ബംഗളൂരു : കർണാടകയിലെ മൈസൂരുവിലെ ബസ് സ്റ്റോപ്പിൽ സ്ഥാപിച്ചിരുന്ന വിവാദ താഴികക്കുടം ഞായറാഴ്ച രാത്രി അപ്രത്യക്ഷമായി. പള്ളിയുമായി സാദൃശ്യമുള്ള ബസ് കാത്തിരിപ്പ് കേന്ദ്രം തകർക്കുമെന്ന് ബിജെപി എം പി പ്രതാപ് സിംഹ ഭീഷണി ഉയർത്തിയിരുന്നു. ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ ഒരു വലിയ താഴികക്കുടത്തിന് ഇരുവശത്തുമായി ചെറിയ രണ്ട് താഴികക്കുടം നിർമ്മിച്ചതാണ് ബി ജെ പി എം പിയെ പ്രകോപിപ്പിച്ചത്. നിശ്ചിത സമയത്തിനകം നിർമ്മിതി മാറ്റിയില്ലെങ്കിൽ പൊളിക്കുമെന്നാണ് എം പി അറിയിച്ചത്. ഇത് സംബന്ധിച്ച് ഇദ്ദേഹം വിശദീകരണം നൽകാൻ നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ ഉദ്യോഗസ്ഥർക്ക് നോട്ടീസും നൽകിയിരുന്നു.
അതേസമയം ബസ് സ്റ്റോപ്പ് വിവാദമാക്കേണ്ടതില്ലെന്നാണ് ബി ജെ പി എം എൽ എ രാംദാസ് അഭിപ്രായപ്പെട്ടത്. മൈസൂരുവിലെ പന്ത്രണ്ടിടത്ത് കൊട്ടാരങ്ങളുടെ മാതൃകയിൽ താൻ ബസ് കാത്തിരിപ്പ് കേന്ദ്രം നിർമ്മിക്കാനാണ് തീരുമാനമെന്നും, എന്നാൽ അതിന് വർഗീയ നിറം നൽകിയത് വേദനിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു. തുടർന്ന് ചെറിയ രണ്ട് താഴികക്കുടങ്ങൾ എടുത്ത് മാറ്റി. അത് വികസന താൽപര്യം മാത്രം മുൻനിർത്തിയാണെന്നും രാംദാസ് പറഞ്ഞു. അതേസമയം രണ്ട് താഴികക്കുടങ്ങളും പൊളിക്കാൻ ഒരു കാരണവശാലും അനുവദിക്കില്ലെന്നാണ് ഈ വിഷയത്തിൽ കോൺഗ്രസ് എംഎൽഎ തൻവീർ മുന്നറിയിപ്പ് നൽകിയത്.
ಮಧ್ಯದಲ್ಲೊಂದು ದೊಡ್ಡ ಗುಂಬಜ್, ಅಕ್ಕಪಕ್ಕ ಎರಡು ಚಿಕ್ಕ ಗುಂಬಜ್ ಇದ್ದರೆ ಅದು ಮಸೀದೀನೇ, ಅದನ್ನು ತೆರವು ಮಾಡಿಸುತ್ತೇನೆ ಎಂದಿದ್ದೆ ಮತ್ತು ಅದರಂತೆ ನಡೆದುಕೊಂಡಿದ್ದೇನೆ. ಕಾಲಾವಕಾಶ ಕೇಳಿ ಮಾತಿನಂತೆ ನಡೆದುಕೊಂಡ ಜಿಲ್ಲಾಧಿಕಾರಿಗಳಿಗೆ ಹಾಗು ವಾಸ್ತವ ಅರಿತು ಜನಾಭಿಪ್ರಾಯಕ್ಕೆ ತಲೆಬಾಗಿದ ರಾಮದಾಸ್ ಜಿ ಅವರಿಗೂ ಧನ್ಯವಾದಗಳು. pic.twitter.com/9b1wPLULJ4
— Pratap Simha (@mepratap) November 27, 2022
ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് മുകളിലെ താഴികക്കുടങ്ങൾ അപ്രത്യക്ഷമായതിന് ശേഷവും പ്രതാപ് സിംഹ ട്വീറ്റ് ചെയ്തിട്ടുണ്ട്. 'മദ്ധ്യത്തിൽ ഒരു വലിയ താഴികക്കുടവും പരസ്പരം അടുത്ത് രണ്ട് ചെറിയ താഴികക്കുടങ്ങളും ഉണ്ടെങ്കിൽ അത് ഒരു പള്ളിയാണ്, ജില്ലാ കളക്ടർക്കും യാഥാർത്ഥ്യം മനസിലാക്കി ജനഹിതത്തിന് മുന്നിൽ തലകുനിച്ച രാംദാസ് ജിക്കും നന്ദി' യെന്നാണ് എം പിയുടെ ട്വീറ്റ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |