നിർണായകമായ അവസാന ഗ്രൂപ്പ് മത്സരത്തിൽ ഒന്നിനെതിരെ രണ്ടുഗോളുകൾക്ക് ഇക്വഡോറിനെ തോൽപ്പിച്ച് സെനഗൽ അവസാന പതിനാറിലേക്ക് കടന്നു. ആദ്യ പകുതിയിൽ പെനാൽറ്റിയിലൂടെ ഇസ്മയില സാർ നൽകിയ ലീഡ് കായ്സെഡോയുടെ ഗോളിലൂടെ ഇക്വഡോർ നിർവീര്യമാക്കിയതിന് തൊട്ടുപിന്നാലെ കൗലിബാലിയിലൂടെ സെനഗൽ വിജയം പിടിച്ചെടുക്കുകയായിരുന്നു.
വിജയം മാത്രമേ പ്രീ ക്വാർട്ടറിലേക്കുള്ള വാതിൽ തുറക്കൂ എന്നതിനാൽ ശക്തമായ ആക്രമണമാണ് സെനഗൽ തുടക്കം മുതൽ കാഴ്ചവച്ചത്. മൂന്നാം മിനിട്ടിൽതന്നെ മത്സരത്തിലെ ആദ്യ ചാൻസ് സൃഷ്ടിക്കാൻ അവർക്ക് കഴിഞ്ഞു. ഇടതുവിംഗിലൂടെ പന്തുമായി കയറിവന്ന ജേക്കബ്സ് ബോക്സിലേക്ക് നൽകിയ ക്രോസ് ഇദ്രിസ ഗുയെ ഷൂട്ട് ചെയ്തെങ്കിലും പുറത്തേക്കാണ് പോയത്. ഒൻപതാം മിനിട്ടിൽ അടുത്ത അവസരവും സെനഗൽ സൃഷ്ടിച്ചു. ഇത്തവണ ദിയയുടെ ഷോട്ടും പുറത്തേക്കായിരുന്നു.12-ാം മിനിട്ടിൽ എൻഡിയായെയുടെ മുന്നേറ്റം ഇക്വഡോർ ഡിഫൻസ് തടുത്തു. 24-ാം മിനിട്ടിൽ ഇസ്മയില സാറിലൂടെ സെനഗൽ മറ്റൊരു ഉഗ്രൻ ആക്രമണം നടത്തി. ഡിഫൻസിനെ വെട്ടിച്ച് മുന്നേറിയെങ്കിലും ഷോട്ട് ഉതിർക്കുന്നതിലെ പിഴവ് ഇക്കുറിയും വിനയായി. ഇസ്മായില സാറിന്റെ രാജ്യത്തിന്റെ കുപ്പായത്തിലുള്ള 50-ാമത് മത്സരമായിരുന്നു ഇത്. ആദ്യ പകുതിയിൽ ഇക്വഡോറിന്റെ നായകൻ എന്നർ വലൻസിയ മുന്നേറ്റങ്ങൾക്ക് ശ്രമിച്ചെങ്കിലും സെനഗളീസ് പ്രതിരോധത്തിൽ അവരുടെ നായകൻ കൗലിബാലി വിലങ്ങുതടിയായി നിന്നു. 42-ാം മിനിട്ടിലാണ് അപ്രതീക്ഷിതമായി സെനഗലിന് അനുകൂലമായി പെനാൽറ്റി വിധിക്കപ്പെട്ടത്. മദ്ധ്യലൈനിന് അരികിൽ നിന്നെടുത്ത ഒരു ഫ്രീകിക്കിൽ നിന്നുള്ള പന്തുമായി ഇടതുവശത്തുകൂടി ബോക്സിലേക്ക് ഓടിക്കയറിയ ഇസ്മയില സാറിനെ ഹിൻകാപ്പി മറിച്ചിട്ടതിനാണ് റഫറി സ്പോട്ട്കിക്ക് വിധിച്ചത്. കിക്കെടുത്ത ഇസ്മയില പോസ്റ്റിന്റെ വലതുകോർണറിലേക്ക് പന്തുപായിച്ച് സെനഗൽ കൊതിച്ച ഗോൾ സ്വന്തമാക്കി. ഈ ഗോളിന് സെനഗൽ ആദ്യ പകുതിയിൽ ലീഡ് ചെയ്തു. രണ്ടാം പകുതിയിൽ സെനഗൽ പ്രതിരോധത്തിലേക്ക് കൂടുതൽ ശ്രദ്ധകേന്ദീകരിച്ചു. ഇക്വഡോർ അതിവേഗ ആക്രമണങ്ങൾക്ക് തുനിഞ്ഞതോടെ മത്സരം അൽപ്പം പരുക്കനായി മാറുകയും ചെയ്തു.പ്രഷ്യാഡോയും വലൻസിയയും എസ്ട്രാഡയുമാണ് ഇക്വഡോറിന്റെ തിരിച്ചടിക്ക് ശ്രമിച്ചത്. 67-ാം മിനിട്ടിൽ കായ്സെഡോയിലൂടെ ഇക്വഡോർ സമനില പിടിക്കുകയും ചെയ്തു. ഒരു കോർണർ കിക്കിൽ നിന്ന് തകർപ്പൻ ഹെഡറിലൂടെയാണ് കായ്സെഡോ വലകുലുക്കിയത്.ആ ഗോൾ ആഘോഷിക്കാൻ സമയം കിട്ടുംമുന്നേ കൗലി ബാലിയിലൂടെ സെനഗൽ തിരിച്ചടിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |