കാഠ്മണ്ഡു: നേപ്പാളിൽ സർക്കാർ രൂപീകരണം സംബന്ധിച്ച് ഭരണസഖ്യത്തിൽ ചർച്ചകൾ ഊർജിതം. പ്രധാനമന്ത്രിയും നേപ്പാളി കോൺഗ്രസ് പാർട്ടി അദ്ധ്യക്ഷനുമായ ഷേർ ബഹദൂർ ദ്യൂബയുടെ നേതൃത്വത്തിലെ ഭരണപക്ഷ സഖ്യത്തിൽ മുൻ പ്രധാനമന്ത്രി പുഷ്പ കമൽ ദഹാൽ പ്രചണ്ഡയുടെ സി.പി.എൻ - മാവോയിസ്റ്റ് സെന്റർ ഉൾപ്പെടെ അഞ്ച് പാർട്ടികളുണ്ട്. നവംബർ 20ന് നടന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുന്നതിനിടെ സഖ്യം ഭൂരിപക്ഷം നേടുമെന്ന് ഉറപ്പായതോടെയാണ് ചർച്ച സജീവമായത്. അതിനിടെ, നേപ്പാളി കോൺഗ്രസിൽ ദ്യൂബയ്ക്ക് വെല്ലുവിളി ഉയർത്തി അര ഡസനോളം നേതാക്കൾ പ്രധാനമന്ത്രിയാകാൻ താത്പര്യം പ്രകടിപ്പിച്ചെന്നാണ് റിപ്പോർട്ട്.
ഫലം പ്രഖ്യാപിച്ച 158 സീറ്റിൽ 85 എണ്ണം നേപ്പാളി കോൺഗ്രസ് സഖ്യം നേടി. നേപ്പാളി കോൺഗ്രസിന് മാത്രം 53 സീറ്റ് ലഭിച്ചു. മുൻ പ്രധാനമന്ത്രി കെ.പി. ശർമ്മ ഒലിയുടെ പ്രതിപക്ഷ സഖ്യം 56 സീറ്റുകൾ നേടി. ഇതിൽ ഒലിയുടെ സി.പി.എൻ - യു.എം.എൽ പാർട്ടിക്ക് 42 സീറ്റുകൾ ലഭിച്ചു. ഏഴ് മണ്ഡലങ്ങളുടെ ഫലം കൂടി ഇനി പുറത്തുവരാനുണ്ട്.
ഈ ആഴ്ചയോടെ വോട്ടെണ്ണൽ പൂർത്തിയായേക്കും. അതേ സമയം, ബാക്കി 110 സീറ്റിൽ ആനുപാതിക പ്രാതിനിധ്യാടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. ഇപ്രകാരം സി.പി.എൻ - യു.എം.എല്ലിന് ഇതുവരെ 26,51,672 വോട്ടുകൾ ലഭിച്ചു. 25,07,014 വോട്ടുകൾ നേപ്പാളി കോൺഗ്രസും നേടി. 275 അംഗ പാർലമെന്റിൽ 138 സീറ്റാണ് ഭൂരിപക്ഷത്തിന് വേണ്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |