ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖർ റാവുവിനെതിരെ പ്രതിഷേധിക്കാനെത്തിയ വൈ.എസ്.ആർ തെലങ്കാന പാർട്ടി അദ്ധ്യക്ഷ വൈ.എസ്. ശർമ്മിള റെഡ്ഡിയെ കാറടക്കം കെട്ടിവലിച്ച ശേഷം നാടകീയമായി അറസ്റ്റു ചെയ്തു. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് മുന്നിലെത്തിയ ശർമിളയെ വാഹനത്തിലിരുത്തി ക്രെയിനുപയോഗിച്ച് വലിക്കുകയായിരുന്നു.
പൊലീസ് സ്റ്റേഷനിലെത്തിച്ച ശേഷം കാറിന്റെ ഡോർ പൊളിച്ചാണ് ശർമ്മിളയെ പുറത്ത് എത്തിച്ചത്. ശർമ്മിളയെ കാണാൻ പുറപ്പെട്ട അമ്മ വൈ.എസ്. വിജയലക്ഷ്മി ഹൈദരാബാദിലെ വസതിയിൽ വീട്ടുതടങ്കലിലാണ്. ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി വൈ.എസ്. ജഗൻ മോഹൻ റെഡ്ഡിയുടെ സഹോദരിയും കോൺഗ്രസ് നേതാവും 2004 മുതൽ 2009 വരെ ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയായിരുന്ന വൈ.എസ്. രാജശേഖര റെഡ്ഡിയുടെ മകളുമാണ് ശർമ്മിള.
സംസ്ഥാനത്തെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലൂടെയും ശർമ്മിള നടത്തുന്ന പദയാത്ര തിങ്കളാഴ്ച വാറങ്കലിലെത്തിയപ്പോൾ ഭരണകക്ഷിയായ ടി.ആർ.എസ് ആക്രമിച്ചിരുന്നു. പദയാത്രയ്ക്കിടെ ശർമ്മിള വിശ്രമിക്കുന്ന ബസ് ടി.ആർ.എസ് പ്രവർത്തകർ കത്തിച്ചു. ഇതിനിടെ ശർമ്മിളയെ പൊലീസ് അറസ്റ്റു ചെയ്തെങ്കിലും പിന്നീട് വിട്ടിരുന്നു.
തകർത്ത കാറുമായി പ്രതിഷേധം
ടി.ആർ.എസ് പ്രവർത്തകർ തകർത്തകാറുകളിലൊന്നുമായാണ് ശർമിള ഇന്നലെ ഹൈദരാബാദിലുള്ള മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് പ്രതിഷേധിക്കാനെത്തിയത്. വസതിക്ക് മുന്നിലെത്തിയ കാർ തെലങ്കാന പൊലീസ് തടഞ്ഞെങ്കിലും ശർമ്മിള പുറത്തിറങ്ങിയില്ല. തുടർന്നാണ് കെട്ടിവലിച്ചത്. സംസ്ഥാനത്തെ 75 നിയമസഭാ മണ്ഡലങ്ങളിലൂടെ കടന്നുവന്ന പദയാത്ര ഇതിനകം 3500 കിലോമീറ്റർ പിന്നിട്ടു. നാല് മുനിസിപ്പൽ കോർപ്പറേഷനുകളിലും 208 മണ്ഡലങ്ങളിലും 61 മുനിസിപ്പാലിറ്റികളിലും 1863 ഗ്രാമങ്ങളിലും പദയാത്ര സഞ്ചരിച്ചു.
'തെലങ്കാനയിലെ ജനങ്ങളുടെ ദുരിതം ഉയർത്തിക്കാട്ടുന്നതിനായി ഞാനും എന്റെ പാർട്ടി നേതാക്കളും പ്രതിനിധികളും 223 ദിവസമായി സമാധാനപരമായാണ് പദയാത്ര നടത്തുന്നത്. വർദ്ധിച്ചുവരുന്ന ഞങ്ങളുടെ ജനപ്രീതി മുഖ്യമന്ത്രി കെ.സി.ആറിനെയും അദ്ദേഹത്തിന്റെ പാർട്ടിക്കാരെയും ഞെട്ടിച്ചു. അതിനാൽ എന്ത് വില കൊടുത്തും അവർ എന്നെ തടയാൻ ശ്രമിക്കുകയാണ്".
- വൈ.എസ്. ശർമ്മിള റെഡ്ഡി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |