ന്യൂഡൽഹി: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഡിസംബർ നാലിന് രാജസ്ഥാനിൽ പ്രവേശിക്കാനിരിക്കെ മുഖ്യമന്ത്രി അശോക് ഗെലോട്ടിനും മുൻ ഉപമുഖ്യമന്ത്രിയും യുവ നേതാവുമായ സച്ചിൻ പൈലറ്റിനുമിടയിലുള്ള പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള ശ്രമങ്ങളുമായി കോൺഗ്രസ് നേതൃത്വം. നേതാക്കൾ തമ്മിലുള്ള ഭിന്നത യാത്രയെ ബാധിക്കരുതെന്ന് ഹൈക്കമാൻഡ് നിർദ്ദേശമുണ്ട്.
മുഖ്യമന്ത്രി സ്ഥാനം ആഗ്രഹിക്കുന്ന സച്ചിൻ പൈലറ്റിനെ ഗെലോട്ട് ചതിയനെന്ന് വിളിച്ചതോടെ ഇരുവരും തമ്മിൽ പരസ്യമായ ഏറ്റുമുട്ടലിലാണ്. ഭാരത് ജോഡോ യാത്ര രാജസ്ഥാനിൽ പ്രവേശിക്കും മുമ്പ് പ്രശ്‌നം പരിഹരിക്കാൻ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ നാളെ ജയ്‌പൂരിലെത്തും. ഗുജറാത്തിൽ ആദ്യ ഘട്ട തിരഞ്ഞെടുപ്പിനുള്ള പ്രചാരണം കഴിഞ്ഞ ശേഷം മല്ലികാർജ്ജുൻ ഖാർഗെയും രാജസ്ഥാനിലേക്ക് പോകുമെന്നാണ് സൂചന.
ഭാരത് ജോഡോ യാത്രയുടെ ഒരുക്കങ്ങൾ വിലയിരുത്താനാണ് വേണുഗോപാൽ ജയ്‌പൂരിലെത്തുന്നത്. സംഘാടക സമിതി യോഗത്തിൽ അശോക് ഗെലോട്ടും സച്ചിൻ പൈലറ്റും പങ്കെടുക്കും. യോഗത്തിൽ പാർട്ടിയിലെ പ്രശ്‌നങ്ങൾ ചർച്ചയാകുമെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ജോഡോ യാത്രയിൽ സച്ചിൻ വിഭാഗം വിട്ടു നിൽക്കുമെന്ന സൂചനയുള്ളതിനാൽ അതൊഴിവാക്കാനുള്ള ശ്രമങ്ങളും നടത്തിയേക്കും.
അതിനിടെ എം.എൽ.എമാരുടെ രഹസ്യവോട്ടെടുപ്പ് നടത്തി നേതാവിനെ തീരുമാനിക്കണമെന്ന് സച്ചിൻ ഹൈക്കമാൻഡിനോട് ആവശ്യപ്പെട്ടതായി റിപ്പോർട്ടുണ്ട്. രാജസ്ഥാൻ കോൺഗ്രസ് പ്രതിസന്ധിക്ക് രമ്യമായ പരിഹാരമുണ്ടാകുമെന്ന് കെ.സി. വേണുഗോപാൽ വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഭാരത് ജോഡോ യാത്രയോടെ പാർട്ടി ശക്തിപ്പെടുമെന്നും സംസ്ഥാനത്ത് കോൺഗ്രസിന് അധികാര തുടർച്ചയുണ്ടാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതിനിടെ ജോഡോ യാത്രയ്‌ക്കായി രാജസ്ഥാനിൽ കനത്ത സുരക്ഷയാണ് ഒരുക്കുന്നത്. രാജസ്ഥാൻ പൊലീസിന് പുറമെ സി.ആർ.പി.എഫിനെയും സംസ്ഥാനത്ത് വിന്യസിക്കും. കോട്ട-ജലാവർ ഹൈവേ ഡിസംബർ നാല് മുതൽ എട്ടു വരെ അടച്ചിടും. യാത്ര ഡിസംബർ നാലിന് മദ്ധ്യപ്രദേശിൽ നിന്ന് രാജസ്ഥാനിലെ ജൽവാർ ജില്ലയിൽ പ്രവേശിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |