ലോകകപ്പിൽ ഗ്രൂപ്പ് റൗണ്ടിലെ മൂന്ന് മത്സരങ്ങളും തോറ്റ് പുറത്താകുന്ന ആദ്യ ആതിഥേയരായി ഖത്തർ
ദോഹ : വർഷങ്ങൾ നീണ്ട തയ്യാറെടുപ്പുകൾക്കൊടുവിൽ വിമർശകരുടെയാക്കെ വായ അടപ്പിച്ച് മികച്ച രീതിയിൽ ലോകകപ്പ് ഫുട്ബാളിന് തുടക്കമിടാൻ കഴിഞ്ഞ ഖത്തറിന് അതേ ജാഗ്രത കളിക്കളത്തിൽ പുലർത്താൻ കഴിഞ്ഞില്ല. അതുകൊണ്ടുതന്നെ ഗ്രൂപ്പ് റൗണ്ടിലെ മൂന്ന് മത്സരങ്ങളും തോറ്റ് പുറത്താകുന്ന ആദ്യ ആതിഥേയരെന്ന നാണക്കേട് അവർക്ക് ഏറ്റുവാങ്ങേണ്ടിവന്നു.
ലോകകപ്പിന്റ ഉദ്ഘാടന മത്സരത്തിൽ തോൽക്കുന്ന ആദ്യ ആതിഥേയരായിരുന്നു ഖത്തർ. ആദ്യ മത്സരത്തിൽ ഇക്വഡോറിനോട് മറുപടിയില്ലാത്ത രണ്ടുഗോളുകൾക്ക് തോറ്റപ്പോൾത്തന്നെ ലോകകപ്പിനായി ഈ ടീം സജ്ജമാണോയെന്ന് സംശയങ്ങൾ ഉയർന്നിരുന്നു. അത് ശരിവയ്ക്കുന്ന രീതിയിൽ ഹോളണ്ടിനോടും സെനഗലിനോടും കൂടി തോറ്റ് സ്പെയ്ൻകാരനായ ഫെലിക്സ് സാഞ്ചസ് പരിശീലിപ്പിക്കുന്ന ടീം അടുത്ത നാണക്കേടും ഏറ്റുവാങ്ങി. സെനഗലിനെതിരെ ഒരു ഗോളടിക്കാൻ കഴിഞ്ഞു എന്നതിനപ്പുറം വലിയ പരാജയമായിരുന്നു ഈ ലോകകപ്പിൽ ആതിഥേയർ. ഇക്വഡോറിനോട് തോറ്റ അതേ മാർജിനിൽതന്നെയായിരുന്നു അവസാന മത്സരത്തിൽ ഹോളണ്ടിനോടും തോറ്റത്.സെനഗലിനെതിരെ ഒരു ഗോളടിച്ചെങ്കിലും മൂന്നെണ്ണം തിരികെവാങ്ങി.
ഖത്തർ പ്രീ ക്വാർട്ടറിൽ കടക്കുമെന്ന് വലിയ പ്രതീക്ഷകളൊന്നുമില്ലായിരുന്നു. എന്നാൽ ഒരു മത്സരത്തിലെങ്കിലും ജയിക്കുമെന്ന് ഖത്തറുകാർ ആത്മാർത്ഥമായി പ്രതീക്ഷിച്ചിരുന്നു. സ്വന്തം നാട്ടിൽ നടക്കുന്ന മത്സരങ്ങളിൽ ജയിക്കാനാകുമെന്ന അവരുടെ പ്രതീക്ഷകൾ തകർത്തത് ഇക്വഡോറുമായുള്ള മത്സരമാണ്. പിന്നീട് ശക്തരായ എതിരാളികളോട് പിടിച്ചുനിൽക്കാനുള്ള ആത്മവീര്യവും ആ തോൽവി നശിപ്പിച്ചു. ആതിഥേയരെന്ന നിലയിൽ ഖത്തറിന് യോഗ്യതാ റൗണ്ട് കളിക്കേണ്ടിവന്നിരുന്നില്ല. കഴിഞ്ഞ മാസം നടന്ന അറബ് കപ്പിൽ മൂന്നാം സ്ഥാനക്കാരായതിന് ശേഷം വലിയ ടീമുകളുമായി സൗഹൃദമത്സരങ്ങളുമുണ്ടായിരുന്നില്ല. അതൊക്കെതന്നെ ടീമിനെ സാരമായി ബാധിച്ചു എന്നുവേണം പറയാൻ.
തങ്ങൾ പുറത്തായതോടെ ഖത്തറുകാരുടെ ലോകകപ്പ് ആവേശം അവസാനിച്ചെന്ന് പറയാറായിട്ടില്ല. ഫാൻ പാർക്കുകൾ ഉൾപ്പടെയുള്ള ആഘോഷവേദികൾ മറ്റ് രാജ്യക്കാർക്കായി വിട്ടുകൊടുക്കാനുള്ള തയ്യാറെടുപ്പിലാണവർ. ലോകകപ്പിലെ ആവേശകരമായ മത്സരങ്ങൾ വരാനിരിക്കുന്നതേയുള്ളൂ എന്നതിനാൽ സംഘാടനത്തിൽ കുറവുകൾ വരുത്താതിരിക്കാനും ശ്രദ്ധ ചെലുത്തുന്നുണ്ട്.
2010ൽ ദക്ഷിണാഫ്രിക്കയാണ് ഗ്രൂപ്പ് റൗണ്ട് കടക്കാതെ പുറത്തായ ആദ്യ ആതിഥേയർ. എന്നാൽ അവർ ആദ്യ കളിയിൽ ഫ്രാൻസിനെ 2-1ന് അട്ടിമറിക്കുകയും അവസാന മത്സരത്തിൽ മെക്സിക്കോയോട് 1-1ന് സമനില പിടിക്കുകയും ചെയ്തശേഷമാണ് പുറത്തായത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |