പാലക്കാട്: മണ്ഡലമാസം ആരംഭിച്ചതോടെ പ്രധാന അയ്യപ്പക്ഷേത്രങ്ങളിലെല്ലാം വൻ ഭക്തജന തിരക്കാണ്. ദിവസവും ആയിരങ്ങളാണ് മാലയിടാനായെത്തുന്നത്. കൊവിഡിനെ തുടർന്നുള്ള നിയന്ത്രണങ്ങൾ എല്ലാം ഒഴിവാക്കിയതിന് ശേഷമുള്ള മണ്ഡല സീസണിൽ അയ്യനെ കാണാൻ ഭക്തരുടെ ഒഴുക്കാണ്. എന്നാൽ ഇത്തവണ അയ്യനെ കാണാൻ ചെലവേറെയാകുമെന്നാണ് വിപണി നൽകുന്ന സൂചന.
ശബരിമലയ്ക്ക് മാലയിട്ട് ഇരുമുടിക്കെട്ടും നിറച്ച് കറുപ്പു വസ്ത്രവും ധരിക്കുന്നതിന് തന്നെ ശരാശരി 1000-1500 രൂപ വരെ ചെലവാകും. പോയിവരാനുള്ള വാഹന ചാർജ് കൂടിയാകുമ്പോൾ വിളിച്ചുപോകും മലകയറ്റം കഠിനമെന്റെ അയ്യപ്പാ എന്ന്.
തുളസിമാല തുടക്കം 50 രൂപ
ശബരി മലയ്ക്ക് മാലയിടാനായി ഉപയോഗിക്കുന്ന തുളസി മാല മുതൽ സർവ്വ സാധനങ്ങൾക്കും വില വർദ്ധിച്ചിട്ടുണ്ട്. തുളസി മാലയുടെ ഗുണനിലവാരത്തിന് അനുസരിച്ച് 50 മുതൽ 250 രൂപ വരെയാണ് വില. 50 രൂപ വിലയുള്ള തുളസിമാലകൾ പലയിടത്തും കണികാണാൻപോലും കിട്ടുന്നില്ല.
കഴിഞ്ഞ മാസം കിലോയ്ക്ക് 25 രൂപ വരെ താഴ്ന്ന തേങ്ങ വില മണ്ഡലകാലം ആരംഭിച്ചതോടെ 38ലെത്തി. മിൽമ നെയ്യ് കിലോയ്ക്ക് 40 രൂപയാണ് കൂട്ടിയത്. മിൽമയുടെ ചുവട് പിടിച്ച് മറ്റ് സ്വകാര്യ കമ്പനികളും നെയ്ക്ക് 60 രൂപവരെ വില വർദ്ധിപ്പിച്ചിട്ടുണ്ട്. മുണ്ടിന് 150 മുതൽ മുകളിലോട്ടാണ് വില. തോൾ സഞ്ചി, തീർത്ഥാടന വാഹനങ്ങളിൽ വയ്ക്കുന്നതിനുള്ള ഫോട്ടോകൾ, സ്റ്റിക്കറുകൾ എന്നിവയും എത്തിത്തുടങ്ങി. എല്ലാത്തിനും മുൻവർഷത്തെക്കാൾ 25 ശതമാനം വരെ വില ഉയർന്നു.
കിറ്റ് റെഡിയാണ്
മാല മുതൽ കെട്ട് നിറയ്ക്കുന്നതിന് ആവശ്യമായ മുഴുവൻ സാധനങ്ങളും അടങ്ങിയ കിറ്റുകൾ കടകളിൽ ലഭിക്കും. പ്രധാന ക്ഷേത്രങ്ങളിൽ കെട്ടു നിറയ്ക്കുന്നതിന് ചുമതലപ്പെടുത്തിയിട്ടുള്ള ഗുരുസ്വാമിമാരുടെ കൈവശവും എല്ലാ സാധനങ്ങളുമുണ്ട്. കൂടിയ വില നൽകണമെന്ന് മാത്രം. റെയിൽവേയും അയ്യന്മാർക്കായി സ്‌പെഷ്യൽ ട്രെയിൻ സർവീസ് ആരംഭിച്ചെങ്കിലും ഉയർന്ന നിരക്കാണ് ഈടാക്കുന്നത്.
വില വിവരം
മാല------------------- 50 മുതൽ 250 രൂപ
തോൾസഞ്ചി ----- 40 - 200 രൂപ
ചെറിയസഞ്ചി--- 20 - 50 രൂപ
കറുപ്പ് മുണ്ട് ---- 150 - 400 രൂപ
നെയ്യ് -----------------60 - 80 (100 ഗ്രാം)
തേങ്ങ ---------------38 രൂപ(കിലോ).
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |