തിരുവനന്തപുരം: വിഴിഞ്ഞത്ത് പൊലീസ് സ്റ്റേഷൻ ആക്രമിച്ച് ജീപ്പുകളും വാഹനങ്ങളും തല്ലി ത്തകർക്കുകയും പൊലീസുകാരെ ക്രൂരമായി മർദ്ദിക്കുകയും ചെയ്ത കേസിലെ പ്രതികളെ തിരിച്ചറിഞ്ഞു തുടങ്ങിയതായി വിവരം. അറസ്റ്റ് ഉൾപ്പെടെയുള്ള നടപടി വരും ദിവസങ്ങളിൽ ഉണ്ടാകുമെന്നാണ് അന്വേഷണസംഘം പറയുന്നത്. എടുത്തുചാടിയുള്ള നീക്കം തൽക്കാലം വേണ്ടെന്നാണ് ഉന്നതതല നിർദ്ദേശം. ഫിംഗർ പ്രിന്റ്, ഫോറൻസിക് വിഭാഗം എന്നിവർ വിഴിഞ്ഞത്ത് ഇന്നലെയുമെത്തി തെളിവുകൾ ശേഖരിച്ചു. കെ.എസ്.ആർ.ടി.സി ബസുകൾ ആക്രമിച്ചതിന് കണ്ടാലറിയാവുന്ന 50 പേർക്കെതിരെ പൊലീസ് കേസെടുത്തു. പൊതുഗതാഗതം തടസപ്പെടുത്തിയതിനും പൊതുമുതൽ നശിപ്പിച്ചതിനുമാണ് കേസ്. കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ വിശ്രമമുറിയുടെ ജനൽ ചില്ല് തകർത്തെന്നും എഫ്.ഐ.ആറിലുണ്ട്.
വിഴിഞ്ഞത്തെ ക്രമസമാധാന ചുമതല നൽകിയ സ്പെഷ്യൽ ഓഫീസർ ആർ.നിശാന്തിനി ഇന്നലെ ഉച്ചയോടെ വിഴിഞ്ഞത്തെത്തി. തുറമുഖ വിരുദ്ധ സമരക്കാർ അടിച്ചുതകർത്ത വിഴിഞ്ഞം സ്റ്റേഷൻ സന്ദർശിച്ച നിശാന്തിനി തുടർന്ന് മുല്ലൂരിലെത്തി ഇരുവിഭാഗങ്ങളുടെയും സമരം നടക്കുന്ന സ്ഥലം സന്ദർശിച്ച് സുരക്ഷാക്രമീകരണം വിലയിരുത്തി. ഒപ്പം എ.ഡി.ജി.പി എം.ആർ.അജിത്കുമാർ ഉൾപ്പെടെയുള്ള സംഘം ഉണ്ടായിരുന്നു. എസ്.പി മാരായ കെ.ഇ.ബൈജു,കെ.കെ.അജി എന്നിവരും ഒപ്പമുണ്ടായിരുന്നു. സംഘർഷത്തിന്റെ അവശിഷ്‌ടങ്ങൾ ബാക്കിയുണ്ടെങ്കിലും വിഴിഞ്ഞം പൊലീസ് സ്റ്റേഷന്റെ പ്രവർത്തനം പഴയപടിയായി. റോഡ് തടസപ്പെടുത്തി വച്ചിരുന്ന വള്ളങ്ങൾ ഇന്നലെ ഉച്ചയോടെ എടുത്തുമാറ്റി.
ജനജീവിതം സാധാരണഗതിയിലേക്ക്
ഭീതി ഉള്ളിലുണ്ടെങ്കിലും ഇന്നലെ വിഴിഞ്ഞത്ത് ജനജീവിതം സാധാരണഗതിയിലേക്ക് മാറി. കടകളെല്ലാം തുറന്നുപ്രവർത്തിച്ചു. ഇടറോഡുകളിലടക്കം പൊലീസ് സുരക്ഷ കർശനമായി ഏർപ്പെടുത്തിയിട്ടുണ്ട്. വെങ്ങാനൂർ,ഉച്ചക്കട,ചാവടിനട,സിസിലിപുരം,മുക്കോല,മുല്ലൂർ,അടിമലത്തുറ തുടങ്ങിയ പ്രദേശങ്ങളിലടക്കം പൊലീസ് കാവലുണ്ട്. വിഴിഞ്ഞം മാർക്കറ്റിലും റോഡ് വക്കിലും മത്സ്യവിപണിയും സജീവമായി.
ഇന്ന് കനത്ത സുരക്ഷ
ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി.ശശികലയുടെ നേതൃത്വത്തിൽ ഇന്ന് വൈകിട്ട് 4ന് മുല്ലൂരിലെ ജനകീയ കൂട്ടായ്‌മയുടെ സമരപ്പന്തിലെത്തും. ഇതിന്റെ ഭാഗമായി തുറമുഖ പ്രദേശത്തേക്ക് അടക്കം ഇന്ന് കൂടുതൽ പൊലീസിനെ വിന്യസിക്കും. ഇന്നലെ ബി.ജെ.പി നേതാവ് പി.കെ.കൃഷ്‌ണദാസ് അടക്കമുള്ളവർ ജനകീയ കൂട്ടായ്‌മയുടെ സമരപ്പന്തലിലെത്തിയിരുന്നു.
സി.പി.എം-ബി.ജെ.പി
പ്രത്യയശാസ്ത്ര സംഗമമാണെന്ന്
വിഴിഞ്ഞത്ത് അരങ്ങേറുന്നത് സി.പി.എം-ബി.ജെ.പി പ്രത്യയശാസ്ത്ര സംഗമമാണെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.പി.ശ്രീകുമാർ പറഞ്ഞു. പ്രളയകാലത്ത് നൂറുകണക്കിനാളുകളുടെ ജീവൻ രക്ഷിച്ച മത്സ്യത്തൊഴിലാളികളെ, അധികാരമുപയോഗിച്ച് അടിച്ചമർത്താനുള്ള കേന്ദ്രസംസ്ഥാന സർക്കാരുകളുടെ സംയുക്ത നീക്കത്തിനെതിരെ പൊതുസമൂഹം ശബ്ദമുയർത്തണമെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |