണിത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |